മധ്യകേരളത്തിൽ കോൺഗ്രസ് ദുർബലം, ഇനി മത്സരം ഇടതുമുന്നണിയും എൻഡിഎയും തമ്മിലെന്ന് ബിജെപി
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷം തങ്ങൾക്കൊപ്പം ചേർന്നത് കോട്ടയവും പത്തനംതിട്ടയും അടങ്ങുന്ന മധ്യകേരളത്തിൽ നേട്ടമാകും എന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. എന്നാൽ ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ മധ്യകേരളത്തിൽ കോൺഗ്രസ് ദുർബലമായി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇവിടെ മത്സരം ഇനി ഇടതുമുന്നണിയും എൻഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.
'കൊറോണക്കാലമല്ലേ, ജീവിച്ചിപ്പിരിപ്പില്ലെന്ന് ആളുകൾ കരുതിയാലോ', പാർവ്വതിയെ പരിഹസിച്ച് ഗണേഷ് കുമാർ
ഇടതു മുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്താണ് മുന്നണി മാറ്റിയതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. ബാർക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാർക്കറ്റിംഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സി.പി.എം കേരളാകോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്തത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയൻ എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇപ്പോൾ നോട്ടെണ്ണൽ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാൽ അതും കൊണ്ടാണോ കേരളാകോൺഗ്രസ് ഇടതുമുന്നണിയിലെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പാലാരിവട്ടം കേസ് ഉൾപ്പെടെയുള്ള മുസ്ലിംലീഗിന്റെ എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ച് അവരെ കൂടി ഇടതുമുന്നണിയിൽ ചേർക്കുന്നത് എന്നാണെന്നാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നത്. ബാർക്കോഴ കേസ് തേയ്ച്ചുമായ്ച്ചു കളയാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭാ രേഖകളിൽ പരാമർശിച്ച വലിയ അഴിമതിക്കേസാണത്. രാഷ്ട്രീയമായി ആരെ വേണമെങ്കിലും ഭരണപക്ഷത്തിന് കൂടെ നിർത്താം, പക്ഷെ അഴിമതിക്കേസുകൾ അട്ടിമറിക്കരുത് എന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടതോടെ മധ്യകേരളത്തിലും മധ്യതിരുവിതാംകൂറിലും കോൺഗ്രസ് ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ മത്സരം ഇടതുമുന്നണിയും എൻ.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.