അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് സവർണ്ണ ഫാസിസം; പ്രതിഷേധിക്കണമെന്ന് ആഷിക് അബു
കൊച്ചി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തന്റെ ഭൗതിക ശരീരം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കുന്നത് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സവര്‍ണ സമുദായക്കാര്‍ ഭീഷണി മുഴക്കിയത്.
കൗണ്‍സിലര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആൾക്കാരാണ് ഭീഷണി മുഴക്കുകയും മുന്‍വശത്ത് തൂക്കിയിരുന്ന ആശാന്തന്റെ ചിത്രത്തിന്റെ ഫ്ലക്സും വലിച്ചു കീറിയത്. വിഷയത്തില്‍ സാഹിത്യ സാംസ്‌കാരിക മേഖലയിലുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അശാന്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് മരിച്ചത്. ഫോര്‍ട്ടുകൊച്ചി ഏക ആര്‍ട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു.
ആഷിക് അബുവും രംഗത്ത്
നിരവധി പേരാണ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ് രംഗത്ത് വന്നത്. സംവിധായകന്‍ ആഷിക് അബു വിഷയത്തില്‍ പ്രതിഷേധിക്കണമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശം
1998, 99, 2007 വര്‍ഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് അശാന്തൻ. ലളിതാ കലാ അക്കാദമിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് തീരുമാനിച്ചത്. എന്നാൽ ക്ഷേത്രത്തിനടുത്ത് മൃതദേഹം വെക്കാൻ പാടില്ലെന്ന് പറഞ്ഞ് സവർണ സമുദായക്കാർ ഭീഷണി മുഴക്കുകയായിരുന്നു.
ചിത്രകലയിൽ പാണ്ഡിത്യം
വിദേശങ്ങളില്‍ ഉള്‍പ്പടെ 200 ഓളം സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തി വ്യക്തിയാണ് അശാന്തൻ. അമേച്വര്‍ നാടക രംഗത്തും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചയാളാണദ്ദേഹം.
പൂർത്തിയാക്കാതെ പോയ 'രമണൻ'
ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ ‘രമണന്‍' പെന്‍സില്‍ സ്‌കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ കൊണ്ടുപോയത്. ചിത്രകലയിലും ശില്പകലയിലും ഡിപ്‌ളോമ നേടിയ അശാന്തന്‍ കമേഴ്‌സ്യല്‍ ആര്‍ട്ട്‌സ് രംഗത്ത് നിന്ന് സമ്പൂര്‍ണമായും വിട്ടു നിന്നിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് അശാന്തൻ മരിച്ചത്