ഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും; സിപിഎമ്മിന് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടി
തിരുവനന്തപുരം: പാർട്ടി പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ ന്യൂസ് അവർ ചർച്ച സിപിഎം ബഹിഷ്ക്കരിച്ചിരിക്കുകയാണ്. പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇടത് അനുകൂലികൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഡിസ്ലൈക്ക് ക്യാംപെയ്നും തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജിന്റെ ലൈക്ക് മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തിൽ നിന്നും 48 ലക്ഷത്തിലേക്ക് കുത്തനെ ഇടിഞ്ഞു. ചാനൽ കാണരുതെന്നും ഇടത് അണികൾക്കിടയിൽ പ്രചാരണം ശക്തമാണ്. ഈ സാഹചര്യത്തിൽ സിപിഎം ബഹിഷ്ക്കരണത്തിന് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ് രംഗത്ത് വന്നിരിക്കുകയാണ്. ചാനൽ എഡിറ്ററായ എംജി രാധാകൃഷ്ണനാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ബഹിഷ്‌ക്കരണം പ്രാകൃതം
വളരെ നിര്‍ഭാഗ്യകരമാണ് സിപിഎം ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് എന്ന് എംജി രാധാകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തില്‍ എത്ര അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ശക്തമായ ആശയവിനിമയം ഉണ്ടാവുക എന്നത് വേണം. ബഹിഷ്‌ക്കരണം, ഭ്രഷ്ട്ര് എന്നതൊക്കെ ജനാധിപത്യത്തിന് മുന്‍പുളള പ്രാകൃതമായ രീതിയാണ്. അഭിപ്രായ വ്യത്യാസം തോന്നുമ്പോള്‍ മാറ്റി നിര്‍ത്തുന്നു. തീരുമാനം തിരുത്തും എന്നാണ് പ്രതീക്ഷയെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.

ഏറ്റവും ജനസമ്മതിയുളള ചാനൽ
25 വര്‍ഷമായി പ്രവർത്തിക്കുന്ന ഏഷ്യാനെറ്റ് ഏറ്റവും ജനസമ്മതിയുളള ചാനലാണ്. വിശ്വാസ്യതയും നിഷ്പക്ഷതയും കൊണ്ട് ലഭിച്ചതാണ് ആ ജനസമ്മതി. വളരെ ശക്തമായ എതിര്‍പ്പും ശത്രുതയുമൊക്കെ അധികാര കേന്ദ്രങ്ങളില്‍ നിന്നും നേരിട്ടിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ചാനൽ സംപ്രേഷണം മുടക്കിയിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുളളൂ എന്നും എംജി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വിലക്കുകൾ നിരവധി
ദില്ലിയിലെ ലഹള റിപ്പോര്‍ട്ട് ചെയ്തതില്‍ ബിജെപി സര്‍ക്കാരിനുണ്ടായ അസംതൃപ്തി കൊണ്ടാണത് സംഭവിച്ചത്. 2014ല്‍ ആറ് മാസത്തോളം ബിജെപി ബഹിഷ്‌ക്കരിച്ചു. ആ കാലത്ത് ഒരു ഇസ്ലാമിക സംഘടനയും വിലക്ക് കല്‍പ്പിച്ചിരുന്നു. സോളാര്‍ കേസിന്റെ സമയത്ത് യുഡിഎഫ് വിരുദ്ധരാണെന്ന് പ്രചാരണം നടന്നിരുന്നു. കോടതിയില്‍ കേസ് വരെയായി എന്നും ചാനൽ എഡിറ്റർ വ്യക്തമാക്കി.

ഇതെല്ലാം നമ്മുടെ നിലപാട് കൊണ്ടാണ്
''ആ കേസ് ഇപ്പോഴും നടക്കുകയാണ്. താനും വിനു വി ജോണും അടക്കം പ്രതിയാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കടന്നാക്രമിക്കുന്ന വിനു വി ജോണിനെ മാറ്റാനുളള ശ്രമം പോലും അന്നുണ്ടായി. ഏഷ്യാനെറ്റിന്റെ സ്ത്രീ അവതാരകര്‍ അടക്കം പല രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇതെല്ലാം നമ്മുടെ നിലപാട് കൊണ്ടാണ് എന്ന അഭിമാനത്തോടെ സ്വീകരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല''.
Recommended Video

സര്‍വ്വേ നടത്തിയപ്പോള്‍
''നിലവിലുളള ഭരണാധികാരികളോട് ചോദ്യം ചോദിക്കുക എന്നതാണ് ഒരു മാധ്യമത്തിന്റെ കടമ. യുഡിഎഫ് കാലത്ത് ചാനല്‍ എല്‍ഡിഎഫ് അനുകൂലമെന്നും യുഡിഎഫ് വിരുദ്ധമെന്നും പ്രചാരണം നടന്നു. സര്‍വ്വേ നടത്തിയപ്പോള്‍ എല്‍ഡിഎഫ് അനുകൂലികളായി ചിത്രീകരിച്ചു. ശബരിമലക്കാലത്ത് സ്വീകരിച്ച നിലപാടിന്റെ പേരില്‍ ശക്തമായി ആക്രമിക്കപ്പെട്ടു''വെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.

സിപിഎം ആരോപണം ശരിയല്ല
ചര്‍ച്ചയില്‍ സമയം കിട്ടുന്നില്ല എന്നുളള സിപിഎം ആരോപണം ശരിയല്ല. പ്രസംഗമത്സരം പോലെ മുന്‍കൂട്ടി സമയം വീതം വെച്ച് തീരുമാനിച്ച് നടത്തുന്ന ചര്‍ച്ചയല്ല. ചര്‍ച്ചയുടെ ഗതി അനുസരിച്ചാണ് അവതാരകന്‍ സ്വീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഭരണകക്ഷിയുടെ പ്രതിനിധിയോട് തന്നെ ആയിരിക്കും.

ചര്‍ച്ചയെ വഴി തെറ്റിക്കാന്‍ ശ്രമം
അവതാരകന്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആളാണ്. ഉത്തരം തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചോദിച്ച് കൊണ്ടിരിക്കും. വിഷയം നേരത്തെ അതിഥികളോട് പറയുന്നതാണ്. പക്ഷേ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുളള ചോദ്യങ്ങള്‍ക്ക് മറുപടിയായി ചര്‍ച്ചയെ വഴി തെറ്റിക്കാന്‍ ശ്രമം നടത്തുന്നു. തുല്യമായി എല്ലാവരും സംസാരിക്കുന്ന ഒരു ചര്‍ച്ചയല്ല ഇതെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.

പരിഹാരം ബഹിഷ്‌ക്കരണമല്ല
ബഹിഷ്‌ക്കരണ തീരുമാനം സിപിഎമ്മിന്റെ സ്ഥായിയായ അസഹിഷ്ണുതയുടെ ലക്ഷണമായി താന്‍ കാണുന്നില്ല. ഈ നിലപാട് വൈകാരികമാണെന്ന് മാത്രമാണ് തോന്നുന്നത്. അവരത് തിരുത്തുമെന്നാണ് വിശ്വാസം. തിരുത്തണം എന്നാണ് അഭ്യര്‍ത്ഥന. ഭരണകൂടത്തിന് സ്തുതി പാടുന്നതല്ല ഇവിടുത്തെ മാധ്യമങ്ങള്‍. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ അല്ല. തെറ്റുകള്‍ പറ്റിയാല്‍ അതിനുളള പരിഹാരം ബഹിഷ്‌ക്കരണമല്ലെന്നും എംജി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications