വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗം
തിരുവനന്തപുരം: ഇത്തവണ എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ രണ്ടാം ഘട്ട പ്രീപോള്‍ സര്‍വ്വേ ഫലവും പ്രവചിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ സര്‍വ്വേയില്‍ പ്രവചിച്ചതിനേക്കാള്‍ സീറ്റുകളാണ് രണ്ടാം സര്‍വ്വേയില്‍ പ്രവചിക്കുന്നത്.
ജോസ് തുണക്കില്ലേ...? മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫിന് പ്രതീക്ഷ
ധര്മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന് ദേവ് തന്നെ
എല്‍ഡിഎഫിന് 82 മുതല്‍ 91 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് 46 മുതല്‍ 54 സീറ്റുകള്‍ വരെയാണ് ലഭിക്കുക എന്നാണ് പ്രവചനം. എന്‍ഡിഎ മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നേടുമെന്നും ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നു. വിശദാംശങ്ങള്‍...
നിലവിലെ സീറ്റുകള്‍
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകളോടെ ആയിരുന്നു എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. അന്ന് 43.48 ശതമാനം വോട്ടുകള്‍ നേടിയായിരുന്നു എല്‍ഡിഎഫിന്റെ വിജയം. യുഡിഎഫ് അന്ന് നേടിയത് 47 സീറ്റുകള്‍ ആയിരുന്നു. വോട്ട് വിഹിതം 38.81 ശതമാനം ആയിരുന്നു. എന്‍ഡിഎ നേടിയത് ഒരു സീറ്റും 14.96 ശതമാനം വോട്ടുകളും ആയിരുന്നു.
അതേ വിജയം നിലനിര്‍ത്തും
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ അതേ വിജയം തന്നെ എല്‍ഡിഎഫ് ഇത്തവണയും നിലനിര്‍ത്തിയേക്കും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഏറ്റവും കുറഞ്ഞത് 82 സീറ്റുകളും പരമാവധി 91 സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചിക്കുന്നത്.
യുഡിഎഫിന് തകര്‍ച്ച
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ അത്രപോലും സീറ്റുകള്‍ ഇത്തവണ യുഡിഎഫ് നേടിയേക്കില്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ രണ്ടാം ഘട്ട പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഇത്തവണ ഏറ്റവും കുറഞ്ഞത് 46 സീറ്റുകളിലേക്ക് യുഡിഎഫ് ചുരുങ്ങാം എന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 47 സീറ്റുകളായിരുന്നു യുഡിഎഫ് നേടിയത്.
ബിജെപിയ്ക്ക് മുന്നേറ്റം
ഇതുവരെ വന്ന പ്രീ പോള്‍ സര്‍വ്വേകളില്‍ എല്ലാം എന്‍ഡിഎയ്ക്ക് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. ഇത്തവണയും മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു ബിജെപി നേടിയത്.
വോട്ട് വിഹിതത്തില്‍ ബിജെപി മുന്നേറ്റം?
2016 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച അത്ര വോട്ട് വിഹിതം ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചേക്കില്ലെന്നാണ് പ്രവചനം. കഴിഞ്ഞ തവണ 43.48 ശതമാനം ആയിരുന്നത് ഇത്തവണ 42 ശതമാനമായി കുറയും എന്നാണ് പ്രവചനം. യുഡിഎഫിന്റേത് 38.81 ല്‍ നിന്ന് 37 ശതമാനമായി കുറയുമെന്നാണ് പ്രവചനം. 14.96 ശതമാനം മാത്രം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപി അത് 18 ശതമായി ഉയര്‍ത്തുമെന്നാണ് പ്രവചനം.
വടക്കന്‍ കേരളവും തെക്കന്‍ കേരളവും
വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലും എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 42 മുതല്‍ 45 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ ആകെ 39 സീറ്റുകളില്‍ 23 മുതല്‍ 26 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
മധ്യകേരളത്തില്‍ മാത്രം
മധ്യ കേരളത്തില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിക്കൂ എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആകെ 41 സീറ്റുകളില്‍ യുഡിഎഫ് 21 മുതല്‍ 24 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 17 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
ആകെ മൂന്ന് സര്‍വ്വേകള്‍...
ഇതുവരെ മൂന്ന് പ്രീ പോള്‍ സര്‍വ്വേകള്‍ ആണ് ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേര്‍ന്ന് നടത്തിയിട്ടുള്ളത്. എല്ലാ സര്‍വ്വേകളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചിട്ടുള്ളത്. 2020 ജൂലായ് നാലിന് പുറത്ത് വിട്ട സര്‍വ്വേ പ്രവചിച്ചത് 77 മുതല്‍ 83 വരെ സീറ്റുകള്‍ ആയിരുന്നു. 2021 ഫെബ്രുവരി 21 ന് പുറത്ത് വിട്ട സര്‍വ്വേ പ്രവചിച്ചത് 72 മുതല്‍ 78 സീറ്റുകളായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സര്‍വ്വേയാണ് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്- 82 മുതല്‍ 91 വരെ സീറ്റുകള്‍.