സേലത്തെ കോളേജിൽ ഹാദിയയുടെ പഠനമല്ല നടക്കുന്നത്! ഗുരുതര ആരോപണവുമായി അശോകൻ
ദില്ലി: താനൊരു മുസ്ലീമാണെന്നും ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും ഹാദിയ ഹൈക്കോടതിക്ക് മുന്നിലും സുപ്രീം കോടതിക്ക് മുന്നിലും ബോധിപ്പിച്ചിട്ടുള്ളത്. ഹൈക്കോടതി ഹാദിയയെ വീട്ടുകാര്‍ക്കൊപ്പം വിട്ടപ്പോള്‍ സുപ്രീം കോടതി സേലത്തെ കോളേജിലേക്കാണ് അയച്ചത്.
പകുതിയില്‍ വെച്ച് നിലച്ച് പോയ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാനും ഹാദിയയോട് കോടതി നിര്‍ദേശിച്ചു. ഹാദിയ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളേജിലാണ് നിലവില്‍ താമസിച്ച് പഠിക്കുന്നത്. എന്നാല്‍ സേലത്ത് ഹാദിയയുടെ പഠനമല്ല നടക്കുന്നത് എന്നാണ് അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
ഹാദിയയുടെ പഠനം
ഭര്‍ത്താവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ ഷെഫിന്‍ ജഹാനൊപ്പമോ അച്ഛന്‍ അശോകനൊപ്പമോ പറഞ്ഞയക്കാതെ സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഷെഫിനുമായുള്ള വിവാദ വിഹാഹത്തിന് ശേഷം ഹാദിയയുടെ പഠനം മുടങ്ങിക്കിടക്കുകയായിരുന്നു.
വാദം കളവെന്ന് അശോകൻ
കനത്ത സുരക്ഷയിലാണ് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്നത്. ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായ ഹാദിയയ്ക്ക് ഹൗസ് സര്‍ജന്‍സിയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ ഹാദിയ നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നുവെന്ന വാദം കളവാണെന്ന് അശോകന്‍ ആരോപിക്കുന്നു.
പഠനം നടക്കുന്നില്ല
നിലവില്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഹാദിയ വെറുതെ സമയം ചിലവഴിക്കുകയാണ് എന്നാണ് അശോകന്‍ പറയുന്നത്. ഹൗസ് സര്‍ജന്‍സി ചെയ്യുന്നില്ല. ഹാദിയയെ സേലത്തെ കോളജിലേക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതിന് മുന്‍പേ ഈ വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി ആരംഭിച്ചിരുന്നു.
അത് ഹാദിയ പറഞ്ഞതല്ല
അതുകൊണ്ട് തന്നെ ഹാദിയയ്ക്ക് പഠനം ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഹാദിയയെ ഹൗസ് സര്‍ജന്‍സിക്ക് ചേര്‍ക്കുന്നതിനുള്ള സര്‍വ്വകലാശാലയുടെ ഉത്തരവിന് വേണ്ടി കോളേജ് അധികൃതര്‍ കാത്തിരിക്കുകയാണെന്ന് അശോകന്‍ പറയുന്നു. ഹൗസ് സര്‍ജന്‍സി ചെയ്യുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞത് ഹാദിയയുടെ വാക്കുകളല്ലെന്ന് അശോകന്‍ വ്യക്തമാക്കുന്നു.
സൈനബയ്ക്കൊപ്പമുള്ള കാലം
ഹൈക്കോടതി നേരത്തെ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയെ ഹാദിയയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. ഇക്കാലത്താണ് ഹാദിയ വിവാഹിതയായത്. ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാനോ ഡിഗ്രി ലഭിക്കാനോ ഉള്ള ഒരു നടപടിയും ഹാദിയയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ഷെഫിനെതിരെ
സര്‍ട്ടിഫിക്കറ്റുകളും മറ്റും സേലത്തെ ഹോസ്റ്റലില്‍ തന്നെ ഉപേക്ഷിച്ചാണ് ഹാദിയ സൈനബയ്‌ക്കൊപ്പം പോയത് എന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഹാദിയയുടെ സുഹൃത്തുക്കളാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും തന്നെ ഏല്‍പ്പിച്ചത്. ഷെഫിന്‍ ജഹാന് എതിരെയും അശോകന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ജോലിയും കൂലിയുമില്ല
ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധം ഉണ്ടെന്ന് അശോകന്‍ നേരത്തെ തന്നെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളതാണ്. സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലാത്ത വ്യക്തിയാണ് ഷെഫിന്‍ ജഹാനെന്നും അശോകന്‍ പറയുന്നു. ഷെഫിന്റെ വിദ്യാഭ്യാസത്തെയും ഗള്‍ഫിലെ ജോലിയേയും അശോകന്‍ ചോദ്യം ചെയ്തു.
കേരളത്തിൽ തങ്ങുന്നു
ഷെഫിന്‍ ജഹാന്റെ വിദ്യാഭ്യാസം സംബന്ധിച്ചോ ഗള്‍ഫിലെ ജോലിയെ സംബന്ധിച്ചോ ഒരു രേഖയും ഇതുവരെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ സമര്‍പ്പിച്ചിട്ടില്ല. ഹാദിയയുമായി വിവാഹം നടന്നുവെന്ന് അവകാശപ്പെടുന്നതിന് വേണ്ടി കേരളത്തില്‍ തങ്ങുകയാണ്.
മസ്തിഷ്‌ക പ്രക്ഷാളനം
ഹാദിയ പലരുടെയും നിയന്ത്രണത്തിലാണ് എന്ന് അശോകന്‍ പറയുന്നു. കേസിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്നോ സത്യാവസ്ഥ എന്താണെന്നോ ഇപ്പോഴും ഹാദിയയ്ക്ക് അറിവില്ല. ഇപ്പോഴും മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായ അവസ്ഥയിലാണ്. അവര്‍ പറയുന്നതിന് അനുസരിച്ച് മാത്രമാണ് ഹാദിയ പ്രവര്‍ത്തിക്കുന്നതെന്നും അശോകന്‍ പറയുന്നു.
ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം.. ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആകാൻ സമ്മതിക്കില്ല
ഹാദിയ, ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യ ആകേണ്ടിയിരുന്നവൾ? പിന്തിരിപ്പിച്ചത് അമ്പിളി, അല്ലെങ്കിൽ യെമനിൽ?