സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...
ബിൽ സ്വകാര്യ സ്വാശ്രയ മേഖലയെ സഹായിക്കുന്നതാണെന്ന് ആരോപിച്ചാണ് ബൽറാം എതിർപ്പ് പ്രകടിപ്പിച്ചത്.
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്തിയുള്ള ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് രണ്ട് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന ബിൽ നിയമസഭ പാസാക്കിയത്. അതേസമയം, വിടി ബൽറാം ബില്ലിനെ എതിർത്തു.
ബിൽ സ്വകാര്യ സ്വാശ്രയ മേഖലയെ സഹായിക്കുന്നതാണെന്ന് ആരോപിച്ചാണ് ബൽറാം എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ വിടി ബൽറാമിന്റെ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് തള്ളി. 180 വിദ്യാർത്ഥികളുടെ ഭാവിയെക്കരുതിയാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം. വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്തിയ ബില്ലിൽ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിൽ പാസാക്കിയത് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിയൊന്നുമില്ല. ഈ ബിൽ നിക്ഷിപ്ത താൽപര്യക്കാരെ സംരക്ഷിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ മാനദണ്ഢം പാലിക്കാതെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനെതിരായ ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് നിയമസഭ തിടുക്കത്തിൽ നിയമനിർമ്മാണം നടത്തിയത്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ കോടതി വിധി മറികടക്കാൻ നിയമനിർമ്മാണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, സ്വാശ്രയ മേഖലയിൽ തലവരിപ്പണവും ചട്ടവിരുദ്ധ പ്രവേശനവും നടത്തി കുപ്രസിദ്ധി നേടിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചത് മറ്റ് ചർച്ചകൾ തുടക്കമിട്ടിട്ടുണ്ട്.












Click it and Unblock the Notifications