ബാലന്‍ പറഞ്ഞ പൊട്ടിത്തെറി തുടങ്ങി; എവി ഗോപിനാഥ് സിപിഎമ്മിലേക്ക്? തീരുമാനത്തിന് മണിക്കൂറുകള്‍ മാത്രം
പാലക്കാട്: 'ഇതെല്ലാം സൂചിപ്പിക്കുന്നത് കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് . അതുകൊണ്ട്, പലസ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നത്'. മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ എകെ ബാലന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
അത് അന്വര്‍ത്ഥമാക്കി പാലക്കാട്, കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കലാപക്കൊടി ഉയര്‍ത്തിയ എവി ഗോപിനാഥ് സിപിഎമ്മിലേക്ക് പോകുന്നു എന്നാണ് സൂചന. ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ ആണിത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു എവി ഗോപിനാഥ് പ്രതിഷേധവുമായി രംഗത്ത് വന്നത്. മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായ ഗോപിനാഥ്, കടുത്ത അവഗണന നേരിടുന്നു എന്ന ആക്ഷേപം ആയിരുന്നു ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നും അന്ന് ഗോപിനാഥ് പ്രഖ്യാപിച്ചിരുന്നു. കൈവിട്ടുപോയ പാലക്കാട് തിരികെ പിടിക്കാന്‍ ഗോപിനാഥിനെ ഒപ്പം നിര്‍ത്താന്‍ അന്ന് സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു.

അന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓടിയെത്തിയത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റും അന്നത്തെ വര്‍ക്കിങ് പ്രസിഡന്റും ആയിരുന്ന കെ സുധാകരന്‍ ആയിരുന്നു. എവി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ സുധാകരന് സാധിക്കുകയും ചെയ്തു. പക്ഷേ, നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ ഗോപിനാഥ് പിന്നേയും കലാപക്കൊടിയുയര്‍ത്തി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും എകെ ആന്റണിയും ഒക്കെ ഇടപെട്ടാണ് പ്രശ്‌നത്തിന് ഒരു താത്കാലിക പരിഹാരം കണ്ടെത്തിയത്.

ഡിസിസി അധ്യക്ഷ സ്ഥാനം എന്നതായിരുന്നു അന്ന് ഗോപിനാഥിന് മുന്നില്‍ വച്ച പ്രശ്‌നപരിഹാരം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തവണ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ എവി ഗോപിനാഥിന്റെ പേരും പാലക്കാട് മുന്‍ഗണനയില്‍ ഉണ്ടായിരുന്നു. എവി ഗോപിനാഥ്, എ തങ്കപ്പന്‍, വിടി ബല്‍റാം എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. മുന്‍പ് കിട്ടിയ ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്റ് പദവി ഗോപിനാഥ് ഉറപ്പിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇടിത്തീപോലെ പട്ടിക വരുന്നത്. എ തങ്കപ്പനെ ആണ് ഡിസിസി അധ്യക്ഷനായി നിശ്ചയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച മാധ്യമങ്ങളെ കാണും എന്നാണ് ഗോപിനാഥ് അറിയിച്ചിരിക്കുന്നത്. അപ്പോള്‍ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. നാളത്തെ കാര്യം പ്രവചിക്കാന്‍ താന്‍ ജ്യോത്സ്യനല്ലെന്ന് പറഞ്ഞ ഗോപിനാഥ് മറ്റൊന്ന് കൂടി പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും എന്നതായിരുന്നു അത്. ഇത് തന്നെ ഒരു സൂചനയായിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കും കെ സുധാകരനും പ്രായമായില്ലേ എന്നും അതുകൊണ്ടായിരിക്കും ചില കാര്യങ്ങള്‍ മറന്നുപോയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എവി ഗോപിനാഥുമായി പാലക്കാട്ടെ സിപിഎം നേതാക്കള്‍ വീണ്ടും ചര്‍ച്ച തുടങ്ങിയിട്ടുണ്ട് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ഇത്തരം ഒരു ചര്‍ച്ച തുടങ്ങിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മുറിവുണക്കല്‍ നീക്കത്തില്‍ ഗോപിനാഥ് തൃപ്തിപ്പെടുകയായിരുന്നു. എന്നാല്‍, ഇനി ഗോപിനാഥിന് മുന്നില്‍ മറ്റൊരു സാധ്യതയില്ലാത്ത സ്ഥിതികൂടി സംജാതമായിരിക്കുകയാണ്.

എവി ഗോപിനാഥിന്റെ നാടായ പെരിങ്ങോട്ടുകുറിശ്ശിയില്‍ പഞ്ചായത്ത് ഭരണം നിലവില്‍ യുഡിഎഫിനാണ്. ഗോപിനാഥ് രാജിവയ്ക്കുകയാണെങ്കില്‍ ഒരുപക്ഷേ, യുഡിഎഫിന് ഈ പഞ്ചായത്തിലെ ഭരണവും നഷ്ടപ്പെടും. പിന്തുണ പ്രഖ്യാപിച്ച് രാജിവയ്ക്കാന്‍ തയ്യാറായി 11 പഞ്ചായത്ത് അംഗങ്ങള്‍ ഗോപിനാഥിനൊപ്പമുണ്ട് എന്നാണ് വിവരം. ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും എവി ഗോപിനാഥിനെ കണ്ട് സംസാരിച്ചത്. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ ദിവസം ഗോപിനാഥ് മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരു സാധ്യത ആരാഞ്ഞിരുന്നു. അതിന് ശേഷം എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് കൂടി വന്നതോടെയാണ് പുറത്തെ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. കഴിഞ്ഞ തവണത്തെ പോലെ അവസാന നിമിഷം ഗോപിനാഥ് പിന്‍മാറുന്ന ഒരു സാഹചര്യം ഇത്തവണ സിപിഎം തീരെ ആഗ്രഹിക്കുന്നില്ല. ഗോപിനാഥിനാണെങ്കില്‍ മുന്നില്‍ മറ്റ് വഴികളും ഇല്ല. അല്ലെങ്കില്‍, കെപിസിസി ഭാരവാഹിത്വത്തില്‍ ശക്തമായ പദവികള്‍ ഏതെങ്കിലും നല്‍കുമെന്ന് ഉറപ്പ് ലഭിക്കണം. നേരത്തേ ലഭിച്ച ഉറപ്പുകള്‍ പോലും പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ എവി ഗോപിനാഥ് മറിച്ചൊരു നിലപാട് സ്വീകരിച്ചേക്കില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ കരുതുന്നത്.

എവി ഗോപിനാഥിനെ നേരത്തേ തന്നെ ഡിസിസി പ്രസിഡന്റ് ആക്കാനുള്ള ഒരു നീക്കം നടന്നിരുന്നു. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അതൊരു കീഴ് വഴക്കം ആകും എന്നായിരുന്നു പാലക്കാട്ടെ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്റെ നിലപാട്. അതോടെയാണ് പുന:സംഘടനാ വേളയില്‍ പരിഗണിക്കാം എന്ന സമവായത്തിലെത്തിയത്. ഇപ്പോള്‍ ഗോപിനാഥ് ഉയര്‍ത്തുന്നത് കെപിസിസി ഭാരവാഹി പട്ടികയില്‍ ഇടം നേടാനുള്ള സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നാണ് ഗോപിനാഥിനെ എതിര്‍ക്കുന്നവരുടെ വിലയിരുത്തല്‍. മുന്‍ ഡിസിസി അധ്യക്ഷനും പാലക്കാട് എംപിയും ആയ വികെ ശ്രീകണ്ഠന്‍ ആണ് ഗോപിനാഥിനെതിരെ ശക്തമായി രംഗത്ത് വന്നത്. നേരത്തേ ശ്രീകണ്ഠനെതിരേയും ഗോപിനാഥ് ചില ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Recommended Video

പാലക്കാട് ജില്ലയിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എവി ഗോപിനാഥ്. മുന്‍ ഡിസിസി പ്രസിഡന്റ് എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ യോഗ്യത. സിപിഎമ്മിന്റെ പെരുംകോട്ട എന്നറിയപ്പെടുന്ന ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ ആളാണ് ഗോപിനാഥ്. 1991 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു അത്. ആലത്തൂരിന്റെ ചരിത്രത്തില്‍ സിപിഎമ്മില്‍ നിന്നോ സിപിഐയില്‍ നിന്നോ അല്ലാതെ ഒരു എംഎല്‍എ ഉണ്ടായത് അത്തവണ മാത്രമാണ്. നേരിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഗോപിനാഥിന്റെ വിജയം- 338 വോട്ടുകള്‍ക്ക്. വി സുകുമാരന്‍ മാസ്റ്റര്‍ ആയിരുന്നു അന്ന് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി. മാത്രമല്ല, പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ 25 വര്‍ഷം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു അദ്ദേഹം.












Click it and Unblock the Notifications