മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടി മരിക്കുന്നതിന് ആറ് മാസം മുൻപ് പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. പൂന്തുറ സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തത്.
മതപഠനശാലയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. യുവാവുമായുള്ള പെൺകുട്ടിയുടെ അടുപ്പം വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് മതപഠനശാലയിലേക്ക് പെൺകുട്ടിയെ മാറ്റുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി കടുത്ത മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.

തിരുവനന്തപുരം ബാലരാമപുരത്തുളള ഖദീജത്തുള്‍ ഖുബ്ര വനിത അറബിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അസ്മിയ മോളെയാണ് സ്ഥാപനത്തിന്റെ ലൈബ്രറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് അസ്മിയ വീട്ടിലേക്ക് വിളിച്ചിരുന്നു. തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്ക് പറഞ്ഞെന്നായിരുന്നു ഉമ്മയോട് അസ്മിയ പറഞ്ഞത്.
ഇതോടെ അസ്മിയയുടെ ഉമ്മ ഉടൻ തന്നെ സ്ഥാപനത്തിലേക്ക് തിരിച്ചു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും അസ്മി ആത്മഹത്യ ചെയ്തുവെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം ഫലത്തിൽ ആത്മഹത്യയെന്നായിരുന്നു നിഗമനം. എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. അതേസമയം സംഭവത്തിന് പിന്നാലെ മതപഠനശാലക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക് വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു.












Click it and Unblock the Notifications