ബാലസോർ അപകടം: ചെന്നൈയിലെത്തിയ മലയാളികളെ ഉടന്‍ കേരളത്തിലെത്തിക്കും, ഏകോപനവുമായി നോർക്ക
ചെന്നൈ: ബാലസോർ ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ചെന്നൈയില്‍ എത്തിയ മലയാളികളെ സർക്കാർ നാട്ടിലെത്തിക്കും. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കി. പ്രത്യേക ട്രെയിനില്‍ ബാലസോറില്‍ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റും. ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കുമെന്നും നോർക്ക റൂട്ട്സ് പ്രതിനിധി അനു വി ചാക്കോ വ്യക്തമാക്കി. യാത്രക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും ഇതിനുള്ള നിർദേശം സർക്കാറില്‍ നിന്നും ലഭിച്ചതായും പ്രതിനിധി വ്യക്തമാക്കി.
ബാലസോറില്‍ നിന്നും പ്രത്യേക ട്രെയിനിലാണ് മലയാളികള്‍ ഉള്‍പ്പെടുന്ന 250 പേരുടെ സംഘം ചെന്നൈയില്‍ എത്തിയത്. എത്തിയവരില്‍ പരിക്കുകള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കേറ്റവർ വീടുകളിലേക്ക് മടങ്ങി. തമിഴ്നാട് റവന്യൂ മന്ത്രി കെ കെ എസ് എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യം എന്നിവർ ചേർന്ന് എത്തിയവരെ സ്വീകരിച്ചു.

ഒഡിഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 6.55നാണ് കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച അന്വേഷണം ഇന്നലെ തന്നെ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.
294 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരമാണെന്നാണ് റെയില്‍ വേ അറിയിക്കുന്നത്. അപകട സ്ഥലത്ത് നിന്നുള്ള രക്ഷാപ്രവർത്തനം ഇന്നലെ ഉച്ചയോടെ തന്നെ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപകട സ്ഥലം സന്ദർശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും അറിയിച്ചിരുന്നു.
അതേസമയം, അപകടത്തിന് കാരണം പോയിന്റ് സംവിധാനത്തിലെ പിഴവാണെന്നാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിന്‍ ലൈനില്‍ നിന്നും ലൂപ്പ് ലൈനിലേക്ക് ട്രെയിന്‍ നീങ്ങിയിട്ടുണ്ട്. ഇത് തെറ്റായ പോയിന്റിങ് മൂലമാണെന്നാണ് പ്രാഥമിക വിവരം. പോയിറ്റിങ് സംവിധാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണി തിരിച്ചടിയായോയെന്നും അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications