ഗൗരി ലങ്കേഷിന്റെ മരണത്തിന് പിന്നിൽ മാവോയിസ്റ്റുകളോ? കുപ്പു ദേവരാജന്റെ കയ്യിലുണ്ടായിരുന്നത് അതേ തോക്ക്.....
മലപ്പുറം: നിലമ്പൂര്‍ കരുളായി പടുക്കവനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ തോക്കില്‍നിന്നും വെടിയുതിര്‍ത്തതായി ബാലസ്റ്റിക് റിപ്പോര്‍ട്ട്. തിരുവന്തപുരത്തെ ഫോറന്‍സിക് ലാബിലെ വിദഗ്ധ പരിശോധനയില്‍നിന്നുമാണു കുപ്പുദേവരാജിന്റെ കൈവശമുണ്ടായിരുന്ന നാടന്‍തോക്കില്‍നിന്നു വെടിയുതിര്‍ത്തതായി സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍
മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ വെടിയുതിര്‍ത്ത അതേ നിലവാരത്തിലുള്ള 3.65 എം.എം കാലിബറുള്ള പ്ലിസ്റ്റലാണു കുപ്പുദേവരാജിന്റെ കൈവശമുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.
നിലമ്പൂര്‍ കരുളായി പടുക്കവനത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റേയും അജിതയുടേയും മൃതദേഹം(ഫയല്‍ച്ചിത്രം)
2016നവംബര്‍ 24നാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അതേ സമയം പോലീസിന്റെ ഏകപക്ഷീയ അക്രമത്തിലാണു ഇവര്‍ കൊല്ലപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നു കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
അതേ സമയം നിലമ്പൂര്‍ വനമേഖലയില്‍ മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണം സംബന്ധിച്ച പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയിലേക്കുള്ള റോഡിന്റെ വശത്തുള്ള ഗവ.മോഡല്‍ യു.പി.സ്‌കൂളിന്റെ മതിലിലാണ് പോസ്റ്ററുകള്‍ പതിച്ചത് കണ്ടെത്തിയത്. ഈ മാസം 14ന് വൈകിട്ട് അഞ്ചിന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ പരിപാടി നടക്കുമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. ലത, കുപ്പുദേവരാജ്, അജിത എന്നീ പേരുകള്‍ മുകളില്‍ കൊടുത്തതിനു ശേഷം മൂന്ന് പേരുടേയും ചിത്രവും കൊടുത്തിട്ടുണ്ട്. താഴെ രക്തസാക്ഷികളായ ധീര സഖാക്കളുടെ വിപ്ലവ സ്വപ്നങ്ങള്‍ക്ക് മരണമില്ല എന്നും രക്തസാക്ഷി അനുസ്മരണം എന്നും എഴുതിയിട്ടുണ്ട്.