ഗുജറാത്തില്‍ രണ്ടാമതും ഭൂപേന്ദ്ര പട്ടേൽ: സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ച് മോദിയും അമിത് ഷായും
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഹെലിപാഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ചടങ്ങിന് സക്ഷ്യ വഹിച്ചു.
കഴിഞ്ഞ വർഷം സെപ്തംബറിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രൂപാണിക്ക് പകരക്കാരനായിട്ടാണ് ഭൂപേന്ദ്ര പട്ടേൽ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 156ലും വിജയിച്ച് റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാണ് ബി ജെ പി തുടർച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ അധികാരമേല്‍ക്കാന്‍ പോവുന്നത്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 17 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് അഞ്ച് സീറ്റുകളുമാണ് നേടാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പുതിയ സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കുന്നതിനായി 60 കാരനായ പട്ടേൽ തന്റെ മുഴുവൻ മന്ത്രിസഭയ്‌ക്കൊപ്പം വെള്ളിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

ശനിയാഴ്ച നടന്ന പാർട്ടി യോഗത്തില്‍ അദ്ദേഹം ബിജെപി നിയമസഭാ കക്ഷി നേതാവായി വീണ്ടുംം തിരഞ്ഞെടുക്കപ്പെടുകയും, അതിനുശേഷം അദ്ദേഹം ഗവർണറെ കാണുകയും അടുത്ത സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയുമായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, ഹരിയാനയുടെ മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ, കർണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ബി ജെ പി അധ്യക്ഷൻ ജെപി നദ്ദ, മുതിർന്ന നേതാവ് ബിഎൽ സന്തോഷ്, ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ മറ്റ് നേതാക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡിൽ മൂന്ന് വലിയ സ്റ്റേജുകളാണ് ഒരുക്കിയിരുന്നത്. മധ്യ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള വിവിഐപികള്‍ ഇരുന്നപ്പോള്‍ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസിമാരായിരുന്നു ഇടതുവശത്തെ സ്റ്റേജിലുണ്ടായിരുന്നത്.












Click it and Unblock the Notifications