വിദ്യാഭ്യാസം തൊട്ട് തീണ്ടിയിട്ടില്ല, വിവരക്കേട് മാത്രം; അറിവും ബോധവുമില്ല: ശിവന്‍കുട്ടിക്കെതിരെ അഖില്‍ മാരാർ
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമർശനവും അധിക്ഷേപവുമായി സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ. 'വിദ്യാഭ്യാസമെന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത യാതൊരു അറിവും ബോധവുമില്ലാത്ത, വിവരക്കേട് മാത്രം പറയുന്ന വ്യക്തിയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി. ചുക്ക് ഏതാണ് ചുണ്ണാമ്പ് ഏതാണെന്ന് പുള്ളിക്ക് അറിയില്ല. എന്ത് ശരി, എന്ത് തെറ്റെന്ന് അറിയില്ല. ബ്ബ..ബ.. ബ എന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. പരിഹസിച്ചതല്ല. ദേഷ്യം വരികയാണ്' എന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയ്ക്കിടയില്‍ ഉയർന്ന് വരുന്ന അക്രമവാസനയുടെ പശ്ചാത്തലത്തിലായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. താമരശ്ശേരിയില്‍ ഷഹബാസ് എന്ന പത്താംക്ലാസുകാരനെ മർദ്ദിച്ച് കൊപ്പെടുത്തിയ കേസിലെ കുറ്റാരോപിതർക്ക് പരീക്ഷ എഴുതാന്‍ അനുമതി കൊടുത്തതിനേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു.

ഒരു പയ്യനെ അടിച്ച് കൊന്നവന്മാർക്ക് പരീക്ഷ എഴുതാന്‍ അവസരം കൊടുക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്. പണ്ട് കോപ്പി അടിച്ച് കഴിഞ്ഞാല്‍ ഡീ ബാർ ചെയ്യും. കോപ്പി അടിക്കുന്നത് ഡീബാറും കൊന്നാല്‍ കുഴപ്പവും ഇല്ലെന്ന്, എന്ത് സിസ്റ്റമാണ് ഇത്. നമുക്ക് അറിയാവുന്ന ഇന്‍ഫ്ലൂവേഴ്സും സിനിമക്കാരുമൊക്കെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തില്‍ അറസ്റ്റിലാകുന്നവരൊക്കെ വളരെ കൂളായി പുറത്തിറങ്ങി നടക്കുവാണ്. അവർക്ക് വീണ്ടും റീച്ച് കിട്ടുകയാണ്, വീണ്ടും സ്റ്റാറായി മാറുകയാണ്. ഈ കാലത്ത് ഇത് കാണുന്ന ഒരു പയ്യന്‍ വിചാരിക്കുക ഇതൊക്കെ ഇത്രയേയുള്ളുവെന്നാണ്.
ഷഹബാസിന്റെ കേസില്‍ അകപ്പെട്ട ഒരു പയ്യന്‍ പറയുന്നുണ്ടല്ലോ ആള്‍ക്കൂട്ടത്തിനിടയില്‍ ഇട്ട് അടിച്ച് കൊന്നാല്‍ ഒരു പ്രശ്നവും ഇല്ലല്ലോയെന്ന്. പൂച്ചയേയും പട്ടിയേയും കൊന്ന് കഴിഞ്ഞാല്‍ മേനക ഗാന്ധി ഇടപെടും. മനുഷ്യനെ കൊല്ലുന്നത് ആണല്ലോ ഇവിടെ ഒരു പ്രശ്നവും ഇല്ലാത്തത്. അത്തരം മൈന്‍ഡ് സെന്റിലേക്ക് കുട്ടികളെത്തി. പണ്ടൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ അടികൂടും. കൈകൊണ്ടുള്ള ഇടിക്ക് ആഘാതം പറ്റിപ്പോയാല്‍ അവന്റെ അടുത്ത് പോയിരുന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച് നമ്മള്‍ കരയും.
ഒരിക്കല്‍ ഒരു അടിയില്‍ എന്റെ കൈ അറിയാതെ കൂട്ടുകാരന്റെ കണ്ണില്‍ കൊണ്ടപ്പോള്‍ ഞാനും അറിയാതെ കരഞ്ഞു പോയി. അങ്ങനത്തെ ഒരു മാനസികാവസ്ഥ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവന്റെ കണ്ണ് പോയെടാ എന്നൊക്കെ എന്ത് കൂളായിട്ടാണ് പറയുന്നത്. അങ്ങനെയുള്ളവരെയാണ് ഈ സർക്കാർ പരീക്ഷ എഴുതിക്കുന്നത്. ഇതിലൂടെ മറ്റ് കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് ലഭിക്കുന്നത്. ദുബായിലേതൊക്കെ പോലെ തെറ്റ് ചെയ്താല്‍ ഭയപ്പെടുന്ന ശിക്ഷ കിട്ടണം. ഇവിടെ ആണെങ്കില്‍ ജയിലില്‍ ചെന്ന് കഴിഞ്ഞ് വിശാലമായ ഫുഡ്ഡും തിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ ഇവന്മാർ ഹീറോയാണ്. പിന്നെ ഏതെങ്കിലും രാഷ്ട്രീയക്കാർ ദത്തെടുത്ത് രാഷ്ട്രീയ ഗുണ്ടകളാക്കി മാറ്റുമെന്നും അഖില്‍ മാരാർ വ്യക്തമാക്കുന്നു.
എനിക്ക് അറിയാവുന്ന സിനിമയിയെ ഒരു അസസ്റ്റന്റ് ഡയറക്ടർ ജീവിക്കാനുള്ള മാർഗ്ഗവുമായി ഫ്ലാറ്റില്‍ സ്പെഷ്യല്‍ കോച്ചിങ് എടുക്കാന്‍ പോയി. നോക്കുമ്പോള്‍ ആ കുട്ടി വലിയ തരികിടയാണ്. അപ്പോള്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു 'ഞങ്ങള്‍ ആരും പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ല, നീ രണ്ട് അടി അവന് കൊടുക്കെന്ന്'. അതുപ്രകാരം അവന്‍ രണ്ട് അടിയും കൊടുത്തു.
പിറ്റേ ദിവസം അവന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അടികിട്ടിയ പാട് കാലിലുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതിക്കാർ ഇടപെട്ടു. അതോടെ ഈ പാവം പിടിച്ചവന്‍ പോക്സോ കേസില്‍ മൂന്ന് മാസം ജയിലിലായി. മൂന്ന് മാസത്തേക്കുള്ള വരുമാനം എന്തെങ്കിലും തരാം എന്ന് പറയുന്നതിന് അപ്പുറത്തേക്ക് രക്ഷകർത്താക്കന്മാരും നിസ്സഹായരായി പോയി. എന്തായാലും അവന്‍ പിന്നെ ഏതെങ്കിലും കുട്ടിയെ അടിക്കുമോയെന്നും അഖില്‍ മാരാർ ചോദിക്കുന്നു.
കൊച്ചിയില്‍ ഇന്ന് നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ രഹസ്യമായി അറിഞ്ഞിട്ടുണ്ട്. ഒരു കൂട്ടിയെ മയക്ക് മരുന്നുമായി പിടിച്ചപ്പോള്‍ രക്ഷകർത്താക്കള്‍ ഇടപെട്ട് രണ്ട് ലക്ഷം കൊടുത്തു സെറ്റില്‍മെന്റ് ചെയ്തത്രേ. ഇതിന്റെ തെളിവ് എന്റെ കയ്യില്‍ ഉണ്ടോന്ന് ചോദിച്ചാല്‍ എന്റെ കയ്യില്‍ തെളിവില്ല. ഒരു വക്കീല്‍ വിളിച്ച് പറഞ്ഞതാണ്. ഈ നാടിനെ സംരക്ഷിക്കേണ്ട പൊലീസുകാർ സമ്പന്നരായ രക്ഷിതാക്കളില്‍ നിന്നും കാശ് വാങ്ങി ഇങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. വളരെ നീതി ബോധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുണ്ട്. അവരെ കൂച്ചുവിലങ്ങിട്ട് നിർത്തിയേക്കുവാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications