ബിഗ് ബോസിലെ അക്കാര്യങ്ങളോട് ചില വിയോജിപ്പുകളുണ്ട്: ചെറിയ വിഷമവും, പക്ഷെ: സന്ധ്യ മനോജ് പറയുന്നു
സിനിമ നടിമാർ പലരും ബിഗ് ബോസ് ഷോയിലേക്ക് വന്നിട്ടുണ്ടെങ്കിലും ബിഗ് ബോസ് സിനിമയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്ത ഒരു നടിയാണ് സന്ധ്യ മനോജ്. നർത്തകിയെന്ന രീതിയില്‍ ബിഗ് ബോസ് സീസണ്‍ 3 യിലേക്ക് എത്തിച്ചേർന്ന സന്ധ്യ മനോജിന് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. വിമർശകരും കുറവായിരുന്നില്ല. എങ്കിലും എഴുപത് ദിവസത്തോളം ഷോയില്‍ നിന്നതിന് ശേഷമാണ് താരം പുറത്തായത്. ബിഗ് ബോസിന് പിന്നാലെ സിനിമയിലേക്കുള്ള അവസരവും സന്ധ്യയെ തേടിയെത്തി.
അനുപ് മേനോന്‍-കണ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന് വരാലാണ് സന്ധ്യ ആദ്യമായി അഭിനയിച്ച ചിത്രം. പൊലീസ് കമ്മീഷ്ണറുടെ വേഷമാണ് ചിത്രത്തില്‍ താരത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി ബിഗ് ബോസ് വിശേഷങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്തുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്ത ഷോയാണ് ബിഗ് ബോസ്. എഴുപത് ദിവസത്തോളം ഷോയില്‍ നില്‍ക്കാന്‍ സാധിച്ചു. 93 ദിവസത്തോളം മാത്രമായിരുന്നു ആ സീസണ്‍ ഉണ്ടായിരുന്നു. ഒരു മൈന്‍ഡ് ഗെയിം ആയിട്ടാണ് ബിഗ് ബോസിനെ ഞാന്‍ കണ്ടത്. ഒരോ പേഴ്സണാലിറ്റി, ഓരോ ഇമോഷന്‍, ഓരോ ഇന്‍റലിജന്റ് എന്ന രീതിയിലാണ്. മൈന്‍ഡ് ഗെയിം എന്ന രീതിയില്‍ കാണാന്‍ തുടങ്ങിയപ്പോഴാണ് ശരിക്കും എന്‍ജോയ് ചെയ്തു തുടങ്ങിയതെന്നും സന്ധ്യ മനോജ് പറയുന്നു.

മൈന്‍ഡ് ഗെയിമിലൂടെ ഒരാളെ എങ്ങനെ കീറാം എന്നുള്ളതാണ്. അതൊക്കെ നല്ല രീതിയിലെ ഞാന്‍ ചെയ്തിട്ടുള്ളു. അവിടെ ആരോടൊങ്കിലും ഞാന്‍ വാദിക്കുകയോ തർക്കിക്കുയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിത്വത്തെ നാണം കെടുത്തുന്നത് പോലെ ചെയ്തിട്ടില്ല. അവർ പറഞ്ഞ കാര്യങ്ങളിലും അവരുടെ വീക്ഷണ കോണുകളിലും എനിക്ക് ഉണ്ടായ വ്യത്യാസങ്ങളും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു.

അക്കാര്യത്തില്‍ എനിക്ക് എന്നോട് തന്നെ ചെറിയ മതിപ്പ് തോന്നി. അവിടെ നില്‍ക്കുക എന്നുള്ളത് വലിയ ചലഞ്ചാണ്. 24 മണിക്കൂറും നമ്മള്‍ അലേർട്ട് അല്ലെങ്കില്‍ നമ്മുടെ വായില്‍ നിന്നും വീഴുന്ന വെള്ളികളാണ് നമുക്ക് തിരിച്ച് അടിയായി കിട്ടുന്നത്. നമ്മള്‍ എന്ത് പറഞ്ഞാലും അതിന്റെ വരും വരായ്കകള്‍ മനസ്സിലാക്കിയിട്ട് വേണം സംസാരിക്കാന്‍.

എന്ത് പറയുമ്പോഴും പത്ത് പ്രാവശ്യം ആലോചിക്കണം. ഇതൊക്കെ എനിക്ക് തന്നെ തിരിച്ച് പണിയായിട്ട് വരുമോയെന്ന്. അങ്ങനെ അധികം വെള്ളി വീഴ്ത്താതെ പത്താഴ്ച പിടിച്ച് നില്‍ക്കുക എന്നുള്ളത് വലിയ കാര്യമാണ്. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി. കുഴപ്പമില്ലല്ലേ ഞാന്‍ തോന്നിയെന്നെന്നും സന്ധ്യ മനോജ് പറയുന്നു.

പുറത്ത് വന്നതിന് ശേഷം കുറച്ചൊക്കെ എപ്പിസോഡ് കണ്ടു. അകത്ത് നടന്ന പലകാര്യങ്ങളും പുറത്ത് വന്നിട്ടില്ല. അതില്‍ ചെറിയ വിഷമം ഉണ്ട്. ലൈവ് ഇല്ലാത്തതുകൊണ്ട്, അവരെ സംബന്ധിച്ചും എല്ലാം ഷെയർ ചെയ്യാന്‍ സാധിക്കില്ല. എഡിറ്റ് ചെയ്ത് എപ്പിസോഡായി വരുമ്പോള്‍ നമ്മുടെ വ്യൂ പോയിന്റിലായിരിക്കില്ല കാര്യങ്ങള്‍. അതിനോട് നമുക്ക് ചിലപ്പോള്‍ യോജിക്കാനാവില്ല.

പത്ത് പതിനഞ്ച് എപ്പിസോഡ് കണ്ടിട്ടുണ്ട്. ബാക്കി പിന്നെ കാണാമെന്ന് തീരുമാനിച്ചു. എന്നാല്‍ പിന്നീട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായി. വരാല്‍ ഉള്‍പ്പടേയുള്ള പ്രൊജക്ടുകള്‍ വന്നു. ഇനിയും വേറെ പ്രൊജക്ടുകളുണ്ടെന്നും അഭിമുഖത്തില്‍ സന്ധ്യ മനോജ് കൂട്ടിച്ചേർക്കുന്നു. തനിക്ക് മണിക്കുട്ടനോട് വലിയ ബഹുമാനമാണെന്നും സന്ധ്യ മനോജ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

'എനിക്ക് വലിയ ബഹുമാനമാണ് മണിക്കുട്ടനോട്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷമാണ് അനൂപ് കൃഷ്ണന്റെ വിവാഹത്തിന് കാണുന്നത്. അവിടെ വെച്ച് വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. അതായത് ബിഗ് ബോസൊക്കെ കഴിഞ്ഞു. ഇനി നമുക്ക് നല്ല സൌഹൃദം ആവാം എന്ന രീതിയിലായിരുന്നു പുള്ളി. അതുകൊണ്ട് തന്നെ നല്ല ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമാണ്.'












Click it and Unblock the Notifications