ഏറ്റവും വലിയ അധിക്ഷേപം ഉണ്ടായത് ഗള്‍ഫിലെ കോണ്‍ഗ്രസുകാരില്‍ നിന്ന്: കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം: ദളിതനായത് കൊണ്ട് മാത്രം ക്രൂരമായ സൈബര്‍ ആക്രമണമാണ് സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് വരെ നേരിടേണ്ടി വന്നതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. തന്‍റെ കുടുംബത്തെപ്പോലും ജാതി പറഞ്ഞ് അധിക്ഷേപിച്ചു. വിദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
ട്രൂ കോപ്പി തിങ്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. കെപിസിസി പ്രസിഡന്‍റ് ആകാനുള്ള എല്ലാ യോഗ്യതയും ഉള്ളത് കൊണ്ട് മാത്രമാണ് അതിനായി ശ്രമിച്ചതെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റായി തീരുമാനിക്കുന്ന സമയത്ത് തന്നെ എന്‍റെയും കെ സുധാകരന്‍റേയും പേര് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളുടെ പിന്തുണ കിട്ടിയില്ല. അങ്ങനെയാണ് എംഐ ഷാനവാസിനൊപ്പും താനും കെ സുധാകരനും കെപിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നത്.

ഇത്തവണയും ചര്‍ച്ചയില്‍ മുന്‍തൂക്കും കെ സുധാകരനും തനിക്കുമായിരുന്നു. സുധാകരനെ സംബന്ധിച്ച് വയസ് എഴുപത് കഴിഞ്ഞു. എനിക്ക് 59 ആയിട്ടേയുള്ളു. ഹൈക്കമാന്‍ഡ് ആലോചിച്ചപ്പോള്‍ എനിക്ക് ഇനിയും അവസരം ഉണ്ട്. സുധാകരനെ സംബന്ധിച്ച് ഇത് ലാസ്റ്റ് ചാന്‍സാണ്. ഇപ്പോഴില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു അവസരം പിന്നീട് നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയതെന്നാണ് ഞാന്‍ കരുതുന്നതെന്നും കൊടിക്കുന്നില്‍ പറയുന്നു.

പ്രായം ഒരു ഘടകം മാത്രമാണ്. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ സുധാകരന്‍റെ പ്രവര്‍ത്തന ശൈലി ആവശ്യമാണെന്നും ഹൈക്കമാന്‍ഡ് കരുതിയിരിക്കാം. ഒരു വിഭാഗം പ്രവര്‍ത്തകരും അദ്ദേഹത്തിന്‍റെ ശൈലി വേണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞങ്ങളുടെയൊക്കെ പ്രവര്‍ത്തന ശൈലി കെ സുധാകരന്‍റെ ശൈലിയില്‍ നിന്നും വ്യത്യസ്തമാണ്.

സൈബര്‍ രംഗത്ത് കോണ്‍ഗ്രസില്‍ കാണുന്നത് തെറ്റായ പ്രവണതയാണ്. തനിക്കെതിരെ മാത്രമല്ല, രമേശ് ചെന്നിത്തല, എകെ ആന്‍റണി, ഉമ്മന്‍ചാണ്ടി, കെവി തോമസ്, പിജെ കൂര്യന്‍ എന്നിവര്‍ക്കെതിരെയൊക്കെ സൈബര്‍ ആക്രമണം ഉണ്ടാവുന്നു. അവരൊക്കെ ആരായിരുന്നുവെന്നും പ്രവര്‍ത്തകര്‍ മനസ്സിലാക്കണം. അവരുടെ ഇന്നലകളിലെ പ്രവര്‍ത്തനങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന പുതിയ അവതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. അതൊന്നും പാര്‍ട്ടിക്കും ഗുണം നല്‍കില്ല.

ഇന്ത്യയിലെ തോല്‍വിക്ക് മുഴുവന്‍ കാരണം കെസി വേണുഗോപാലാണ്. അദ്ദേഹത്തെ എഐസിസി സംഘടനാ പദവിയില്‍ നിന്നും ഇറക്കിവിടണമെന്ന് പറയുന്ന കോണ്‍ഗ്രസുകാര്‍ വരേയുണ്ട്. കെപിസിസി പ്രസിഡന്‍റ് ആവാനുള്ള എല്ലാ യോഗ്യതയും എനിക്കുണ്ട്. ആ നിലയ്ക്കുള്ള സാമാന്യമായ ആഗ്രഹമാണ് എനിക്ക് ഉണ്ടായതെന്നും കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.

അതിന്‍റെ പേരില്‍ രൂക്ഷമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നു. കേരളത്തില്‍ ജാതീയമായ വിവേചനം എത്രമാത്രം നിലനില്‍ക്കുന്നുവെന്ന് അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ സംവരണം ഉള്ളതുകൊണ്ടുമാത്രമാണ് എനിക്ക് ഇത്രയും വളരാന്‍ കഴിഞ്ഞത്. അതില്ലായിരുന്നെങ്കില്‍ അടിസ്ഥാന വര്‍ഗത്തില്‍ ഉള്ളവര്‍ക്ക് എവിടേയെങ്കിലും എത്താന്‍ കഴിയുമായിരുന്നോയെന്നും അദ്ദേഹം ചോദിക്കുന്നു.
Recommended Video

കെ സുധാകരന്‍ സോഷ്യല്‍ മീഡിയ രംഗത്ത് നേരത്തെ തന്നെ സജീവമായിരുന്നു. വര്‍ക്കിങ് പ്രസിഡന്‍റ് ആയപ്പോള്‍ തന്നെ അദ്ദേഹം പ്രസിഡന്‍റ് ആവാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം തന്നെ അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. മുല്ലപ്പള്ളി ഒഴിഞ്ഞപ്പോള്‍ പ്രസിഡന്‍റാവാന്‍ വേണ്ടിയുള്ള ഒരു ക്യാംപയ്ന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുകയും ചെയ്തിരുന്നു. ഞാന്‍ അങ്ങനെ ചെയ്തിരുന്നില്ല. ഇപ്പോഴാണ് ഞാന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാവാന്‍ തുടങ്ങിയത് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു.












Click it and Unblock the Notifications