'ഗണേഷ് കുമാറുമായി വ്യക്തിപരമായ ഭിന്നതകളില്ല, ധാരണകളിലെ വ്യത്യാസം മാത്രം'; പ്രതികരിച്ച് ബിജു പ്രഭാകർ
തിരുവനന്തപുരം: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും, അത് ധാരണകളിലെ വ്യത്യസ്‌തതയുടെ കാര്യമാണെന്നും ബിജു പ്രഭാകർ ഐഎഎസ്. ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് വന്നതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ പ്രതികരണം.
നേരത്തെ ജനുവരി 29ന് തന്നെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കത്ത് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും, കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ നീക്കികൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയാണ് നടപടിക്ക് പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ.

"ഒരു തീരുമാനത്തിനായി ഞാൻ ഒരാഴ്‌ചയോളം കാത്തിരുന്നു. അതിനിടയിൽ ജനുവരി 30ന് ഒരു ഡിപിസി യോഗം നടന്നു, ഗതാഗത സെക്രട്ടറി എന്ന നിലയിലാണ് അത് നടന്നത്. കെഎസ്ആർടിസിയുടെ 4500 ബസുകൾ കൈകാര്യം ചെയ്യുക എന്നത് 24 മണിക്കൂർ ജോലിയാണ്, കൂടാതെ ഒരുപാട് ചുമതലകൾ നിറവേറ്റേണ്ടതുണ്ട്. അതിനാൽ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് പിന്മാറാൻ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.' ബിജു പ്രഭാകർ പറഞ്ഞു. കത്തിൽ തീരുമാനം വൈകിയതോടെയാണ് ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത്.
തിരുവനന്തപുരത്ത് ഇ-ബസുകളും സർക്കുലർ സർവീസുകളും അവതരിപ്പിച്ചതിന് ചുക്കാൻ പിടിച്ച ആളായിരുന്നു ബിജു പ്രഭാകർ. എന്നാൽ ആന്റണി രാജുവിൽ നിന്ന് ഗതാഗത വകുപ്പ് ഏറ്റെടുത്ത ഗണേഷ് കുമാർ ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ വ്യത്യസ്‌ത നിലപാടാണ് സ്വീകരിച്ചത്. ഇ-ബസുകൾ ഒട്ടും ലാഭകരമല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
എന്നാൽ ഇത് ഖണ്ഡിക്കുംവിധം ബിജു പ്രഭാകർ വാർഷിക കണക്ക് പുറത്തുവിട്ടതോടെയാണ് ഗണേഷും, കെഎസ്ആർടിസി സിഎംഡിയും തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചത്. പിന്നീട് ഗണേഷ് കുമാറിന് ഈ നിലപാടിൽ നിന്ന് പിൻവലിയേണ്ടി വന്നിരുന്നു.
അതേസമയം, ബിജു പ്രഭാകറിന് പകരം കെ വാസുകിയെയാണ് ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിചത്ത. തിങ്കളാഴ്‌ച വൈകീട്ടാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. തൊഴിൽ, നൈപുണ്യ വകുപ്പ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന വാസുകിക്ക് അധിക ചുമതലയായാണ് ഗതാഗത സെക്രട്ടറി സ്ഥാനം നൽകിയത്.
ബിജു പ്രഭാകറിനെ വ്യവസായ വകുപ്പ് (മൈനിംഗ് & ജിയോളജി, പ്ലാൻ്റേഷൻ, കയർ, ഹാൻഡ്‌ലൂം & കശുവണ്ടി) സെക്രട്ടറിയായാണ് നിയമിച്ചത്. ഗുരുവായൂർ, കൂടൽ മാണിക്കം ദേവസ്വങ്ങളുടെ കമ്മീഷണറായി സേവനമനുനുഷ്‌ഠിക്കുന്നതിനൊപ്പം ഗതാഗത (റെയിൽവേ, മെട്രോ, ഏവിയേഷൻ) മുഴുവൻ അധിക ചുമതലകളും അദ്ദേഹം വഹിക്കും.












Click it and Unblock the Notifications