2019ൽ കേരളം പിടിക്കാൻ ബിജെപി സജ്ജം.. ആവനാഴിയിലെ ബ്രഹ്മാസ്ത്രം ശബരിമല?
തിരുവനന്തപുരം: വര്‍ഷങ്ങളായി കിട്ടാക്കനിയായി തുടരുന്ന കേരളം പിടിക്കുക എന്നത് സംഘപരിവാറിന്റെ ഇന്നത്തെ സുപ്രധാന അജണ്ടകളിലൊന്നാണ്. വര്‍ഷങ്ങളായി കേരളത്തിന്റെ മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ കേരളത്തിന്റെ മതേതര മനസ്സ് അവയോട് സമരസപ്പെടാന്‍ തയ്യാറായില്ല.
എന്നാലിന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. സംഘപരിവാറിനെ സംബന്ധിച്ച് ആവേശജനകവും. കേരളത്തിന്റെ മണ്ണ് മതവിദ്വേഷത്തിന്റെ വിഷവിത്ത് പാകാന്‍ തക്ക വിധത്തില്‍ പാകപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയത ചീട്ട് തന്നെയാവും കേരളത്തില്‍ സംഘപരിവാര്‍ പരീക്ഷിക്കുക. ശബരിമലയാണ് ബിജെപിയുടെ ആവനാഴിയിലെ ആ ബ്രഹ്മാസ്ത്രം എന്നാണ് സൂചന.

വളക്കൂറുള്ള മണ്ണൊരുക്കുന്നു
ഒരു ഭഗവത് ഗീതയും കുറേ മുലകളും എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്ത് ആരും നിര്‍ത്തിച്ചതായി അറിവില്ല. നിര്‍മ്മാല്യത്തില്‍ ഭഗവതിയുടെ വിഗ്രഹത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച എംടി വാസുദേവന്‍ നായരുടെ എഴുത്തും സിനിമയും ആരും നിരോധിച്ചതായും കേട്ടിട്ടില്ല. കാലം മുന്നോട്ട് പോയപ്പോഴാണ് മീശ എന്ന നോവല്‍ എസ് ഹരീഷ് എന്ന എഴുത്തുകാരന് നിര്‍ത്തേണ്ടതായി വന്നത്.

ഹിന്ദുവിന്റെ മൊത്തക്കച്ചവടം
ഹിന്ദു സ്ത്രീകളേയും വിശ്വാസത്തേയും അപമാനിച്ച എഴുത്തുകാരനെ പാഠം പഠിപ്പിച്ച ഹിന്ദുവിന്റെ വിജയം ആഘോഷിക്കുന്ന സംഘപരിവാറിനെ പുറത്ത് കാണാം. പൊതുതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇക്കണക്കിന് തന്നെയാണ് ബിജെപി തന്ത്രം മെനയുന്നതും. ഹിന്ദു ഇരയാക്കപ്പെടുന്നുവെന്നും രക്ഷപ്പെടുത്താന്‍ തങ്ങളേ ഉള്ളൂവെന്നുമുള്ള തരത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അത് വോട്ടാക്കി മാറ്റുകയും ചെയ്യുന്ന തന്ത്രം.

ശബരിമല വിഷയം
രാജ്യമെമ്പാടും ആ തന്ത്രം പരീക്ഷിച്ച് വിജയിച്ചവര്‍ കൂടിയാണ് സംഘപരിവാര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് സുപ്രധാനമായ ഒരു വിഷയമാണ് വീണ് കിട്ടിയിരിക്കുന്നത്. അത് ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയമാണ്. ശബരിമല വിഷയം ഹിന്ദു സമുദായത്തിനിടയില്‍ ശക്തമായി പ്രചരിപ്പിക്കുകയും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയുമാണ് ബിജെപി ഉന്നമിടുന്നതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു.

നിലപാട് അനുകൂലം
നിരവധി വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഇടതുപക്ഷത്തിനൊപ്പവും കോണ്‍ഗ്രസിനൊപ്പവും ഉണ്ട്. ഇവരില്‍ പലര്‍ക്കും ശബരിമല വിഷയത്തിലെ നിലപാട് സംഘപരിവാര്‍ നിലപാടിന് സമാനമാണ് എന്നാണ് പല സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതും.

പ്രതിരോധിക്കാൻ മടി
ഹിന്ദുക്കളുടെ ആചാരങ്ങളില്‍ മാത്രം സര്‍ക്കാര്‍ കൈകടത്തുന്നുവെന്നും മുസ്ലീംങ്ങളേയും മറ്റ് മതക്കാരെയും തൊടുന്നില്ലെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മതേതരര്‍ പോലും അത് ശരിയാണല്ലോ എന്ന് ചിന്തിച്ച് പോകുന്ന തരത്തിലാണ് ബിജെപി അനുകൂലികള്‍ ഇത്തരം പ്രചാരണം അഴിച്ച് വിടുന്നത്. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാല്‍ വല്ലാതങ്ങ് പ്രതിരോധിക്കാന്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരും ശ്രമിക്കുന്നുമില്ല.

വർഗീയ ധ്രുവീകരണമുണ്ടാക്കും
നേരത്തെ തന്നെ ദേവസ്വം ബോര്‍ഡുകളുടെ ഫണ്ട് സര്‍ക്കാര്‍ കയ്യടക്കുന്നുവെന്ന തരത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. എന്നാലത് ശക്തിയുക്തം എതിര്‍ക്കപ്പെട്ടത് കൊണ്ട് വിചാരിച്ച ഫലം ബിജെപിക്ക് ലഭിച്ചില്ല. ഇത്തവണ ശബരിമല പോലുള്ള വിഷയങ്ങള്‍ ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി പുറത്തെടുക്കുക എന്നാണ് സൂചനകള്‍.

വെള്ളാപ്പള്ളിയെ അടുപ്പിക്കും
കേരളത്തിലെ എന്‍ഡിഎയെ ശക്തിപ്പെടുത്തുകയെന്നതും തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഉന്നമിടുന്നു. ഇടഞ്ഞ് നില്‍ക്കുന്ന വെള്ളപ്പള്ളിയേയും പാര്‍ട്ടിയേയും തിരികെ എത്തിക്കാനും ശ്രമം നടക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത് സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 5 വര്‍ഷം മുന്‍പ് ആരോ നല്‍കിയ പരാതി കുത്തിപ്പൊക്കിയാണ് വെള്ളാപ്പള്ളിയെ വരുതിയിലാക്കാനുള്ള ശ്രമം.

പരമാവധി സീറ്റുകൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽകേരളത്തിൽ നിന്നും11 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. രാജ്യമെമ്പാടും സെലിബ്രിറ്റികളെ ഗോദയിലേക്കിറക്കി വോട്ട് പിടിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. ഇത്തരത്തിൽ നേട്ടമുണ്ടാക്കിയ ചരിത്രവും ബിജെപിക്കുണ്ട്. എന്നാലിത് കേരളത്തിൽ മാത്രമാണ് വിലപ്പോകാതെ വന്നത്. മത്സരിച്ച സെലിബ്രിറ്റികളെല്ലാം ട്രോളുകളായി എന്നല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. വിവിധ രംഗങ്ങളിലെ പ്രമുഖരെ തങ്ങളുടെ പക്ഷത്തേക്ക് വലിക്കാനുള്ള ആസൂത്രണങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.












Click it and Unblock the Notifications