കുഴലിൽ കുരുങ്ങി ബിജെപി; നേതൃത്വത്തിനെതിരെ നടപടിക്ക് സാധ്യത, ഇ ശ്രീധരൻ അടങ്ങുന്ന കമ്മിഷൻ റിപ്പോർട്ട് നൽകി
ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി ഒന്ന് പുറകെ ഒന്നായി വലിയ തിരിച്ചടികളാണ് കേരളത്തിൽ നേരിടുന്നത്. കുഴൽപ്പണക്കേസും തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടും എൻഡിഎ സഖ്യകക്ഷിയാകാൻ സി.കെ ജാനുവിന് പത്ത് ലക്ഷം നൽകിയതും മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ അപരന് പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തലുമെല്ലാം അധ്യക്ഷൻ സുരേന്ദ്രനെ മാത്രമല്ല പാർട്ടിയെ തന്നെ പ്രതികൂട്ടിലാക്കുന്നു. ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്.
സംഭവത്തിൽ നേരിട്ട് ഇടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേരളത്തിലെ സംഭവവികാസങ്ങളെ സൂക്ഷ്മതയോടെ തന്നെ വീക്ഷിക്കുന്നുമുണ്ട്. അതേസമയം കുഴൽപ്പണ കേസിൽ ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിഷനെയും പാർട്ടിക്കുള്ളിൽ തന്നെ ഇരുവരും ചേർന്ന് നിയോഗിച്ചിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ ബോസ്, മുൻ ഡിജിപി ജേക്കബ് തോമസ്, മെട്രോമാൻ ഈ ശ്രീധരൻ എന്നിവരടങ്ങുന്ന സമിതിയാണ് കുഴൽപ്പണ ആരോപണം പാർട്ടിക്കുവേണ്ടി അന്വേഷിച്ചത്.
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കും എത്തുമ്പോൾ മൂന്നംഗ സമിതി ദേശീയ നേതൃത്വത്തിന് സംഭവത്തിന്റെ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പാർട്ടി അഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളായി നിലനിൽക്കുന്ന മൂന്ന് പേരുടെയും റിപ്പോർട്ട് വലിയ പ്രാധാന്യത്തോടെ തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയൊന്നും ഉൾപ്പെടുത്താതെ രൂപീകരിച്ച സമിതി ഔദ്യോഗിക പക്ഷത്തിന് ഏറെ നിർണായകമാണ്.
നിലവിൽ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് കേന്ദ്രമന്ത്രി വി മുരളീധരൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷത്തെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. സ്ഥാനാർഥി നിർണയം മുതൽ ഇടഞ്ഞ് നിൽക്കുന്ന പി.കെ കൃഷ്ണദാസ് - ശോഭ സുരേന്ദ്രൻ പക്ഷത്തിന്റെ പരാതികളും തലവേദനയാണ്. നേതൃത്വമാറ്റം ഉൾപ്പടെ വിമത വിഭാഗം ആവശ്യം ഉന്നയിക്കുന്നു.
2014ൽ കള്ളപ്പണത്തിനെതിരായ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത് തന്നെ. കള്ളപ്പണം ഏറ്റവും വലിയ രാജ്യദ്രോഹകുറ്റമായും ഉയർത്തികാട്ടുന്ന ബിജെപിക്ക് കേരളത്തിലെ ആരോപണം ദേശീയ നേതൃത്വത്തിൽ തന്നെ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിൽ മുഖം രക്ഷിക്കാനെങ്കിലും കേന്ദ്ര നേതൃത്വം ശക്തമായ ഇടപ്പെടൽ നടത്തുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിരുന്നു. നേതൃത്വത്തെ മാറ്റണം എന്നും ആവശ്യവും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ അന്വേഷിച്ച് സുരേഷ് ഗോപി എം.പിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ സജീവ നേതാക്കളെ ഒഴിവാക്കികൊണ്ടുള്ള ഇത്തരം സമിതികൾ നേതൃത്വത്തിനെതിരെ നടപടികൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
Recommended Video
രണ്ടു ദിവസമായി ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ കേന്ദ്രനേതൃത്വം അതൃപ്തരാണ്. അനുകൂല മണ്ഡലങ്ങളില്‍പ്പോലും വോട്ടുശതമാനം വര്‍ധിപ്പിക്കാനോ നിലവിലുണ്ടായിരുന്ന സീറ്റ് നിലനിര്‍ത്താനോ കഴിയാതിരുന്നത് സംഘടനാപരമായ ദൗര്‍ബല്യമായാണ് വിലയിരുത്തല്‍.