ബിജെപി വിളിക്കുന്നത് ജയ് ശ്രീറാം മാത്രം, എന്തുകൊണ്ട് ജയ് സിയ റാം വിളിക്കുന്നില്ല: ചോദ്യവുമായി രാഹുല്‍
ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലൂടെ യാത്ര തുടരുന്നതിനിടെ ബി ജെ പിക്കെതിരെ പുതിയ ആരോപണവുമായി രാഹുല്‍ ഗാന്ധി. ബിജെപിയുടെ മുദ്രാവാക്യം 'ജയ് ശ്രീറാം' ആണെന്നും 'ജയ് സിയ റാം' അല്ലെന്നുമാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. സീതയെ ആരാധിക്കാത്തതിനാലാണ് അവർ 'ജയ് സിയ റാം' എന്ന് വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ രാവണന്‍ പരാമർശം വലിയ വിവാദമാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിന് മറുപടിയുമായി രംഗത്ത് എത്തുകയും കോൺഗ്രസ് ഒരിക്കലും രാമനിൽ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ ആരോപണം എന്നതാണ് ശ്രദ്ധേയം.

'ജയ് സിയ റാം' അല്ലെങ്കിൽ 'ജയ് സീതാ റാം' എന്നതിന്റെ അർത്ഥം രാമനും സീതയും ഒരുപോലെയാണെന്നും മധ്യപ്രദേശിലെ അഗർ മാൾവയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. "പാർട്ടിയിൽ (ആർ എസ് എസ്) ഒരു സ്ത്രീ പോലും ഇല്ലാത്ത അവർക്ക് എങ്ങനെ ഈ മുദ്രാവാക്യം വിളിക്കാന്‍ കഴിയും!" രാഹുൽ ഗാന്ധി ചോദിച്ചു.

'ഹേ റാം' എന്ന് ഗാന്ധിജി പറയാറുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ മുദ്രാവാക്യമായിരുന്നു. എന്താണ് ഇതിന്റെ അർത്ഥം? ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ല, സ്നേഹം, സാഹോദര്യം, ബഹുമാനം, തപസ്യ എന്നിവയെ പ്രതീകപ്പെടുത്തുന്ന ഒരു ജീവിതരീതിയായിരുന്നു എന്നാണ് ഇതിനർത്ഥം. 'ഹേ റാം' എന്ന് പറയുന്നതിന് അർത്ഥമാക്കുന്നത് ശ്രീരാമന്റെ ആദർശങ്ങൾ നമ്മുടെ ഉള്ളിലുണ്ടെന്നും അത് നമ്മൾ പിന്തുടരേണ്ടതുണ്ടെന്നുമാണെന്നും രാഹുല്‍ പറഞ്ഞു.

ജയ് സിയ റാം എന്നാല്‍ അതായത് സീതയും രാമനും ഒരുപോലെയാണെന്നാണ്. ശ്രീരാമന്റെ ജീവിതരീതിയും സീതയ്ക്കുവേണ്ടി അദ്ദേഹം ചെയ്തതും ഈ മുദ്രാവാക്യത്താല്‍ ബഹുമാനിക്കപ്പെടുന്നു. ജയ് സിയാറാം എന്ന് പറയുമ്പോൾ നമ്മള്‍ സീതയെ ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു പണ്ഡിതൻ തന്റെ അടുക്കൽ വന്ന് ഇക്കാര്യം തന്നോട് വിശദീകരിച്ചുവെന്നും ഗാന്ധി അഭിപ്രായപ്പെട്ടു.

ആ പണ്ഡിതനാണ് ഇതേക്കുറിച്ച് സംസാരിക്കാന്‍ എന്നോട് പറഞ്ഞത്. ആർ എസ് എസുകാർ ബി ജെ പിയിലേക്ക് പോയെന്നും അവർ ഒരിക്കലും ശ്രീരാമന്റെ ജീവിതരീതി സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. "ശ്രീരാമൻ ആരോടും അനീതി ചെയ്തിട്ടില്ല, സമൂഹത്തെ ഒന്നിപ്പിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. കർഷകരെയും വ്യവസായികളെയും തൊഴിലാളികളെയും സഹായിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, മധ്യപ്രദേശിലെ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കംപ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാഗി അണി ചേർന്നു. നേരത്തെ 2018ൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ അദ്ദേഹത്തിന് ബി ജെ പി മന്ത്രി പദവിയും നൽകിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. യാത്രയുടെ 87-ാം ദിവസമായ ശനിയാഴ്ച അഗർ മാൾവ ജില്ലയിൽ നിന്ന് യാത്ര ആരംഭിച്ചപ്പോഴായിരുന്നു കംപ്യൂട്ടർ ബാബയും റാലിയുടെ ഭാഗമായത്.

സെപ്റ്റംബർ 7 ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട യാത്ര കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ പിന്നിട്ട ശേഷമാണ് മധ്യപ്രദേശില്‍ പ്രവേശിച്ചത്. കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ഡിസംബർ 4 ന് രാജസ്ഥാനിൽ പ്രവേശിക്കുന്നതിന് മുമ്പ് 12 ദിവസത്തിനുള്ളിൽ പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൽവ-നിമർ മേഖലയിൽ കാൽനട ജാഥ 380 കിലോമീറ്റർ പിന്നിടും.












Click it and Unblock the Notifications