തിരുവനന്തപുരത്തെ യുവാക്കള്‍ക്കായി രാജീവ് ചന്ദ്രശേഖറിന്റെ വാഗ്ദാനം ഇതാ: 5 വർഷം നിർണ്ണായകം
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും നൈപുണ്യം ലഭിച്ചവരായി മാറുമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയും തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇത് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 'കേരളത്തിലെ യുവാക്കളെ ഭാവിയിലേക്ക് സജ്ജമാക്കുന്ന നൈപുണ്യം' എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ സുരക്ഷ, സെമി കണ്ടക്ടര്‍ മേഖലകളില്‍ ടാലെന്റ് ഹബ്ബ് ആയി തിരുവനന്തപുരം മാറുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അറിവിനോടൊപ്പം നൈപുണ്യ വൈദഗ്ധ്യവും നേടുന്നത് ഭാവിയിലെ അനന്തസാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്. നിലവിലെ കാലഘട്ടത്തില്‍ പരിചയ സമ്പത്തിനൊപ്പം നൈപുണ്യവുമാണ് ഒരു വ്യക്തിയുടെ വിജയമന്ത്രം. പല മുന്‍നിര കമ്പനികളും ഡിജിറ്റല്‍ നൈപുണ്യമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായുള്ള എന്‍എസ്ഡിസിഐയുടെ ജര്‍മ്മന്‍ ഭാഷാ പരിശീലന പരിപാടിയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അദ്ദേഹം നിയമന ഉത്തരവുകള്‍ കൈമാറി. കേരളത്തില്‍ നിന്നുള്ള 28 ഉദ്യോഗാര്‍ഥികളാണ് ഭാഷാ പരിശീലനം പൂര്‍ത്തിയാക്കി ജര്‍മനിയില്‍ തൊഴില്‍ നേടിയത്. ഇഗ്നോയുമായി സഹകരിച്ച് തിരുവനന്തപുരത്തെ നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ലാംഗ്വേജ് പ്രൊഫിഷ്യന്‍സി പ്രോഗ്രാമിന്റെ (ജര്‍മ്മന്‍, ജാപ്പനീസ്) സമാരംഭവും പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) 4.0 ന്റെ ഉദ്ഘാടനവും കേന്ദ്രസഹമന്ത്രി നിര്‍വഹിച്ചു.
അതേസമയം പ്രവർത്തന മികവിൻ്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കുമെന്നും ബി ജെ പി സ്ഥാനാർത്ഥി പറഞ്ഞു. 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകർന്ന സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റി. പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴിൽ ഉണ്ടായ പുരോഗതി അനുഭവിക്കാൻ സിപിഐഎമ്മിൻ്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വികസനത്തിന്റെ കാര്യത്തില്‍ കേരളം പിന്നാക്കം പോകാതിരിക്കാനും കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്തിൻ്റെ വികസനം ത്വരിതപ്പെടുത്താനും തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി, ടൂറിസം, ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും നമുക്ക് കഠിനമായി പരിശ്രമിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, സെമികണ്ടക്ടർ , ഇലക്ട്രോണിക്സ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ യുവാക്കളായ മലയാളികൾ ഏറെ കഴിവാണ് പ്രകടിപ്പിക്കുന്നത്. അതിനാൽത്തന്നെ ഈ രംഗത്തെ പ്രമുഖ കമ്പനികൾ തിരുവനന്തപുരത്ത് എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരും വർഷങ്ങളിൽ, കേരളത്തിലെ 4 ലക്ഷത്തോളം യുവജനങ്ങൾ പിഎംകെവിവൈ 4.0 പദ്ധതിക്ക് കീഴിൽ വിവിധ തൊഴിലുകളിൽ പരിശീലനം നേടും. ഭാവിയിലെ വ്യവസായങ്ങൾക്ക് വേണ്ട വൈദഗ്ദ്ധ്യം നേടിയവരുടെ അവസരങ്ങൾ കൂടുതൽ വിപുലവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications