ബിജെപി കാണിക്കുന്നത് കൈയ്യൂക്കിന്റെ രാഷ്ട്രീയം; എൽഡിഎഫ് കൗൺസിലർമാർക്കെതിരായ ആക്രമണത്തിൽ ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം; എല്ലാ ജനാധിപത്യ വേദികളിലും അക്രമം നടത്തുക എന്നത് ബിജെപിയുടെ പ്രധാന പരിപാടിയായി മാറിയിരിക്കുകയാണെന്ന് ആനാവൂർ നാഗപ്പൻ. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൗണ്‍സിലമാര്‍ക്കെതിരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തോട് ബിജെപിയ്ക്കും ആർഎസ്എസിനും പുച്ഛമാണ്. കയ്യൂക്കിന്റെ രാഷ്ട്രീയമാണ് അവർ കൈകാര്യം ചെയ്യുന്നതെന്നും ആനാവൂർ നാഗപ്പൻ കുറ്റപ്പെടുത്തി.
ബജറ്റ് ചർച്ചയ്ക്കിടെ തിരുവനന്തപുരം കോർപറേഷനിൽ ഭരണ -പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബജറ്റിൻമേലുള്ള ചർച്ച നടക്കവേയായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന് രണ്ട് ബി ജെ പി കൗൺസിലർമാരേയും രണ്ട് എൽഡിഎഫ് കൗൺസിലർമാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ആനാവൂർ നാഗപ്പൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി കൗൺസിലർമാർ എൽഡിഎഫ് കൗൺസിലമാർക്കെതിരെ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.
എല്ലാ ജനാധിപത്യ വേദികളിലും അക്രമം നടത്തുക എന്നത് ബിജെപിയുടെ പ്രധാന പരിപാടിയായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തോട് ബിജെപിയ്ക്കും ആർഎസ്എസിനും പുച്ഛമാണ്. കയ്യൂക്കിന്റെ രാഷ്ട്രീയമാണ് അവർ കൈകാര്യം ചെയ്യുന്നത്. ഏറ്റവും ജനകീയവും സ്വാഗതാർഹവുമായ ബഡ്ജറ്റാണ് എൽഡിഎഫ് ഭരണസമിതി അവതരിപ്പിച്ചത്.
ജനങ്ങളെ കൂടി ചേർത്ത് പിടിച്ച് ജനങ്ങൾക്ക് വേണ്ടതെന്തെന്ന് മനസിലാക്കി അവതരിപ്പിച്ച ജനകീയ ബഡ്ജറ്റാണ് ഇത്തവണത്തേത് എന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടതുമാണ്. ജീവിതത്തിന്റെ വിവിധതുറകളിൽ ഉള്ളവർ നൽകിയ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് അവതരിപ്പിച്ച ബഡ്ജറ്റ് എല്ലാവിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്ന ഒന്നാണ്. അങ്ങനെയുള്ള ബഡ്‌ജറ്റ് ചർച്ച ചെയ്യുന്ന വേദിയെ ജനാധിപത്യപരമായ സംവാദത്തിന്റെ വേദിയാക്കുന്നതിന് പകരം ആക്രമണങ്ങളുടെ വേദിയാക്കാനാണ് ബിജെപി തയ്യാറായത്. കൗൺസിൽ ഹാളിൽ യാതൊരു കാര്യവുമില്ലാതെ ബഹളം വയ്ക്കുക, കൂക്കി വിളിക്കുക, എൽഡിഎഫ് കൗൺസിലർമാരെ ആക്രമിക്കുക എന്നതെല്ലാം സ്ഥിരം രീതിയായി അവലംബിക്കുകയാണ് ബിജെപി.
ഇന്ന് ബിജെപി കൗൺസിലർമാരുടെ പതിവ് ബഹളത്തിനിടെ ബഡ്‌ജറ്റ് പാസ്സാക്കി കൗൺസിൽ പിരിഞ്ഞതിന് ശേഷം ബഹു. മേയറുടെ ചേമ്പറിലേയ്ക്ക് പോവുകയായിരുന്ന ഹാർബർ വാർഡ് കൗൺസിലർ നിസാമിന് നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. അത്കണ്ട് ഓടിയെത്തിയ നന്തൻകോഡ് വാർഡ് കൗൺസിലറും വിദ്യാഭ്യാസ - കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. റീന, ആറന്നൂർ വാർഡ് കൗൺസിലർ ബിന്ദു മേനോൻ, ഞാണ്ടൂർക്കോണം വാർഡ് കൗൺസിലർ ആശ ബാബു എന്നിവർക്കും ക്രൂരമായ മർദ്ദനമേറ്റു. ആശ ബാബുവിന്റെ മുഖത്തും മർദ്ദിച്ചു. നാല് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുൻ മേയർ സ: വി കെ പ്രശാന്തിന് നേരെയും കായികമായ ആക്രമണം മുൻകൗൺസിൽ കാലത്ത് നടന്നത് നമ്മൾ മറന്നിട്ടില്ല. ഈ കൗൺസിൽ വന്നതിന് ശേഷം ഒരു വനിതയെന്ന പരിഗണനപോലുമില്ലാതെ ബഹു. മേയർ സ: ആര്യ രാജേന്ദ്രനെ ആക്ഷേപിക്കാനും അപമാനിക്കാനും നിരവധി തവണ പരിശ്രമിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിരന്തരം ഉയർത്തി ഭരണസമിതിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ബിജെപി കിണഞ്ഞു പരിശ്രമിച്ചു. നഗരവികസനം ചർച്ച ചെയ്യേണ്ട കോർപറേഷൻ കൗൺസിൽ ഹാളിനെ നിരന്തരം സംഘർഷഭൂമിയാക്കി മാറ്റി.
35 ബിജെപിക്കാരെ ജയിപ്പിച്ചു എന്നൊരൊറ്റ തെറ്റ് മാത്രമേ നഗരത്തിലെ ജനങ്ങൾ ചെയ്തിട്ടുള്ളു, അതിന് നഗരവാസികളെ ശിക്ഷിക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ജനാധിപത്യ വിശ്വാസികൾ ഒട്ടാകെ ഇക്കാര്യത്തിൽ ശക്തിയായി പ്രതിഷേധിക്കണം. ഭീഷണിപ്പെടുത്തിയും കൂക്കിവിളിച്ചും ഗുണ്ടായിസം കാണിച്ചും എൽഡിഎഫിനെ കീഴ്‌പെടുത്താം എന്നൊന്നും ബിജെപി വ്യാമോഹിക്കേണ്ടതില്ല . ജനങ്ങളെ അണിനിരത്തി ഇത്തരം കോപ്രായങ്ങളെ എൽഡിഎഫ് നേരിടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ജനോപകാരപ്രദമായ ബഡ്ജറ്റ് നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികളുമായി എൽഡിഎഫ് ഭരണസമിതി ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ ആക്രമണത്തെ അപലപിക്കണമെന്നും ബിജെപിയുടെ ഗുണ്ടായിസത്തിനെതിരെ അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications