'ലീഗ് പുറത്താക്കിയാല്‍ കെഎന്‍എ ഖാദര്‍ അനാഥനാകില്ല'; ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കഴിയും'
കണ്ണൂര്‍: ആര്‍ എസ് എസ് വേദിയില്‍ മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍ എത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. കെ എന്‍ എ ഖാദറിനെ പിന്തുണച്ചാണ് എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയാല്‍ കെ എന്‍ എ ഖാദര്‍ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കെ എന്‍ എ ഖാദറിന് കഴിയുമെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം, ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് കെ എന്‍ എ ഖാദര്‍ നേരിടുന്നത്. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ എന്‍ എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു.
എന്നാല്‍ കെ എന്‍ എ ഖാദറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചത്. സംഭവത്തില്‍ ബി ജെ പി നേതാവ് എം ടി രമേശ് പ്രതികരിച്ച് രംഗത്തെത്തി. കെ എന്‍ എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റിയെന്ന് എം ടി രമേശ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു.
അറിയാനും അറിയിക്കാനും പ്രചരിപ്പിയ്ക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി ? ഏതു വേദിയയില്‍ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ? ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിന്‍പറ്റുന്നവരാണോ ? ഒരിക്കല്‍കൂടി പറയട്ടെ ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്‌നം ? മാര്‍ക്‌സിയന്‍ ആചാര്യനായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്‍എസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയില്‍ എത്രയേറെ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി.
അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്
പരസ്പരം സംവദിക്കുന്ന തുറസ്സല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവര്‍ക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാന്‍ സാധിക്കണം. സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയില്‍ പങ്കെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല.കേസരി ഒരു മാധ്യമ സ്ഥാപനമാണ്.മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധര്‍മ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങള്‍ അവിടെ തമ്മില്‍ ആശയപരമായി കോര്‍ക്കുമ്പോഴാണ് പുതിയ ആശയധാരകള്‍ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവര്‍ സംവാദങ്ങളെ ഭയപ്പെടും.
സ്വന്തം ആദര്‍ശത്തില്‍ സംശയമുള്ളവര്‍ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേള്‍ക്കാന്‍ പോലും ഭയപ്പെടും. കെ.എന്‍.എ ഖാദര്‍ പറയാനും കേള്‍ക്കാനും കെല്‍പ്പുള്ളവനാണ്. ആദര്‍ശപരമായി ഉറപ്പുള്ളവനാണ്. ജെ നന്ദകുമാര്‍ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധന്‍ വെറുക്കപ്പെടേണ്ടവന്‍ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദര്‍ശനമാണ് ഖാദര്‍ കേസരിയുടെ വേദിയില്‍ സംസാരിച്ചത്. സംശയമുള്ളവര്‍ക്ക് കേള്‍ക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങള്‍ക്കും സംരക്ഷണമൊരുക്കാന്‍ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു- എം ടി രമേശ് പറഞ്ഞു.