'അധികാരത്തിന്റെ സുഖശീതളിമയില്‍ ധാർമിക ബോധം മറന്ന് പോകുന്നു'; സുരേന്ദ്രനെ പരോക്ഷമായി കുത്തി എംടി രമേശ്
കോഴിക്കോട്; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. സംഘടനയും അതിന്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണെന്ന് രമേശ് പറഞ്ഞു. ജനസംഘ സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപധ്യായയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കൽ പങ്കുവെച്ച കുറിപ്പിലാണ് രമേശിന്റെ ഒളിയമ്പ്. 'തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ ദീന ദയാൽ ഉപാധ്യായ പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും എന്നും പോസ്റ്റിൽ രമേശ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള് ഇങ്ങനെ-
ഭാരതീയ ജനതാപാർട്ടിയുടെ സംഘടനാ ശരീരവും ആദർശത്തിൻ്റെ ആത്മാവും ഒരു പോലെ കടപെട്ടിരിക്കുന്ന നേതാവാണ് ദീനദയാൽ ഉപാദ്ധ്യായ്.1951 ൽ ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം രൂപീകരിച്ച ശേഷം സംഘത്തിൻ്റെ നിർദ്ദേശമനുസരിച്ചാണ് ദീനദയാൽജി ജനസംഘ പ്രവർത്തനം തുടങ്ങുന്നത്,53 ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും 67 ൽ കോഴിക്കോട്ടെ സമ്മേളനത്തിൽ അഖിലേന്ത്യ അധ്യക്ഷനാവുകയും ചെയ്തു.ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.ഗ്വാളിയാറിൽ ചേർന്ന 500 പ്രവർത്തകരുടെ നാലുദിവസത്തെ ചിന്തൻ ശിബിരത്തിലാണ് ദീനദയാൽ തന്റെ സിദ്ധാന്തം അവതരിപ്പിച്ചത്.
ഇതെന്ത് സുന്ദരിയാ ഈ അന്ന... ചുവപ്പഴകിൽ അന്ന ബെൻ..വൈറലായി പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
ഉദാത്തമായ ഈ ചിന്താധാരക്കനുസരിച്ച് ഒരു കർമ്മ പദ്ധതി തയ്യാറാക്കും മുമ്പ് 1968ൽ അദ്ദേഹം നമ്മെ വിട്ടു പോയി.ആദർശത്തിൻ്റെ ആൾരൂപമായിരുന്ന ദീനദയാൽജിയുടെ ജീവിതം ഏതൊരു പൊതുപ്രവർത്തകനും മാതൃകയാണ്.1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി സംഘടനാ പ്രവർത്തനം തുടങ്ങി. 1951-ൽ ഉത്തർപ്രദേശ് സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ സംഘം നിയോഗിക്കുകയായിരുന്നു.
തന്നെ നിയോഗിച്ച പ്രവർത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംശിക്കാതെ അദ്ദേഹം പ്രവർത്തിച്ചു, അധികാരത്തിൻ്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ മറന്നു പോകുന്ന ധാർമ്മിക ബോധം തിരിച്ചെടുക്കാൻ ദീനദയാൽജിയുടെ ഓർമ്മകൾക്ക് സാധിക്കും.സംഘടനയും അതിൻ്റെ ആദർശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാൻ നാം ബാധ്യസ്ഥരാണ് താനും, പോസ്റ്റിൽ രമേശൻ പറഞ്ഞു.
അതേസമയം എംടി രമേശിന് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകർ നവോന്മേഷത്തോടുകൂടി ഊർജസ്വലമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ നേതാക്കൾക്ക് അധികാരം ലഭിച്ചെന്ന് തോന്നുന്നില്ല. അധികാരം ഇല്ലാതെയാണ് ഇപ്പോൾ പാർട്ടി മുന്നോട്ട് പോകുന്നത്. അധികാര സ്ഥാനം ലഭിക്കാത്തവരാണ് മഹാഭൂരിപക്ഷം പ്രവർത്തകരും അത് തന്നെയാണ് ബിജെപിയുടെ കരുത്തെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിലെ തിരച്ചടിക്ക് പിന്നാലെ ഉയർന്ന നേതൃമാറ്റം എന്ന ആവശ്യം ഇപ്പോൾ സജീവമാക്കിയിരിക്കുകയാണ് സംസ്ഥാന ബിജെപിയിലെ കൃഷ്ണദാസ് പക്ഷം. കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ മുഖങ്ങളെ നിയമിക്കണമെന്നാണ് ആവശ്യം. നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് സംസ്ഥാന നേതാക്കൾ ഉയർത്തുന്നത്. അതേസമയം ഇത് സംബന്ധിച്ച് ദേശീയ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Recommended Video
സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നീക്കം വെട്ടും; സുരേന്ദ്രന് വേണ്ടി രംഗത്തിറങ്ങി ബിഎൽ സന്തോഷ്