'ഇത്ര പിടിപ്പുകെട്ട സര്‍ക്കാര്‍ വേറെയില്ല'! പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ!
കോഴിക്കോട്: കേരളത്തിന് പുറത്തുളള മലയാളികളെ തിരിച്ച് എത്തിക്കാൻ സംസ്ഥാന സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അതിർത്തികളിൽ ആളുകൾ കഷ്ടപ്പെടുന്നത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടും ആത്മാര്‍ത്ഥതയില്ലായ്കയും കാരണമാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറ്റപ്പെടുത്തൽ. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:
''കേരളത്തിനു പുറത്തു ജീവിക്കുന്ന മലയാളികള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലായാലും വിദേശരാജ്യങ്ങളിലായാലും മലയാളികള്‍ തന്നെയല്ലേ? അങ്ങനെയാണ് എന്നതില്‍ സംശയമില്ല. അപ്പോള്‍ രണ്ടുകൂട്ടരെയും കേരളത്തിലെത്തിക്കുന്നതില്‍ ഒരേപോലെ ആത്മാര്‍ത്ഥത വേണ്ടതല്ലേ കേരളത്തിലെ സര്‍ക്കാരിന്? അതു കാണുന്നില്ല. മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കാണിച്ച ആത്മാര്‍ത്ഥത നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ കാണിക്കുന്നില്ല.
ആളുകള്‍ പാസ് ലഭിച്ചവരായും അല്ലാത്തവരായും അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കെട്ടിക്കിടക്കുന്നു. അവരില്‍ പാസ് ലഭിക്കാത്തവര്‍ തിരിച്ചുപോകണം എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയും പറഞ്ഞത്. സ്വഭാവികമാണത്. പാസില്ലാത്തവര്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ വന്നു നിലവിളിക്കുന്ന മുഴുവനാളുകളെയും ഇങ്ങോട്ടു വിളിക്കൂ എന്ന് കോടതിക്കു പറയാനാകില്ല. അത് അശാസ്ത്രീയവും അപ്രായോഗികവുമാണു താനും. പക്ഷേ, ഈ സ്ഥിതി വന്നത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടും ആത്മാര്‍ത്ഥതയില്ലായ്കയും കാരണമാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്‌പെഷല്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തിയതുകൊണ്ട് കേരളത്തിലെ ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ നാട്ടിലെത്താന്‍ കഴിഞ്ഞു. അതും പിണറായി സംഘത്തിന്റെ നേട്ടമാണ് എന്നു വരുത്താന്‍ ശ്രമിച്ചവര്‍ വന്ദേ ഭാരതിന്റെ പേരിലും രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്നു. പക്ഷേ, കണ്‍മുന്നില്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നരകിക്കാന്‍ വിടുന്നു. അവര്‍ക്കു വേണ്ടി സ്‌പെഷല്‍ ട്രെയിനിനു നിര്‍ബന്ധം പിടിക്കുകയോ കെഎസ്ആര്‍ടിസി ബസുകള്‍ വിട്ട് മുന്‍ഗണനാ ക്രമത്തില്‍ ആളുകളെ കൊണ്ടുവരാനോ ശ്രമിക്കുന്നില്ല.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്ന് പൊതുവായി ആവശ്യപ്പെടുകയാണ് ഇന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ചെയ്തത്. രാജ്യവ്യാപകമായി ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ ഈ ആവശ്യപ്രകാരമല്ലെങ്കില്‍പ്പോലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ക്ക് വരാന്‍ കഴിയും. ഇത്ര പിടിപ്പുകെട്ട സര്‍ക്കാര്‍ വേറെയില്ല. കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടി എന്ന് ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുക മാത്രമാണു ചെയ്യുന്നത്''.












Click it and Unblock the Notifications