തിരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ ഇങ്ങനൊന്ന് പിണറായി ചിന്തിക്കുമായിരുന്നോ? ചോദ്യവുമായി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: വിവാദ പോലീസ് ആക്ട് ഓർഡിനൻസ് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ സംസ്ഥാന സർക്കാർ പിൻവലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. 6 മാസം കാലാവധിയുളള ഓർഡിനൻസ് പുറപ്പെടുവിച്ചത് അധികാര ദുർവിനിയോഗം തന്നെയാണ് എന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നിയമ സാധുതയുള്ള ഒരു ഓർഡിനൻസ് നടപ്പാക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പ്രവണതകൾ അറബിക്കടലിൽ മുങ്ങിപ്പോയി ജനാധിപത്യം പൂത്തുലയുമെന്ന് വിശ്വസിക്കുന്ന നിഷ്കളങ്ക ഇടതു ലിബറലുകൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്ന് പറയാതെ വയ്യെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ആറുമാസം കാലാവധിയുള്ള സർക്കാർ പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറാൻ ആറുമാസം കാലാവധിയുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചത് അധികാര ദുർവിനിയോഗം തന്നെയാണ്.

ജനങ്ങളുടെ മേൽ, മാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും മേൽ, ജനാധിപത്യ മൂല്യങ്ങൾക്ക് മേൽ ഭരണകൂടം അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ ജനങ്ങളുടെ എതിർപ്പിന്റെ ഭാഗമായി പിൻവലിക്കേണ്ടി വരുന്നതിൽ ആ നിയമം മുന്നോട്ട് വെച്ച നേതൃത്വത്തിന് അഭിമാനിക്കാൻ എന്തിരിക്കുന്നു എന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. രണ്ടാഴ്ചയ്ക്കപ്പുറം ഒരു തിരഞ്ഞെടുപ്പില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പിൻവാങ്ങലിനെ കുറിച്ച് പിണറായി വിജയൻ ചിന്തിക്കുമായിരുന്നോ? ഏകാധിപത്യത്തെ ചെറുക്കാൻ ജനാധിപത്യം അതിന്റെ തിരഞ്ഞെടുപ്പ് എന്ന സങ്കേതം ഉപയോഗപ്പെടുത്തി എന്നതിനപ്പുറത്തേക്ക് കമ്മ്യൂണിസ്റ്റുകാർ ഏകാധിപതികളും ജനാധിപത്യ വിരുദ്ധരും രാജ്യദ്രോഹികളുമല്ലെന്ന് തെളിയിക്കാൻ നിങ്ങളുടെ പക്കൽ മറ്റെന്ത് വാദമുഖങ്ങളുണ്ട് ഇടതുപക്ഷ സാംസ്‌കാരിക ബിംബങ്ങളെ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications