'മാധ്യമ പ്രവർത്തകർ ഏറിയ കൂറും CPI- ജിഹാദി ചായ്‌വുള്ള അർബൻ നക്സലുകൾ', ആരോപണവുമായി ടിജി മോഹൻദാസ്!
കോഴിക്കോട്: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെയുളള സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്തകളാണ് മാധ്യമങ്ങൾക്കെതിരെ സൈബർ ലോകത്ത് രൂക്ഷമായ ആക്രമണം നടക്കാനുളള കാരണം.
Recommended Video
സൈബർ ആക്രമണത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് ടിജി മോഹൻദാസ്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഏറിയ കൂറും സിപിഐയോടും ജിഹാദികളോടും ചായ്‌വുള്ള അർബൻ നക്സലുകളാണെന്ന് ടിജി മോഹൻദാസ് ആരോപിച്ചു.
ഇത് ഒരു അർദ്ധസത്യം മാത്രമാണ്
ടിജി മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' മാധ്യമങ്ങൾ പരാതി കൊടുത്താൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ഏഷ്യാനെറ്റിലെ വിനു വി ജോൺ! ഇത് ഒരു അർദ്ധസത്യം മാത്രമാണ്.. വാസ്തവത്തിൽ പരാതി ആർക്കെതിരെ എന്ന് നോക്കിയാണ് പോലീസ് കേസെടുക്കുന്നത്. സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ ചാടി വീണ പോലീസ് തലശ്ശേരീന്നോ ധർമ്മടത്തു നിന്നോ ഒക്കെ മൂന്ന് ചെറുപ്പക്കാരെ പിടിച്ചു.
സിന്ധുവിന് ഫോൺ ചെയ്യാൻ ശ്രമിച്ചു (!)
തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ കൊണ്ടുവന്ന് ജാമ്യത്തിൽ വിട്ടു.. ദുർഗാദേവിയെ അപമാനിച്ചപ്പോൾ അവർ സിന്ധുവിന് ഫോൺ ചെയ്യാൻ ശ്രമിച്ചു (!) എന്നതായിരുന്നു കുറ്റം. ഷാനിയെ അപമാനിച്ചു എന്ന പരാതിയിൽ ഡിജിപി മിന്നൽ പോലെ പ്രവർത്തിച്ച് എറണാകുളത്ത് നിന്ന് ആരെയോ അറസ്റ്റ് ചെയ്തു. പോലീസുകാർ അയാളെ തല്ലുകയുമൊക്കെ ചെയ്തു എന്ന് കേട്ടിരുന്നു!
പോലീസിലുള്ള സ്വാധീനം
ഇത്തരം ദുഷ്പ്രവൃത്തികളെല്ലാം മാധ്യമ പ്രവർത്തകർക്ക് പോലീസിലുള്ള സ്വാധീനം എത്രയാണെന്ന് വെളിവാക്കുന്നതായിരുന്നു. പക്ഷേ ഈ സ്വാധീനം സിപിഎമ്മിനെതിരെ ഉപയോഗിക്കാം എന്ന് കരുതിയതാണ് ചില മാധ്യമ പ്രവർത്തകർക്ക് പറ്റിയ തെറ്റ് - എല്ലാവർക്കുമല്ല. ഇതൊക്കെ നന്നായി അറിയാവുന്ന ആളാണ് ശ്രീ വിനു വി ജോൺ. എന്നിട്ടും ആരെ ബോധിപ്പിക്കാനാണ് ഈ പതം പറച്ചിൽ?!
അർബൻ നക്സലുകൾ
പലരും CITU എന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഏറിയ കൂറും CPI യോടും ജിഹാദികളോടും ചായ്‌വുള്ള അർബൻ നക്സലുകളാണ് - അരാജകത്വം ആസ്വദിക്കുന്നവരാണ്. അതിനാൽ സിപിഎമ്മുമായിട്ടുള്ള അവരുടെ വഴക്ക് ഒരു സിപിഎം സിപിഐ വഴക്കാണ്...
ഒന്ന് മസില് പെരുപ്പിച്ചിട്ട് പിന്നെ മെല്ലെ അടങ്ങും
സിപിഐ ഇടയ്ക്കിടെ സിപിഎമ്മിനെ മസില് പെടപ്പിച്ചു കാണിക്കാറില്ലേ? പിണറായി പരോക്ഷമായി ഒന്ന് ശാസിച്ചാൽ സിപിഐ ഓഛാനിച്ച് നിൽക്കുകയും ചെയ്യും - വേറെന്തു ചെയ്യാൻ! അതുപോലെ മാധ്യമപ്രവർത്തകരും ഒന്ന് മസില് പെരുപ്പിച്ചിട്ട് പിന്നെ മെല്ലെ അടങ്ങും. മോദിവിരുദ്ധത തുടങ്ങും...'' എന്നാണ് ടിജി മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.