കേരളത്തില്‍ 2 കോർപ്പറേഷനില്‍ മാത്രമല്ല, 6 മുൻസിപാലിറ്റികളിലും ബിജെപിയാണ് മുന്നില്‍: ജെപി നദ്ദ
തിരുവനന്തപുരം: ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബി ജെ പി ഉത്തരേന്ത്യന്‍ പാർട്ടിയെന്ന ബോധപൂർവ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയിൽ സീറ്റ് ഇരട്ടിയാക്കി. കേരളത്തിൽ ആദ്യമായി ബി ജെ പി വിജയം നേടിയിരിക്കുന്നു. മൂന്നാംതവണയും മോദി സർക്കാർ അധികാരത്തിൽ വന്നത് ചരിത്രനേട്ടം. മൂന്നാം സർക്കാർ സ്ഥിരത പ്രധാനം ചെയ്യുന്നു. ഒറീസയിൽ ബി ജെ പി ഐതിഹാസിക വിജയം നേടി. ഭാവിയിൽ തമിഴ്നാട്ടിലും ജയിക്കും. ബി ജെ പി വടക്കേന്ത്യൻ പാർട്ടിയാണെന്ന പ്രചരണം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ഇപ്പോൾ അഖിലേന്ത്യാ പാർട്ടിയാണ്. കേരളത്തിൽ ഗംഭീരമുന്നേറ്റം ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. തിരുവനന്തപുരത്ത് 36% വോട്ട് നേടി. ആറ്റിങ്ങലിൽ വെറും 16,000 വോട്ടുകൾക്കാണ് നമ്മൾ പരാജയപ്പെട്ടത്. തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളിൽ ബി ജെ പിയാണ് ലീഡ് ചെയ്തത്. 6 മുൻസിപാലിറ്റികളിൽ മുന്നിലാണ്. കോൺഗ്രസിന് മൂന്ന് തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 45 സീറ്റ് അധികം ഇത്തവണ ബി ജെ പിക്ക് കിട്ടി. 13 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംപൂജ്യരായി. കോൺഗ്രസിന് കണക്ക് അറിയാത്തതാണ് പ്രശ്നം. അതു കൊണ്ടാണ് ഞങ്ങൾ ജയിച്ചെന്ന് അവർ പറയുന്നത്.

കോൺഗ്രസ് വെറും ഇത്തിൾക്കണ്ണിയായി മാറി. സഖ്യകക്ഷികളുടെ വോട്ടുകൊണ്ടു മാത്രം വിജയിക്കുന്ന പാർട്ടിയാണത്. ബംഗാളിൽ ഒറ്റക്ക് മത്സരിച്ചപ്പോൾ തോറ്റു തുന്നം പാടി. ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ കോൺഗ്രസിൻ്റെ സ്ട്രൈക്ക്റേറ്റ് വെറും 26% മാത്രമാണ്. അഴിമതി മാത്രമാണ് കോൺഗ്രസിൻ്റെ ആശയം. കുടുംബാധിപത്യമാണ് അവരുടെ ലക്ഷ്യം.
സ്വന്തം കൊടി പോലും ഒഴിവാക്കിയാണ് വയനാട്ടിൽ മത്സരിച്ചത്. ബി ജെ പിക്കാർ മരണം പോലും വരിച്ച് കൊടി ഉയർത്തുന്നവരാണ്. 15,000 പാർട്ടികൾ ഇന്ത്യയിലുണ്ടെങ്കിലും ബി ജെ പി മാത്രമാണ് ആശയത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. കോഴിക്കോട് ദേശീയ സമ്മേളനത്തിൽ കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കുമെന്ന് പറഞ്ഞു. 2019 ൽ റദ്ദാക്കി. അയോധ്യയിൽ രാമക്ഷേത്രം സാധ്യമാക്കിയെന്നും ജെപി നദ്ദ പറഞ്ഞു.
2014 ന് മുമ്പും ശേഷവും നമ്മൾ പരിശോധിക്കണം. 2014 ന് മുമ്പ് രാജ്യത്ത് അഴിമതിയും ഇരുട്ടുമായിരുന്നു. നയപരമായ സ്തംഭനമുള്ള രാജ്യം. ഒരു അധികാരവുമില്ലാത്ത പ്രധാനമന്ത്രി ഭരിച്ച ഇന്ത്യ. എന്നാൽ ഇപ്പോൾ വെളിച്ചവും സുതാര്യതയും വന്നിരിക്കുന്നു. നിലപാടും വൈദഗ്ധ്യവുമുള്ള ഇന്ത്യയാണ് ഇന്നുള്ളത്. ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്. നേരിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ അഴിമതി ഇല്ലാതായി. സൗജന്യ റേഷനിലൂടെ ദാരിദ്രത്തെ തുടച്ചു നീക്കാനായി. രാജ്യം ഇന്ന് സാമ്പത്തികമായി മുന്നേറുകയാണ്. ഏറ്റവും കൂടുതൽ വളർച്ചാനിരക്കുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിൻ്റെ വളർച്ചാ നിരക്കിൻ്റെ 15% ഇന്ത്യയുടെ സംഭാവനയാണ്. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി സർക്കാർ ഇന്ത്യയെ മാറ്റും. കേരളത്തിൽ ദേശീയപാതാ വികസനം നടക്കുകയാണ്. റെയിൽവെയും വിമാന സർവീസും മെച്ചപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് കയറ്റുമതി ചെയ്യുന്നുവെന്നും ജെപി നദ്ദ പറഞ്ഞു.












Click it and Unblock the Notifications