എത്ര ബഹളംവെച്ചാലും രാജേട്ടൻ സ്ട്രോങായി പ്രസംഗിക്കും!പ്രത്യേകസമ്മേളനം കേന്ദ്രവിരുദ്ധ പ്രചരണത്തിനെന്ന്
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടിന് എതിരായി സംസാരിക്കാൻ താൻ മാത്രമേയുള്ളുവെന്നും അതിനാൽ തനിക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒ രാജഗോപാൽ പ്രസംഗം ആരംഭിച്ചത്.
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കശാപ്പ് നിയന്ത്രണ വിഞ്ജാപനം ചർച്ച ചെയ്യാനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തെ വിമർശിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. ഈ നടക്കുന്ന പ്രത്യേക സമ്മേളനം കേന്ദ്രവിരുദ്ധ പ്രചരണത്തിന് വേണ്ടിയാണെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
സഭയിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടിന് എതിരായി സംസാരിക്കാൻ താൻ മാത്രമേയുള്ളുവെന്നും അതിനാൽ തനിക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒ രാജഗോപാൽ പ്രസംഗം ആരംഭിച്ചത്. ഈ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത് രാഷ്ട്രീയ മുതലെടുപ്പിനും, കേന്ദ്രവിരുദ്ധ പ്രചരണത്തിന് വേണ്ടിയാണെന്നും കേരളത്തിലെ രാഷ്ട്രീയ ശിശുക്കൾക്ക് വരെയറിയാം എന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്. വാസ്തവത്തിൽ കർഷകരെ സഹായിക്കാനും സംരക്ഷിക്കാനുമായാണ് കേന്ദ്രസർക്കാർ ഈ വിഞ്ജാപനം പുറപ്പെടുവിച്ചത്. കൃഷിക്കാരന്റെ നിലനിൽപ്പിന് കന്നുകാലി സമ്പത്ത് ആവശ്യമാണ്.
കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാലുമാസമായി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പറഞ്ഞിരുന്നു. അതിന് ഇനിയും സമയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം സഭയിൽ ആരോപിച്ചു. ഒ രാജഗോപാലിന്റെ പ്രസംഗത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടരുകയും, സ്പീക്കർ അദ്ദേഹത്തിന് മൂന്നര മിനിറ്റ് അധികം നൽകുകയും ചെയ്തു.
കോടതിയാണ് നിയമപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കേണ്ടതെന്നും നിയമസഭയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തന്റെ ഓഫീസും, ബിജെപി ജില്ലാ കമ്മിറ്റി ഓഫീസും അക്രമിച്ചവരാണ് ഫാസിസത്തെക്കുറിച്ച് വാചാലരാകുന്നതെന്നും പറഞ്ഞാണ് ഒ രാജഗോപാൽ പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications