കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ മാറ്റി വെയ്ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റി വെച്ചാലും തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് ബിജെപിയും വ്യക്തമാക്കിയിരിക്കുന്നു.
കുട്ടനാട്, ചവറ തിരഞ്ഞെടുപ്പുകള്‍ നടക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും മുന്നണികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. കുട്ടനാട്ടില്‍ ജയിക്കാനാവും എന്നുളള പ്രതീക്ഷയിലാണ് ബിജെപി. അതിനായി തുഷാര്‍ വെളളാപ്പള്ളിയെ ഇറക്കാനാണ് നീക്കം. സമുദായ വോട്ടുകളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അതേസമയം വിമതനായി കുട്ടനാട്ടിൽ ടിപി സെൻകുമാർ ഇറങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
സ്ഥാനാർത്ഥികളായി
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷയുളള മണ്ഡലമാണ്. എല്‍ഡിഎഫും യുഡിഎഫും കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. അന്തരിച്ച കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനും എന്‍സിപി നേതാവും ആയ തോമസ് കെ തോമസിനാണ് എല്‍ഡിഎഫ് സീറ്റ് നല്‍കിയിരിക്കുന്നത്.
ജോസ്- ജോസഫ് പോര്
അതേ സമയം കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നല്‍കിയ യുഡിഎഫ് ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസും രംഗത്തുണ്ട് എന്നുളളതാണ് യുഡിഎഫിന് വെല്ലുവിളി. യുഡിഎഫിന് സമാനമായ മുന്നണി പ്രശ്‌നങ്ങള്‍ തന്നെയാണ് എന്‍ഡിഎയ്ക്കും തലവേദന.
സീറ്റ് ബിഡിജെഎസിന്
കുട്ടനാട് സീറ്റ് എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസിനാണ് ആണ് ബിജെപി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഭാഷ് വാസു ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എന്നാല്‍ ഇന്ന് ബിഡിജെഎസിലെ വിമത വിഭാഗത്തിന്റെ നേതാവാണ് സുഭാഷ് വാസു. അതുകൊണ്ട് തന്നെ കുട്ടനാട്ടില്‍ തുഷാര്‍ വെളളാപ്പളളി മത്സരിക്കണം എന്നാണ് ബിജെപിയുടെ താല്‍പര്യം.
2016ലെ മുന്നേറ്റം
2016ല്‍ സുഭാഷ് വാസു മത്സരിച്ചപ്പോള്‍ കാര്യമായ മുന്നേറ്റം കുട്ടനാട്ടിലുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. അതാണ് പാര്‍ട്ടിക്ക് ഇത്തവണ പ്രതീക്ഷ ഉയരാനുളള കാരണം. സമുദായിക ഘടകങ്ങള്‍ തുണയ്ക്കുകയാണ് എങ്കില്‍ വിജയിക്കാന്‍ പോലും സാധിച്ചേക്കും എന്നാണ് ബിജെപി കരുതുന്നത്. അതിനാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മേല്‍ മത്സരിക്കാനുളള സമ്മര്‍ദ്ദം ശക്തമാണ്.
തുഷാറിന് മേൽ സമ്മർദ്ദം
എന്നാല്‍ മത്സരിക്കാനില്ലെന്നാണ് തുഷാര്‍ വെളളാപ്പളളി നിലപാട് അറിയിച്ചിരിക്കുന്നത്. തനിക്ക് പകരം ബിഡിജെഎസിന്റെ ജില്ലയിലെ പ്രദേശിക നേതാക്കള്‍ മത്സരിക്കട്ടെ എന്നാണ് തുഷാര്‍ വെള്ളാപ്പളളി പറയുന്നത്. ടിപി മന്മദന്‍, സന്തോഷ് ശാന്തി, ടി അനിയപ്പന്‍ എന്നിവരുടെ പേരുകളാണ് തുഷാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മന്മദനും സന്തോഷ് ശാന്തിയും ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരാണ്.
വിമതനെ ഇറക്കിയേക്കും
ടി അനിയപ്പന്‍ ബിഡിജെഎസ് ജില്ലാ പ്രസിഡണ്ടും. എന്നാല്‍ ബിജെപിക്ക് ഇതിനോട് യോജിപ്പില്ല. വിജയസാധ്യത ഉറപ്പിക്കാന്‍ തുഷാര്‍ തന്നെ രംഗത്ത് ഇറങ്ങണം എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. മാത്രമല്ല വിമത വിഭാഗത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ സുഭാഷ് വാസു പ്രഖ്യാപിക്കാനിടയുണ്ട്. അത് എന്‍ഡിഎയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയാകും.
Recommended Video
ടിപി സെന്‍കുമാര്‍ മത്സരിച്ചേക്കും
വിമത വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ സുഭാഷ് വാസു മറ്റന്നാള്‍ പ്രഖ്യാപിച്ചേക്കും എന്നാണ് അറിയുന്നത്. മുന്‍ ഡിജിപി കൂടിയായ ടിപി സെന്‍കുമാര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. അല്ലെങ്കില്‍ സുഭാഷ് വാസു തന്നെ നേരിട്ട് മത്സരിക്കാനിറങ്ങാനും സാധ്യതയുണ്ട്. തുഷാറും സുഭാഷ് വാസുവും ചേരി തിരിഞ്ഞ് മത്സരിക്കുന്നത് സാമുദായിക വോട്ടുകള്‍ ഭിന്നിപ്പിക്കും എന്നതാണ് ബിജെപിയുടെ ആശങ്ക.