'ബിജെപി കേരളത്തിൽ 7 സീറ്റുകളിൽ വിജയിക്കും', നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമെന്ന് പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവദേക്കർ എംപി. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ 7 ലോക്സഭാ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് ജാവദേക്കർ അവകാശപ്പെട്ടു. 2024ൽ നരേന്ദ്ര മോദി സർക്കാർ ഹാട്രിക് വിജയത്തോടെ അധികാരത്തിലെത്തും. കേരളത്തിലെ ജനങ്ങൾ മാറിച്ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഒരു പൈസ പോലും ചിലവില്ലാതെ കൊവിഡ് വാക്സിൻ നൽകിയത് പിണറായി അല്ല മോദി ആണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
''കേരളത്തിലെ യുഡിഎഫിന്റെ അവസ്ഥ എന്താണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിച്ചപ്പോള്‍ യുഡിഎഫ് കരുതി രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന്. കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് കരുതി. എന്നാല്‍ അവര്‍ക്ക് ലഭിച്ചത് അന്‍പത് എംപിമാരെ മാത്രമാണ്. മോദിക്ക് മുന്നൂറില്‍ കൂടുതല്‍ എംപിമാരുണ്ട്'' പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

''കഴിഞ്ഞ തവണ കേരളത്തില്‍ പരക്കെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ഏതെങ്കിലുമൊരു കടയിലോ വീട്ടിലോ കയറി 2024ല്‍ ആര് വിജയിക്കും എന്ന് ചോദിച്ചാല്‍ ഉത്തരം ഒരേയൊരു മോദി എന്ന് മാത്രമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം നേടും. പാര്‍ലമെന്റില്‍ 350ന് മുകളില്‍ സീറ്റുകളും നേടും. അത് കാരണം കേരള രാഷ്ട്രീയം കലങ്ങിയിരിക്കുകയാണ്. ആളുകള്‍ പുനര്‍ചിന്തനം നടത്തുന്നു. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം എന്ന് ജനം ചിന്തിക്കുന്നു. കാരണം ഇവര്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. അതുകൊണ്ട് കേരളത്തില്‍ ബിജെപി വരും. ഒരു സീറ്റല്ല കുറഞ്ഞത് ഏഴ് ലോക്‌സഭാ സീറ്റുകള്‍ എങ്കിലും ബിജെപി വിജയിക്കും'' പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
''മോദി കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കി. കേരളത്തില്‍ 5 കോടി 50 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ആണ് നല്‍കിയിട്ടുളളത്. ചൈനയില്‍ ഒരു വാക്‌സിന്‍ ഡോസിന് രണ്ടായിരം രൂപയാണ്. ഇവിടെ ഒരു ചിലവും വാക്‌സിനേഷന് വേണ്ടി വന്നില്ല. ആരാണ് കേരളത്തിന് അതിനുളള പണം നല്‍കിയത്. മോദിയാണ് നല്‍കിയത്. ഒരു ചില്ലിക്കാശ് പോലും പിണറായിയുടേത് ഇല്ല. എല്ലാം മോദിയാണ് നല്‍കിയത്'', പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications