ആ 144 സീറ്റില്‍ ലക്ഷ്യം വിടാതെ ബിജെപി; റഡാറില്‍ കേരളവും, രണ്ട് ദിവസത്തെ പ്രത്യേക യോഗം ഉടന്‍
ദില്ലി: ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ 2024 ലേ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബി ജെ പി. ഡിസംബർ 5 ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും കഴിയുന്നതോടെ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ തുടക്കം കുറിക്കാനാണ് ബി ജെ പിയുടെ നീക്കം. ഇതിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ യോഗം ചേരും. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ ഭാരവാഹികൾക്കൊപ്പം സംസ്ഥാന പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.

"സാധാരണയായി മൂന്ന് മാസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. കേന്ദ്ര നേതൃത്വം ഞങ്ങൾക്ക് അനുവദിച്ച ജോലികൾ ഞങ്ങൾ ചർച്ച ചെയ്യും. പ്രത്യേകിച്ച് നേരത്തെ കണ്ടെത്തിയ 144 ലോക്‌സഭാ മണ്ഡലങ്ങളില്‍ പാർട്ടിക്ക് പ്രത്യേക ശ്രദ്ധ വെച്ച് പുലർത്തേണ്ടതുണ്ട്. ഇതുള്‍പ്പടേയുള്ള കാര്യങ്ങള്‍ വീണ്ടും ചർച്ചാ വിഷയമാവും, "ഒരു സംസ്ഥാന ഘടകം നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യോഗത്തിന്റെ രണ്ടാം ദിനം ജനറൽ സെക്രട്ടറിമാർക്കും നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താമെന്നും നേതാവ് കൂട്ടിച്ചേർത്തു. 2014-ലെയും 2019-ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത രാജ്യത്തുടനീളമുള്ള 144 മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാർ, നിയമനിർമ്മാതാക്കൾ, നിയമസഭാംഗങ്ങൾ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർക്ക് നൽകിയിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മണ്ഡലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഈ നേതാക്കളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ ഈ റിപ്പോർട്ട് അവലോകനം ചെയ്യും. സംഘടനയിൽ മാറ്റങ്ങളും കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയും ഉണ്ടായേക്കാമെന്നും ഊഹാപോഹമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ ഘടകത്തിലും നേതൃ മാറ്റത്തിന് സാധ്യതയുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 302 സീറ്റുകളായിരുന്നു എൻ ഡി എ സഖ്യത്തിന് ലഭിച്ചത്. എന്നാൽ 2024 ൽ അത് 350 ആക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ 144 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ക്ക് ബി ജെ പി കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്.

ഈ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ ബി ജെ പി പ്രത്യേക റാലി സംഘടിപ്പിച്ചേക്കും. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ബിഹാർ, പഞ്ചാബ്, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഇത്തവണ അധിക സീറ്റുകള്‍ക്കായി ബി ജെ പി ലക്ഷ്യം വെക്കുന്നത്. ഇവിടങ്ങളിലായി ആകെ 217 സീറ്റുകളാണ് ഉള്ളത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും ബി ജെ പി സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇവിടുത്തെ 88 സീറ്റുകളില്‍ 60 സീറ്റുകളാണ് ബി ജെ പിയുടെ ഇത്തവണത്തെ സ്വപ്നം.












Click it and Unblock the Notifications