കേരളത്തിലും ബിജെപിയുടെ 'ഓപ്പറേഷൻ താമര'?; ലക്ഷ്യം ഈ നേതാക്കൾ..ചർച്ച നടത്തി
തിരുവനന്തപുരം: 2024 ൽ കേരളത്തിൽ താമര വിരിയിക്കുമെന്ന ഉറച്ച പ്രതിജ്ഞയിലാണ് ബി ജെ പി. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർവ്വ സന്നാഹങ്ങളുമായി സംസ്ഥാനത്ത് പാർട്ടി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവേദ്കർ ഈ മാസം അവസാനം കേരളത്തിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ രൂപ രേഖ തയ്യാറാകും. അതിനിടെ കേരളത്തിലും ഓപ്പറേഷൻ താമര പയറ്റാനാണ് ബി ജെ പി നീക്കം എന്നാണ് റിപ്പോർട്ട്.

പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇക്കുറി സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ ചെലുത്താൻ ബി ജെ പി ദേശീയ നേതൃത്വം തീരുമാനിച്ചത്. അതിന്റെ ആദ്യ പടിയായിട്ടായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവേദ്കറിനെ സംസ്ഥനത്തിന്റെ പ്രഭാരിയായി നിയമിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ നേരിട്ട് ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാന നേതാക്കളുടെ പ്രകടനത്തിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതാക്കൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നതാണ് ആക്ഷേപം. ശക്തരായ നേതാക്കളെ അണിനിരത്തി കേരളം പിടിക്കാനാണ് ബി ജെ പി തന്ത്രം. ഇതിനായി 'ഓപ്പറേഷൻ താമര' പയറ്റാനാണ് ബി ജെ പി ഒരുങ്ങുന്നതെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ബി ജെ പിയിലേക്ക് വരാൻ മറ്റ് പാർട്ടികളിലെ നേതാക്കൾക്ക് താത്പര്യമുണ്ടെന്ന് നേരത്തേ ദേശീയ നേതൃത്വത്തിന് സമർപ്പിച്ച കേന്ദ്രമന്ത്രിമാരുടെ വിശകലന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിനെ ലക്ഷ്യം വെച്ചാണ് ബി ജെ പി നേതാക്കളെ ചാടിക്കാൻ പദ്ധതി ഒരുക്കുന്നത്. വനിതാ നേതാക്കളാണ് ലക്ഷ്യം.

പാർട്ടിയിൽ അതൃപ്തി പുലർത്തുന്ന ചില വനിതാ നേതാക്കളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വെയ്ക്കുന്നത്. കെ പി സി സി ഭരവാഹിപ്പട്ടികയിൽ നിന്നും തഴയപ്പെട്ടതിൽ നിരവധി വനിതാ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഇവരെ കണ്ടെത്തി ബി ജെ പിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതിനോടകം തന്നെ ചില വനിതാ നേതാക്കളുമായി ബി ജെ പി നേതൃത്വം ചർച്ച നടത്തി കഴിഞ്ഞത്രേ.

കൂടുതൽ വനിത നേതാക്കൾ കോർ കമ്മിറ്റിയിൽ വേണമെന്ന നിർദ്ദേശം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു. നേതാക്കളുടെ പ്രകടനത്തിലും മോദി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രകാശ് ജാവേദ്കർ എത്തുന്നതോടെ മുന്നോട്ടുള്ള പദ്ധതികൾ സംബന്ധിച്ചുള്ള വ്യക്തമായ രൂപ രേഖ തയ്യാറാകും.
പ്രകാശ് ജാവേദ്കറിനൊപ്പം പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിൽ എത്തുന്നുണ്ട്. പാർട്ടിയുമായി അകന്ന് നിൽക്കുന്ന നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും.

അഞ്ച് മണ്ഡലങ്ങളാണ് ബി ജെ പി ഇക്കുറി കേരളത്തിൽ എ കാറ്റഗറിയിൽ പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ ചെലുത്താനാണ് ബി ജെ പി നീക്കം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബി ജെ പി. 30 ശതമാനം വോട്ടുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

ക്രിസ്ത്യൻ സമുദായത്തിന് സാന്നിധ്യമുള്ള മണ്ഡലത്തിൽ അവരുടെ പിന്തുണയോടെ വിജയം ഉറപ്പാക്കാനുള്ള ആലോചനകളാണ് നേതൃത്വം നടത്തുന്നത്. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ചർച്ചകൾ ഇതിനോടകം നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പൊതുസമ്മതരായ സ്ഥാനാർത്ഥിയെ ഇറക്കിയാകും ഇവിടെ ബിജെപി പോരാട്ടത്തിനിറങ്ങുക.












Click it and Unblock the Notifications