തൃത്താല കൂടല്ലൂരിൽ ഉദ്ഘാടനത്തിനെത്തിയ വിടി ബൽറാം എംഎൽഎയ്ക്ക് നേരെ കരിങ്കൊടി
പാലക്കാട് :കുമരനല്ലൂർ തൃത്താല കൂടല്ലൂരിന് സമീപം കൂട്ടക്കടവിൽ പൊതുപരിപാടി ഉദ്ഘാടനത്തിനെത്തിയ വിടി ബൽറാം എംഎൽഎയെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിനിടെ എംഎൽഎയുടെ വാഹനത്തിന്റെ കണ്ണാടി തകർന്നു. സിപിഎം പ്രവർത്തകർ കരുതിക്കൂട്ടി നടത്തിയ അക്രമണമാണ് നടന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ പ്രതിഷേധത്തിന് എത്തിയ പ്രവർത്തകരെ തടയുന്നതിനിടെ വാഹനത്തിൽ പൊലീസുകാരന്റ കൈ തട്ടിയാണ് ഗ്ലാസ് തകർന്നതെന്നതെന്നും കൈയ്ക്കു പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
ക്ഷീരസഹകരണ സംഘത്തിന്റെ സഹായധനവിതരണ പദ്ധതി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബൽറാം. കൂടല്ലൂർ എജെബി സ്കൂളിന് ഏതാനും മീറ്റർ അകലെ എംഎൽഎയുടെ വാഹനം എത്തിയപ്പോൾ സിപിഎം പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. അകമ്പടിയായി വന്ന പൊലീസ് വാഹനത്തിന് പിറകിലെത്തിയ എംഎൽഎയുടെ വാഹനം കടന്നുപോയ ഉടനെ ഇടതുവശത്തെ കണ്ണാടി പൊട്ടി റോഡിൽ വീണു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകർ കുറ്റിപ്പുറം– തൃത്താല റോഡ് ഉപരോധിക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു.
എകെജിക്ക് എതിരായ വിവാദ പരാമർശത്തെ തുടർന്ന് ബൽറാം പങ്കെടുക്കുന്ന പൊതുപരിപാടികളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം തുടർന്നുവരികയായിരുന്നു. അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ മാറിനിന്ന് അവർക്ക് അഴിഞ്ഞാടാനുള്ള അവസരം നൽകിയെന്നും ബൽറാം പ്രതികരിച്ചു. കഴിഞ്ഞ ദിവസവും സിപിഎം പ്രവർത്തകർ തന്റെ വാഹനം അക്രമിച്ചതായും ഇന്നലെ പൊലീസുകാരനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പിന്നീട് ബൽറാം സമൂഹമാധ്യമം വഴി ആരോപിച്ചു. സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
ചണചാക്കുകള്‍കൊണ്ട് ജല സംഭരണി: മാതൃകയാക്കാം ഇടുക്കിയിലെ ഈ കര്‍ഷകനെ...
.