മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും കറുത്ത നിറം വിലക്കി; രേഖകള്‍ പുറത്ത്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത നിറത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം പങ്കെടുക്കുന് പരിപാടികളില്‍ കറുത്ത മാസ്‌കിന് ഉള്‍പ്പെടെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് എന്ന ആരോപണവും ഉയരുന്നുണ്ട്.ഇതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയും കറുത്ത നിറത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പോലീസ് നടപടിയുടെ നിയമസഭാ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ചതിനെക്കുറിച്ച് കെ രാധാകൃഷ്ണന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് അന്ന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ

''വയനാട്ടില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ സംവിധാനത്തിന്റെ പേരില്‍ ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ് നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ'' എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയോട് കെ രാധകൃഷ്ണന്‍ അന്ന് ചോദിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ചോദ്യത്തിന് നല്‍കിയ മറുപടി :

''16.09.11ലെ മുഖ്യമന്ത്രിയുടെ വയനാട് ജില്ലാ സന്ദര്‍ശന വേളയില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ വേദിയിലേക്ക് പോയ ആദിവാസി സ്ത്രീകളില്‍ മൂന്ന് പേര്‍ മേല്‍ വസ്ത്രത്തിന് പുറമേ കറുത്ത തുണി അരയില്‍ കച്ചയായി ധരിച്ചത് കാണപ്പെട്ടു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് അവഹേളിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാപരമായ കാരണങ്ങളാല്‍ തല്‍ക്കാലത്തേക്ക് പ്രസ്തുത കച്ച ഒഴിവാക്കുവാന്‍ തല്‍സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പോലീസുകാര്‍ അഭ്യാര്‍ത്ഥിച്ചതിന്‍ പ്രകാരം ആദിവാസി സ്ത്രീകള്‍ സ്വമേധയാ കച്ച ഒഴിവാക്കിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.'' എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ കറുപ്പ് വിലക്കുന്നതിനെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പഴയ രേഖ പുറത്തുവന്നിരിക്കുന്നത്. കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ഇന്നലെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ''ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാവരുത് എന്നതും പ്രധാനപ്പെട്ടതാണ്. അതെല്ലാം പോലീസ് ശ്രദ്ധിച്ചേ പറ്റൂ.പക്ഷേ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ കരിങ്കൊടി കാട്ടാന്‍ പാടില്ല, കറുത്ത മാസ്‌കും കറുത്ത ഉടപ്പും ഉപയോഗിക്കാന്‍ പാടില്ല എന്നൊന്നും പറയുന്നത് ജനാധിപത്യ സമൂഹത്തില്‍ ഭൂഷണമല്ല. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിന്റെ വഴിവിട്ട പ്രതിഷേധമായിരുന്നു. എനിക്കെതിരെ കല്ലേറ് വരെയുണ്ടായില്ലേ. അത്തരമൊരു സാഹചര്യം ഇപ്പോള്‍ ഇല്ല. സുരക്ഷ തുടരണമോ എന്നെല്ലാം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്'' എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം ഉമ്മന്‍ ചാണ്ടി പ്രൊഫൈല്‍ പിക്ക് ആക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കളൊക്കെ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് താഴെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഇങ്ങനെയും ഒരു മുഖ്യമന്ത്രി ണ്ടായിരുന്നു നമുക്ക് എന്നാണ് പലരുടേയും കമന്റ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയിരിക്കുന്നത്. കോട്ടയത്ത് പങ്കെടുത്ത പരിപാടയില്‍ കറുത്ത മാസ്‌ക് വിലക്കി എന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്. ഈ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എത്തിയ മറ്റുപരിരാടികളിലും സമാനമായി കറുത്ത മാസ്‌കിന് വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണം ഉയര്‍ന്നുവന്നു. കഴിഞ്ഞദിവസം നടന്ന പരിപാടിയിലും കറുപ്പിന് വിലക്ക് ഏര്‍പ്പെടുത്തി എന്നാണ് ആരോപണം ഉയരുന്നത്.












Click it and Unblock the Notifications