ബോബി ചെമ്മണ്ണൂർ 3 വർഷം ഉള്ളില്‍ പോകും; മോഹന്‍ലാല്‍ മാത്രമല്ല, ജയസൂര്യയും അങ്ങനെ ചെയ്തില്ലേ: രാഹുല്‍ ഈശ്വർ
ഹണി റോസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സംസാരിച്ചിട്ടില്ലെന്ന് രാഹുല്‍ ഈശ്വർ. ചെയ്ത തെറ്റിന് ബോബി ചെമ്മണ്ണൂർ മാപ്പ് പറയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മൂന്ന് വർഷം ഒരാളെ ജയിലില്‍ ഇട്ടാണോ നാം പ്രതികരിക്കേണ്ടതെന്ന ചോദ്യമാണ് ഞാന്‍ ഉയർത്തുന്നതെന്നും രാഹുല്‍ ഈശ്വർ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഇനിയും കേസുമായി മുന്നോട്ട് പോകാതെ ഈ വിഷയം സമവായത്തില്‍ തീർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ചാനല്‍ ചർച്ചകളിലൂടെ ഹണി റോസിനെതിരെ രാഹുല്‍ രംഗത്ത് വന്നിരുന്നു. 'തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ' എന്നായിരുന്നു ഇതിന് രാഹുല്‍ ഈശ്വറിന് ഹണി റോസ് നല്‍കിയ മറുപടി. ഹണി റോസിന്റെ ഈ പ്രതികരണത്തോടെ രാഹുല്‍ ഈശ്വർ പ്രതികരിക്കുന്നു.

'ഹണി റോസിന് ആദ്യം തന്നെ വലിയ ബഹുമാനം അർപ്പിക്കുന്നു. തെലുങ്കില്‍ അടക്കം നിരവധി സിനിമകള്‍ ചെയ്ത വ്യക്തിയാണ് അവർ. ഹണി റോസിന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ അവരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ അടുത്ത സുഹൃത്തുമാണ്. അടുത്ത ദിവസം ഇറങ്ങാന്‍ പോകുന്ന ഹണി റോസിന്റെ റേച്ചല്‍ എന്ന സിനിമയ്ക്കും എല്ലാവിധ ആശംസകളും അറിയിക്കുന്നു. എന്നാല്‍ തനിക്കെതിരെ വരുന്ന വിമർശനങ്ങള്‍ കൂടി അഡ്രസ് ചെയ്യാന്‍ ഹണി റോസ് തയ്യാറാകാണമെന്നാണ് പറയാനുള്ളത്.' രാഹുല്‍ ഈശ്വർ പറയുന്നു.
എനിക്കെതിരെ വന്ന വിമർശനങ്ങളെ ഞാന്‍ ബഹുമാനത്തോടെ കാണുന്നു. ഞാന്‍ പൂജാരിയായാല്‍ അമ്പലങ്ങളില്‍ ഡ്രസ് കോഡ് ഉണ്ടാക്കുമെന്നാണ് അവർ പറഞ്ഞ ഒരു കാര്യം. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ ഇപ്പോള്‍ ഡ്രസ് കോഡുണ്ട്. പരിശുദ്ധ വത്തിക്കാനില്‍ വരെ ഡ്രസ് കോഡുണ്ട്. വത്തിക്കാനിലും മക്കയിലും ക്ഷേത്രങ്ങളിലുമെല്ലാം സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിക്കണമെന്ന നിർദേശമുണ്ട്. ആരുടെയെങ്കിലും നിയന്ത്രണം പോകുമെന്ന ഉദ്ധേശത്തില്‍ അല്ല അത്തരം നിർദേശം വെച്ചത്. പരസ്പര ബഹുമാനം, സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന് തുടങ്ങിയ ഉദ്ധേശത്തോടെയാണ് ഇതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഹണിയോട് എനിക്കൊരു അപേക്ഷയുണ്ട്. എന്നെ വിമർശിച്ചോളൂ, അത് ഹണിയുടെ സ്വാതന്ത്രമാണ്. ബോബി ചെമ്മണ്ണൂർ അത്തരം കാര്യങ്ങള്‍ പറഞ്ഞതിനോട് ആർക്കും യോജിപ്പില്ല. അത് ശരിയല്ലെന്ന് അദ്ദേഹം തന്നെ തിരിച്ചറിയുന്നത് കൊണ്ടാണ് ക്ഷമ പറയാന്‍ തയ്യാറാകുന്നത്. പക്ഷെ ബി എന്‍ എസിലെ സെക്ഷന്‍ 75, നാലം ഉപവകുപ്പ് പ്രകാരം ഒന്ന് മുതല്‍ മൂന്ന് വർഷം തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം നടത്തിയ പ്രയോഗങ്ങള്‍ ശരിയല്ല, എന്നാല്‍ അതിന് ഒരാളെ മൂന്ന് വർഷം ജയിലില്‍ ഇടണോ എന്ന് കൂടി ഹണി റോസ് ചിന്തിക്കണം.
മോണ്‍സ്റ്റർ എന്ന സിനിമയില്‍ മോഹന്‍ലാല്‍ സമാനമായ ഒരു ദ്വയാർത്ഥ പ്രയോഗം ഹണിറോസിനോട് നടത്തുന്നുണ്ട്. ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തില്‍ ജയസൂര്യയും അങ്ങനെ ചെയ്യുന്നു. അതൊന്നും ശരിയല്ല. ഞാന്‍ ഹണിയെ നേരിട്ട് വിമർശിക്കും. ദ്വയാർത്ഥം വെച്ച് വിമർശിക്കില്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. സമൂഹത്തില്‍ നിന്നും സിനിമയില്‍ നിന്നും ഇത്തരം പ്രയോഗങ്ങള്‍ ഇല്ലാതാകണം. പക്ഷെ അതിന് കേസിന് പകരം ബോധവത്കരണവും പറഞ്ഞ് മനസ്സിലാക്കലും അതിലൂടെ മറുവശത്ത് നിന്നും ഉണ്ടാകുന്ന മാപ്പ് സ്വീകരിക്കലും ചെയ്യലും അല്ലേ കുറേക്കൂടി ശരിയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.
ഇതില്‍ നിന്നെല്ലാം അദ്ദേഹം പാഠം ഉള്‍ക്കൊണ്ട് ബോബി ചെമ്മണ്ണൂർ മുന്നോട്ട് പോകണം. തൃശൂർ പൂരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യം നമുക്ക് ഇവിടെ പറയാന്‍ സാധിക്കില്ല. ബോച്ചെയെ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. പക്ഷെ ഹണി റോസ് കൂറേക്കൂടെ വിശാല മനസ്കത കാണിക്കണമെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങളെല്ലാം ഹണി റോസിനൊപ്പമാണ്. പക്ഷെ സ്റ്റേജില്‍ നിന്ന് മൂന്ന് സെക്കന്‍ഡുള്ള തമാശ പറഞ്ഞതിന് അദ്ദേഹത്തെ മൂന്ന് വർഷം ജയിലില്‍ ഇടണമെന്ന് ഹണിറോസ് പോലും കരുതുന്നുണ്ടാവില്ല. അത്തരം ഒരു നിലപാടിലേക്ക് എത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്.
വസ്ത്ര ധാരണയില്‍ ചില സഭ്യതകളും മാന്യതകളും മര്യാദയും വേണം എന്ന് പറയുന്നത് റീസണബിള്‍ പോയിന്റ് അല്ലേ. ഹണി റോസ് ഇന്നലെ കോടതിയില്‍ പോയപ്പോഴും വളരെ കംഫർട്ടബിള്‍ ആയ വസ്ത്രമാണ് ധരിച്ചത്. ഇതേ പോലത്തെ വസ്ത്രമാണോ പരിപാടികള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കും പോകുമ്പോള്‍ ധരിക്കുന്നതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.












Click it and Unblock the Notifications