'വയനാട്ടിലെ മൂന്ന്-നാല് പിള്ളേരെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്'; അനുഭവം പറഞ്ഞ് ബോബി ചെമ്മണ്ണൂർ
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പറ്റാവുന്ന സഹായം എല്ലാവരും ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ബോബി ചെമ്മണൂർ. ഒപ്പം ദുരിതത്തിൽപെട്ട കുട്ടികളെ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഒരു പൊതുപരിപാടിയിലാണ് ബോബി ചെമ്മണ്ണൂർ ഇക്കാര്യം അറിയിച്ചത്. താൻ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ പോയി പ്രവർത്തിച്ചപ്പോൾ കണ്ട കാഴ്‌ചകളും അവിടെ നിന്ന് ഉണ്ടായ വേദനിപ്പിക്കുന്ന ഒരു അനുഭവവും ബോബി ചെമ്മണൂർ പങ്കുവച്ചു.
'നമ്മളൊക്കെ ഇവിടെ ആഘോഷിക്കുമ്പോൾ ഒരുപാട് പേര് കഷ്‌ടപ്പെടുകയാണ് അവിടെ. രണ്ട് ദിവസം ഞാൻ അവിടെ പ്രവർത്തിച്ചു. ബോചെ ആംബുലസുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്, സന്നദ്ധ സേവനവും നടത്തുന്നുണ്ട്. എല്ലാം നഷ്‌ടപ്പെട്ടവരാണ് അവിടെയുള്ളത്, അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നമ്മൾ ചെയ്‌തു കൊടുക്കണം' അദ്ദേഹം പറഞ്ഞു.

'അവിടെ വച്ച് എന്നെ കരയിച്ചൊരു സംഭവമുണ്ടായി. ഞാൻ ഇങ്ങോട്ട് തിരിച്ചുവരാൻ നിൽക്കുകയായിരുന്നു. ഒരു ചെറിയ കുട്ടി, അഞ്ചോ ആറോ വയസുള്ള പെൺകുട്ടിയാണ്. ഓടിവന്ന് കൈപിടിച്ചു. ഞാൻ നോക്കുമ്പോൾ ആ കുട്ടിയുടെ അച്ഛനും അമ്മയും എല്ലാം നഷ്‌ടപെട്ടിരുന്നു. ആ കുട്ടി ഒറ്റയ്ക്ക് ആ ക്ലാസ്‌റൂമിലെ ആൾക്കൂട്ടത്തിൽ ജീവിക്കുകയാണ്' ബോബി ചെമ്മണ്ണൂർ പറയുന്നു.
'എന്റെ കൈപിടിച്ചു നിൽക്കുകയായിരുന്നു ആ കുട്ടി. ഞാൻ നടന്ന് വണ്ടിയിൽ കേറിയാൽ എന്റെ കൂടെ പോരും. എനിക്ക് കൊണ്ട് പോവണോ അവിടെ ഉപേക്ഷിക്കണോ എന്ന് പറയുന്ന അവസ്ഥയായി. കൊണ്ട് പോവുക എന്ന് പറഞ്ഞാൽ നിയമപ്രശ്‌നം ഉണ്ട്. ഇക്കാലത്ത് എന്ത് നല്ലത് ചെയ്‌താലും വിവാദമായുണ്ടാവും, അത് സാരമില്ല' ബോചെ ചൂണ്ടിക്കാട്ടി.
'അതുകൊണ്ട് കളക്‌ടറുടെ അടുത്ത് പോയി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന മൂന്ന്-നാല് പിള്ളേരെ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാൻ തീരുമാനിച്ചിരിക്കുകയാണ്. അവിടെ മുഴുവൻ കണ്ണ് നനയുന്ന രംഗങ്ങളാണ്. എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം, പറ്റാവുന്ന സഹായങ്ങൾ ഒക്കെ ഈ സമയത്ത് ചെയ്യണം' അദ്ദേഹം പറഞ്ഞു.
'നമ്മുടെ സഹോദരീ സഹോദരന്മാരും പിഞ്ച് കുഞ്ഞുങ്ങളും ഒക്കെ വയനാട്ടിൽ ദുരിതത്തിൽ പെട്ടിരിക്കുകയാണ്. ഞാൻ അവിടെ പോയപ്പോൾ കണ്ടു നിൽക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതുകൊണ്ട് പല പരിപാടികളും വെട്ടിച്ചുരുക്കി അവർക്ക് വേണ്ടി സഹായം നൽകാനാണ് തീരുമാനം. അബ്‌ദുറഹീമിനെ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു' ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
നേരത്തെ വയനാട് ദുരന്തഭൂമി ബോബി ചെമ്മണ്ണൂർ സന്ദർശിച്ചിരുന്നു. കൂടാതെ ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനരധിവസത്തിനായി നൂറ് വീടുകൾ വയ്ക്കാനുള്ള സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബോചെ തൗസന്റ് ഏക്കറിലാണ് ഇതിനായി സ്ഥലം നൽകുക എന്നും അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications