കെ സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ കോടതിയുടെ അനുമതി; അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണം
കാസര്‍ഗോഡ്: പത്രിക പിന്‍വലിക്കാന്‍ സ്ഥാനാര്‍ത്ഥിയ്ക്ക് കോഴ നല്‍കിയ എന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് എടുക്കാം എന്ന് കോടതി. കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് അനുമതി നല്‍കിയത്.
ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കുകയും പിന്നീട് പത്രിക പിന്‍വലിച്ച് കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കെ സുന്ദര കഴിഞ്ഞ ദിവസം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നല്‍കിയ പരാതിയില്‍ ആണ് നടപടി. വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസ് എടുക്കാം
പണം നല്‍കി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്ന പരാതിയില്‍ കെ സുരേന്ദ്രനെതിരെ കേസ് എടുക്കാം എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഐപിസി 171 ബി പ്രകാരമുള്ള നടപടികള്‍ പോലീസിന് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റങ്ങള്‍ എന്തൊക്കെ
തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍, കൈക്കൂലി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളിലും പോലീസിന് നടപടികള്‍ സ്വീകരിക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. കെ സുന്ദര പോലീസിന് നല്‍കിയ മൊഴിയില്‍ തട്ടിക്കൊണ്ടുപോകാല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ആരോപണങ്ങള്‍ കൂടിയുണ്ട്. അത് കൂടി ഉള്‍പ്പെടുത്തിട്ടായിരിക്കും അന്വേഷണം എന്നാണ് വിവരം.
സുന്ദരയുടെ വെളിപ്പെടുത്തല്‍
തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി ബിജെപിക്കാര്‍ തനിക്ക് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കി എന്നായിരുന്നു കെ സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന്‍ ജയിക്കുകയാണെങ്കില്‍ കര്‍ണാടകത്തില്‍ വൈന്‍ ഷോപ്പും വീടും നല്‍കാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു എന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു.
രമേശന്റെ പരാതി
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വിവ രമേശന്‍ ആണ് കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി കൊടുത്തത്. പരാതിയില്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തുകയും കെ സുന്ദരയുടേയും വിവി രമേശന്റേയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതിയുടെ അനുമതി വേണ്ടതുകൊണ്ട് വിവി രമേശന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ആര്‍ക്കൊക്കെ എതിരെ
കെ സുരേന്ദ്രനെതിരെ മാത്രമല്ല, രണ്ട് പ്രാദേശിക നേതാക്കള്‍ക്കും എതിരെ കേസ് എടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലിനല്‍കുന്നത് സംബന്ധിച്ച വകുപ്പാണ് 171 ബി. ഈ വകുപ്പ് പ്രകാരം കേസ് എടുക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണം.
അറസ്റ്റിലേക്ക്?
171 ബി പ്രകാരം അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ സുന്ദരയുടെ മൊഴിയിലെ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വേറേയും വകുപ്പുകള്‍ ചേര്‍ക്കാവുന്നതാണ്. എന്നാല്‍ വാറണ്ട് പുറപ്പെടുവിക്കാതെ അറസ്റ്റിലേക്ക് നീങ്ങരുത് എന്നാണ് കോടതി പോലീസിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
2016 ല്‍ സംഭവിച്ചത്
2016 ലെ തിരഞ്ഞെടുപ്പില്‍ കെ സുന്ദര സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കെ സുരേന്ദ്രന്റെ അപരനായ സുന്ദര അന്ന് നേടിയത് 467 വോട്ടുകള്‍ ആയിരുന്നു. അന്ന് വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 2021 ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സുന്ദര പത്രിക സമര്‍പ്പിച്ചിരുന്നത്.
ഭീഷണിയുണ്ടായിരുന്നു
പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബിജെപിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നതായി ബിഎസ്പി നേതാക്കളെ സുന്ദര തന്നെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിജെപിയില്‍ ചേര്‍ന്നുവെന്നും പത്രിക പിന്‍വലിക്കുന്നുവെന്നും സുന്ദര പറയുന്നത്. എന്നാല്‍ ഭീഷണിയുടെ കാര്യം അന്ന് തന്നെ സുന്ദര നിഷേധിച്ചിരുന്നില്ല.
ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍
പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം