'രാഹുൽ ഇന്ത്യയെ നയിക്കാൻ യോഗ്യനല്ലെന്ന് തെളിയിക്കുന്ന കേംബ്രിഡ്ജ് പ്രസംഗം'; സന്ദീപ് വാര്യർ
കോൺഗ്രസിനെ ഇന്ത്യൻ ജനത കൈവിടുന്നതിന്റെ കാരണമന്വേഷിച്ച് വേറെ എവിടെയും പോകേണ്ടതില്ലെന്നും കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ മതിയെന്നും സന്ദീപ്

തിരുവനന്തപുരം: കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യർ.
വിദേശ മണ്ണിൽ വച്ച് ഇന്ത്യയെ എത്രത്തോളം ഇകഴ്ത്തിക്കാണിക്കാമോ അതിലേറെയാണ് രാഹുലിന്റെ കേംബ്രിഡ്‌ജ് പ്രഭാഷണം.രാജ്യത്തെ പിന്നിൽ നിന്ന് കുത്തുന്ന അൽപ്പനായ രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് സാമാന്യ ബോധമുള്ള ഏതൊരു ഇന്ത്യകാരനും അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ തോന്നിപ്പോകും . കോൺഗ്രസിനെ ഇന്ത്യൻ ജനത കൈവിടുന്നതിന്റെ കാരണമന്വേഷിച്ച് വേറെ എവിടെയും പോകേണ്ടതില്ലെന്നും കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ മതിയെന്നും സന്ദീപ് വിമർശിച്ചു. സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കേംബ്രിഡ്‌ജിൽ രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണം പൂർണമായി കേട്ടു . രാഹുൽ ഗാന്ധി എന്ത് കൊണ്ട് ഇന്ത്യയെ നയിക്കാൻ യോഗ്യനല്ല എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേംബ്രിഡ്ജിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ഉന്നയിച്ച കാര്യങ്ങൾ .
അഴിമതി നടത്തിയതിന്റെ പേരിലോ കുടുംബ വാഴ്ചയുടെ പേരിലോ അല്ല രാജ്യത്തെ നയിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടുന്നത് , മറിച്ച് ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഒരു രാഷ്ട്രീയ നേതാവായിരിക്കാൻ പോലും യോഗ്യത ഇല്ലാത്തവനായി രാഹുലിനെ മാറ്റുന്നത് .
രാഹുലിന്റെ മസ്തിഷ്കത്തെ വൈദേശിക ശക്തികളോ ഇന്ത്യ വിരുദ്ധരോ വിലയ്‌ക്കെടുത്തിരിക്കുകയാണ് എന്ന് തോന്നിപ്പോകും അദ്ദേഹമുയർത്തുന്ന വാദങ്ങൾ കേട്ടാൽ . ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണെന്ന് പ്രസംഗത്തിൽ പല കുറി ആവർത്തിക്കുന്നുണ്ട് . രാഹുലിനെ സംബന്ധിച്ചിടത്തോളം 1947 ആഗസ്ത് 15 ന് നിരവധി രാജ്യങ്ങൾ ചേർന്ന് തുന്നിക്കൂട്ടിയ ഒരു ഭൂപ്രദേശം മാത്രമാണ് ഇന്ത്യ . യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന പ്രയോഗം അംബേദ്‌കർ തന്നെ കൃത്യമായി വിവരിച്ചിട്ടുണ്ട്. രാഹുൽ പറയുന്നത് പോലെ വിവിധ പ്രദേശങ്ങൾ പരസ്പരം ചർച്ച ചെയ്ത് ഒരു രാജ്യമായി തീരാൻ തീരുമാനിക്കുകയല്ല ഉണ്ടായത് , ഇന്ത്യയിലെ ഒരു പ്രദേശത്തിനും തോന്നുമ്പോൾ പിരിഞ്ഞ് പോകാൻ കഴിയില്ല എന്ന് അംബേദ്‌കർ തന്നെ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട് .
പ്രഭാഷണത്തിനിടെ രാഹുൽ ഗാന്ധി സദസ്സിലിരിക്കുന്ന സിഖുകാരനെ ചൂണ്ടിക്കാണിച്ച് "ഇദ്ദേഹത്തെ നരേന്ദ്ര മോദി ഇന്ത്യക്കാരൻ അല്ലെന്ന് പറയുന്നു , രണ്ടാം കിട പൗരനാണ് എന്ന് പറയുന്നു " എന്നൊക്കെയാണ് ആക്ഷേപമുന്നയിക്കുന്നത് . അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും അഭയാർഥികളായി ഓടിവന്ന സിഖുകാർക്ക് പൗരത്വം നൽകുന്നതിനെ എതിർത്തയാളാണ് രാഹുൽ ഗാന്ധി എന്നോർക്കണം . പഞ്ചാബിൽ വിഘടന വാദം രൂപപ്പെട്ട സാഹചര്യവും രാജീവ് ഗാന്ധിയുടെ കാർമ്മികത്വത്തിൽ നടന്ന സിഖ് വംശഹത്യയുമൊക്കെ മറച്ച് വച്ചുകൊണ്ടാണ് രാഹുലിന്റെ പ്രഭാഷണം .
വിദേശ മണ്ണിൽ വച്ച് ഇന്ത്യയെ എത്രത്തോളം ഇകഴ്ത്തിക്കാണിക്കാമോ അതിലേറെയാണ് രാഹുലിന്റെ കേംബ്രിഡ്‌ജ് പ്രഭാഷണം . ചൈനയുടേത് സൗഹൃദങ്ങൾക്ക് വിലകല്പിക്കുന്ന സമീപനമാണത്രെ .
വിദേശ മണ്ണിൽ പോകുന്ന ഇന്ത്യൻ പൗരന്മാർ , വിശിഷ്യാ രാഷ്ട്രീയ നേതാക്കൾ പുലർത്തേണ്ട ഒരു കീഴ് വഴക്കമുണ്ട് . രാഷ്ട്രീയ ഭിന്നതകൾ പ്രകടിപ്പിക്കേണ്ടത് വിദേശ മണ്ണിൽ അല്ല എന്നുള്ളതാണത് . അതുകൊണ്ടാണ് കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യക്ക് വേണ്ടി സംസാരിക്കാൻ പ്രതിപക്ഷ നേതാവായ അടൽ ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രി നരസിംഹ റാവു പറഞ്ഞയച്ചത് .
രാജ്യത്തെ പിന്നിൽ നിന്ന് കുത്തുന്ന അൽപ്പനായ രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് സാമാന്യ ബോധമുള്ള ഏതൊരു ഇന്ത്യകാരനും അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ തോന്നിപ്പോകും . കോൺഗ്രസിനെ ഇന്ത്യൻ ജനത കൈവിടുന്നതിന്റെ കാരണമന്വേഷിച്ച് നിങ്ങൾ വേറെ എവിടെയും പോകേണ്ടതില്ല , രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗം കേട്ടാൽ മതി .












Click it and Unblock the Notifications