അന്ന് ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി എസിനെ മറക്കാന്‍ കഴിയില്ല: പിറന്നാള്‍ ആശംസകളുമായി കെകെ രമ
കോഴിക്കോട്: വിഎസിന് പിറന്നാള്‍ ആശംസകളുമായി കെകെ രമ എംഎല്‍എ. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.എമ്മിലും നേതൃപദവി വഹിച്ച വി.എസ് അച്യുതാനന്ദൻ കേരളം കണ്ട ജനകീയരായ കമ്യൂണിസ്റ്റ് നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നാണെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെകെ രമ വ്യക്തമാക്കുന്നു.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, എം.എൻ.ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, ടി.വി. തോമസ്, ഇ.കെ.നായനാർ, ഇ. ബാലാനന്ദൻ, ഗൗരിയമ്മ എന്നിവർക്കൊപ്പം വി.എസ്.അച്യുതാനന്ദന്റെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും കെകെ രമ വ്യക്തമാക്കുന്നു.

ബാല്യത്തിൽ ഏറെ കയ്പുനീർ കുടിച്ചു വളർന്ന വി.എസ് യൗവ്വനത്തിൽ തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കുന്നതിന് ജീവിതം സമർപ്പിക്കുകയും, ആലപ്പുഴയിലെ കർഷകത്തൊഴിലാളികളുടെ അനിഷേധ്യ നേതാവായി വളരുകയും ചെയ്തു. ദരിദ്രവും നിരാലംബവുമായ തന്റെ ബാല്യകാല ജീവിതത്തെ വീറുറ്റ സമര പരമ്പരകളിലൂടെ സാമൂഹ്യപരിവർത്തനത്തിനായി സമർപ്പിച്ച് മറികടക്കുകയാണ് അദ്ദേഹം ചെയ്തത്.

ജൻമിത്തത്തിനെതിരായ പോരാട്ടത്തിലൂടെ ഉറപ്പിച്ചെടുത്ത ധീരമായ തന്റെ നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ പ്രയോഗിക്കാൻ സി.പി.എമ്മിന്റെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും വി.എസ് ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കാർക്കശ്യം എൺപതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചുവെങ്കിൽ രണ്ടായിരാമാണ്ടിനു ശേഷം സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലെ അനീതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ പൊതുജനങ്ങൾക്കിടയിൽ അംഗീകാരവും ബഹുമാനവും നേടിക്കൊടുത്തു. സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടുന്ന വി.എസ്സി.നെയാണ് ഇക്കാലത്ത് കണ്ടതെന്നും എം എല്‍ എ കുറിക്കുന്നു,

സി പി എമ്മിന്റെ ചരിത്രത്തിൽ വി.എസ്. പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താൻ കൂടി വിയർപ്പൊഴുക്കി വളർത്തിയെടുത്ത പ്രസ്ഥാനം ആഗോളമൂലധന ശക്തികൾക്ക് പരവതാനി വിരിക്കുന്നതിനോടുള്ള പഴയ ഒരു കമ്യൂണിസ്റ്റുകാരന്റെ പ്രതിഷേധമായിരുന്നു ഈ പോരിനടിസ്ഥാനം. വി.എസ്. അച്യുതാനന്ദനിൽ നിന്ന് 'വി.എസ്'എന്ന സ്നേഹാദരങ്ങൾ നിറഞ്ഞ വിളിപ്പേരിലേക്ക് അദ്ദേഹം മാറിത്തീർന്നത് ഒരു ദശകത്തിലേറെ നീണ്ട ഉൾപ്പാർട്ടി സമരത്തിന്റെ കനലുകൾ നിറഞ്ഞ കാലത്താണ്.

ഔദ്യോഗിക പാർട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്തു നിർത്തിയിട്ടും വി.എസ് തന്റെ സമരപഥങ്ങളിൽ ഉറച്ചുനിന്നു അദ്ദേഹം അയച്ച അസ്ത്രങ്ങളേറ്റ് പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളാകെ പരിഭ്രാന്തരായി. ഭൂമാഫിയയോടുള്ള പാർട്ടി നേതൃത്വത്തിന്റെ വിധേയത്വം തൊട്ട് നേതൃതലത്തിലെ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും വരെ വി.എസിന്റെ എതിർപ്പിനിടയായി. സി.പി.എം നവനേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധതയും, മാർസിസ്റ്റ് വിരുദ്ധതയും വി.എസ്. നയിച്ച ഉൾപാർട്ടി പോരാട്ടങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചു

ടി.പി.ചന്ദ്രശേഖരനെപ്പോലെ നിരവധി നേതാക്കളെ തനിക്കൊപ്പം അണിനിരത്തി നയിച്ച ദീർഘകാലത്തെ പോരാട്ടം വിജയത്തിലെത്തിയില്ല. ഒപ്പം ചേർന്നവരുടെ ചാഞ്ചാട്ടങ്ങളും പിന്നോട്ടു പോക്കും ഇതിനൊരു കാരണമാണ്.
സ.ടി.പിയെ സി.പി.എം. നേതൃത്വത്തിൽ ആസൂത്രിതമായി വകവരുത്തിയതിനു ശേഷം എന്നെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി.എസിനെ മറക്കാന്‍ കഴിയില്ല. അത് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല.

വിജയങ്ങളോടൊപ്പം പരാജയങ്ങളും ചേര്‍ന്നതാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി വി.എസ് എടുത്ത സവിശേഷമായ രാഷ്ട്രീയ നിലപാടിനുണ്ടായ വിജയങ്ങള്‍ കേരളത്തിലെ ജനങ്ങളുടെയും ജനകീയ രാഷ്ടീയത്തിന്റെയും വിജയമാണെന്ന് നിസംശയം പറയാം. ഇതിനേറ്റ തിരിച്ചടികള്‍ കേരളത്തിലെ ജനപക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ കൂടിയാണ്.
നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വി.എസ്സിന്റെ വിപ്ലവ ജീവിതത്തിന് സ്നേഹാദരമെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications