കൊല്ലത്ത് സ്‌കൂട്ടർ യാത്രക്കാരിയുടെ മേൽ കാറ് കയറ്റിയ സംഭവം; പ്രതി പിടിയിൽ, മദ്യലഹരിയിലെന്ന് പോലീസ്
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ദേഹത്ത് കൂടി കാർ കയറ്റിയ സംഭവത്തിൽ പ്രതിയായ അജ്‌മൽ പിടിയിൽ. കഴുത്തിലൂടെ കാറിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയതോടെ സ്‌കൂട്ടർ യാത്രക്കാരിയായിരുന്ന കുഞ്ഞുമോൾ മരിച്ചിരുന്നു. ഇന്നലെ വൈകീട്ട് നടന്ന സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന പ്രതി അജ്‌മൽ ഒളിവിൽ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്‌ടറെ നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളി സ്വദേശിയാണ് പിടിയിലായ അജ്‌മൽ. സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇയാളെ ശാസ്‌താംകോട്ട പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടത്തിന് പിന്നാലെ നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ട് വാഹനമെടുത്ത് പോയതെന്നാണ് പ്രതിയുടെ മൊഴി.

വണ്ടി മുന്നോട്ട് എടുക്കരുതെന്ന് നാട്ടുകാർ ആവർത്തിച്ചു പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് അജ്‌മൽ മുന്നോട്ട് പോയതെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചുവീഴ്ത്തിയ ശേഷം കാര്‍ അതിലൊരാളുടെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ചികിത്സയിലിരിക്കെയാണ് രാത്രിയോടെ മരണപ്പെട്ടത്. കാർ മുന്നോട്ട് എടുത്തില്ലായിരുന്നെങ്കിൽ കുഞ്ഞുമോൾ രക്ഷപ്പെടുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
കസ്‌റ്റഡിയിലെടുത്ത പ്രതി അജ്‌മലിന്റെയും വനിതാ ഡോക്‌ടറുടെയും രക്ത സാമ്പിൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അജ്‌മലിന് എതിരെ ലഹരിവസ്‌തു വിറ്റതിന് നേരെത്തെയും കേസുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കേസിൽ അജ്‌മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്‌ടറുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയിൽ വച്ചാണ് അജ്‌മലിനെ പരിചയപ്പെട്ടതെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്‌മൽ കൈവശപ്പെടുത്തിയെന്ന് യുവ ഡോക്‌ടർ നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെ പ്രതി അജ്‌മലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് സാധ്യത.
ഇന്നലെ വൈകീട്ടോടെ മൈനാഗപ്പള്ളി അനൂർക്കാവിൽ വച്ചായിരുന്നു സംഭവം നടന്നത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിലൂടെ വന്ന അജ്‌മലിന്റെ കാര്‍ സ്‌കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയിൽ പറയുന്നത്.
അതിനിടെ തിരുവനന്തപുരം മംഗലപുരം ശാസ്‌തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾക്ക് ജീവൻ നഷ്‌ടമായിരുന്നു. ഷിജുവാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.












Click it and Unblock the Notifications