കശുവണ്ടി ഉല്‍പാദനം കാസർഗോഡ് ജില്ലയില്‍ ഗണ്യമായി കുറഞ്ഞു; സംസ്‌കരണകേന്ദ്രം അടച്ചുപൂട്ടി
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടി ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. ഇതോടെ കശുവണ്ടി വ്യവസായം കടുത്ത പ്രതിസന്ധിയിലായി. കശുമാവ് കൃഷി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കൂടുതല്‍ വരുമാനം പ്രതീക്ഷിച്ച് കശുമാവുകള്‍ വെട്ടിമാറ്റി പല കര്‍ഷകരും റബ്ബര്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. കശുവണ്ടിക്ക് ന്യായവില ലഭിക്കാത്തതും പ്രതികൂല കാലാവസ്ഥ കാരണം ഉല്‍പാദനത്തില്‍ ഇടിവ് സംഭവിക്കുന്നതും കര്‍ഷകരെ ഈ കൃഷിയോട് വിമുഖതയുള്ളവരാക്കുകയാണ്.

ഇതിന് പുറമെ രോഗബാധ കശുമാവുകളുടെ വംശനാശത്തിനും കാരണമാകുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അവശേഷിച്ച കശുമാവുകളില്‍ പൂക്കളെല്ലാം കരിഞ്ഞുണങ്ങിയത് കശുവണ്ടി കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറി. കശുവണ്ടിസംഭരണത്തിന്റെ കാര്യത്തിലും ബന്ധപ്പെട്ടകേന്ദ്രങ്ങള്‍ താല്‍പര്യം കാണിക്കുന്നില്ല.
കശുവണ്ടി ഉല്‍പാദനം കുറഞ്ഞതോടെ ഈ രംഗത്തെ തൊഴില്‍ സാധ്യതകളും കുറഞ്ഞുവരികയാണ്. ജില്ലയിലെ രണ്ട് കശുവണ്ടി സംസ്‌കരണ കേന്ദ്രങ്ങളിലൊന്ന് അടച്ചുപൂട്ടിയതോടെ തൊഴിലാളികള്‍ വഴിയാധാരമായിട്ടുണ്ട്. അമ്പലത്തറയിലെ കശുവണ്ടി സംസ്‌കരണകേന്ദ്രം കഴിഞ്ഞ വര്‍ഷം നവംബറിലാണ് അടച്ചുപൂട്ടിയത്. ആവശ്യത്തിന് കശുവണ്ടി ലഭ്യമാകാതിരുന്നതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. സ്ത്രീകളടക്കം അഞ്ഞൂറോളം തൊഴിലാളികള്‍ സംസ്‌കരണകേന്ദ്രത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
മാസങ്ങളായി ഇവര്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. ഒട്ടേറെ തൊഴില്‍ സമരങ്ങള്‍ നടന്ന സ്ഥാപനമാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളിസംഘടനകള്‍ ഇടപെടുന്നുമില്ല. കോട്ടപ്പാറയില്‍ മാത്രമാണ് ഇനി കശുവണ്ടിസംസ്‌കരണ കേന്ദ്രമുള്ളത്. വേനല്‍മഴ കശുവണ്ടി വിളവെടുപ്പിന് ദോഷകരമായി മാറുന്നുണ്ട്. പലയിടങ്ങളിലും വിളവെടുപ്പ് ആരംഭിച്ചതേയുള്ളൂ.
ഒരുമഴ പെയ്താല്‍ തന്നെ ഗുണനിലവാരം കുറഞ്ഞുവെന്ന് പറഞ്ഞ് വില കുറക്കുകയാണ് വ്യാപാരികള്‍ ചെയ്യുന്നത്. പിന്നെ കുറച്ചുനാള്‍ മഴ പെയ്തില്ലെങ്കില്‍ പോലും കുറച്ച വില കൂട്ടാന്‍ വ്യാപാരികള്‍ തയ്യാറാകില്ല. ഇതുമൂലം കശുവണ്ടി കര്‍ഷകര്‍ക്ക് വലിയ നഷ്ടം തന്നെ നേരിടേണ്ടിവരുന്നു. കശുവണ്ടി കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതിയും സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ കശുവണ്ടി തന്നെ ജില്ലയില്‍ നിന്നും നാടുനീങ്ങുമെന്നാണ് പൊതുവെയുള്ള ആശങ്ക.












Click it and Unblock the Notifications