ജോഡോ യാത്ര കർണ്ണാടകയിലേക്ക്, സിബിഐ ഡികെയുടെ വീട്ടിലേക്ക്: രാഹുലെത്തുമ്പോഴേക്കും അധ്യക്ഷനെ പൂട്ടുമോ
ബെംഗളൂരു: കർണാടക പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ വീണ്ടും നടപടിയുമായി സി ബി ഐ. ശിവകുമാറിന്റെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓഫീസുകളിലും വീടുകളിലും ഇന്നലെ രാത്രിയോടെ സി ബി ഐ പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളില്‍ ഡി കെ ശിവകുമാർ നേരത്തെ തന്നെ പ്രതിയാണ്.
ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനായിരുന്നു സി ബി ഐയുടെ പുതിയ നടപടി. കെ പി സി സി അധ്യക്ഷന്റെ ഓഫീസ് തന്നെയാണ് റെയിഡ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്.

"സി ബി ഐ ഉദ്യോഗസ്ഥർ ബുധനാഴ്ച കനകപുര, ദൊഡ്ഡലഹള്ളി, സാന്റെ കോടിഹള്ളി എന്നിവിടങ്ങളിലെ ഡി കെ ശിവകുമാറിന്റെ വീടും സ്ഥലവും മറ്റ് സ്ഥലങ്ങളും സന്ദർശിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കളും അവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു," സംസ്ഥാന കോൺഗ്രസ് മേധാവിയുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

2017ലായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ പ്രതി ചേർത്ത് സി ബി ഐ കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നേതാവുമായി ബന്ധപ്പെട്ട 14 സ്വത്തുക്കളിൽ നടത്തിയ റെയ്ഡിന് ശേഷം 75 കോടി രൂപ കോണ്‍ഗ്രസ് നേതാവ് അനധികൃതമായി സമ്പാദിച്ചുവെന്നാണ് സി ബി ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.

2020 ഒക്ടോബറിൽ ഡികെ ശിവകുമാറും സഹോദരൻ ഡികെ സുരേഷുമായി ബന്ധപ്പെട്ട ഒരു ഡസനിലധികം സ്ഥലങ്ങളിൽ സി ബി ഐ പരിശോധന നടത്തിയിരുന്നു. 2017 മുതൽ ആദായനികുതി വകുപ്പും ശിവകുമാറിനെതിരെ അന്വേഷണം നടത്തിവരികയാണ്. ബംഗളൂരുവിലും മറ്റും നടത്തിയ പരിശോധനയില്‍ ഇയാളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് ഐടി റെയ്‌ഡുകളും പിന്നീട് കേസ് സിബിഐയിലേക്ക് എത്തുകയുമായിരുന്നു. അന്ന് സിദ്ധരാമയ്യ സർക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തെ അന്വേഷിക്കാൻ സി ബി ഐ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിടുന്നു. 2019 സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച അനുമതി സി ബി ഐക്ക് ലഭിച്ചത്.

ഡികെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച ആരോപണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. 2019 സെപ്തംബർ 3 ന് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. പിന്നീട് അടുത്ത മാസം ഡൽഹി ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചത്. ഈ മാസം ആദ്യമുതലാണ്, രണ്ടാമത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയില്‍ പ്രവേശിക്കാനിരിക്കേയാണ് കെ പി സി സി അധ്യക്ഷനെതിരേയുള്ള നടപടിയെന്നതാണ് ശ്രദ്ധേയം. തെറ്റ് ചെയ്തിട്ടില്ലെന്നും തനിക്കെതിരായ നടപടി ബി ജെ പിയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് ശിവകുമാർ അവകാശപ്പെടുന്നത്.

തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി കെ ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജിയിൽ പ്രതികരണം അറിയിക്കാൻ തിങ്കളാഴ്ച സി ബി ഐ കൂടുതൽ സമയം തേടുകയും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കോടതിയെ അറിയിച്ചത്. ഇതിനിടയിലാണ് ഇന്നലെ സി ബി ഐയുടെ ഭാഗത്ത് നിന്നും റെയിഡ് ഉണ്ടായത്.












Click it and Unblock the Notifications