'5 മണിക്കും 5.50ന് ഇടയില്‍ സംഭവിച്ച എന്തോ ഒരു ഇന്‍സിഡന്റ്'; അനന്യയുടെ മരണത്തില്‍ രഞ്ജു രഞ്ജിമാര്‍
കൊച്ചി: കഴിഞ്ഞ മാസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ അനന്യ അലക്‌സ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ. ആത്മഹത്യയ്ക്ക് മുമ്പ് അനന്യ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നു.
ഈ ശസ്ത്രക്രിയയിലുണ്ടായ പിഴവ് ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ജീവനൊടുക്കിയത്. എന്നാല്‍ ഇപ്പോഴിത അനന്യയുമായി ഏറ്റവും അടുപ്പമുള്ള സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും രഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്.
സുമിത്രയുടെ ശത്രു വേദിക ഇത്രയും സുന്ദരിയായിരുന്നോ? താരത്തിന്റെ ചിത്രം വൈറൽ

എന്റെ മകള്‍ അനനന്യുടെ മരണം, എന്നെ മാത്രമല്ല, കേരളത്തിലെ എല്ലാ ട്രാന്‍സ് കമ്മ്യൂണിറ്റികളെയും അങ്ങേയറ്റം വേദനയുളവാക്കിയ ഒരു സംഭവമാണ്. കാരണം ഇത്രയും ബോള്‍ഡായും ടാലന്റായിട്ടുമുള്ള, സ്‌ട്രോംഗ് പേഴ്‌സണലാറ്റിയുള്ള ഒരു വ്യക്തി ഒരിക്കലും ഇങ്ങനെ ഒരു ആത്മഹത്യയിലേക്ക് ചെന്ന് പെടുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

അനന്യ ഇപ്പോഴും നമ്മുടെ ചുറ്റുവട്ടത്തുണ്ട് എന്ന് വിശ്വസിക്കാനാണ് ഞാന്‍ അടക്കമുള്ള കമ്മ്യൂണിറ്റികള്‍ ആഗ്രഹിക്കുന്നത്. അനന്യ ചെയ്ത ശസ്ത്ര്ക്രിയയില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കാര്യം സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും ആശുപത്രി അധികൃതരും അനന്യയുമായി ബന്ധപ്പെട്ട് നടന്നിരുന്നു. അക്കാര്യം അവള്‍ എന്നോട് പറഞ്ഞിരുന്നെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.

പക്ഷേ, ഈ സര്‍ജറിയുടെ പ്രോസസ് ലെവല്‍ എങ്ങനെയാകണമെന്നതിനെ പറ്റി, അത് ഒന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ക്കും സര്‍ജറി ചെയ്ത ഡോകടര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന കാര്യം സത്യമാണ്. ഈ സമയത്തും ഞാന്‍ പറയുകയാണ്, ഈ ആശുപത്രിയിലെ ഇതേ ഡോക്ടറാണ് തന്നെയും സര്‍ജറി ചെയ്തതെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.

ഞാന്‍ സര്‍ജറി ചെയ്യുമ്പോള്‍, ജര്‍മ്മനിയിലും സിംഗപ്പൂരിലും തായ്‌ലാന്‍ഡിലുമൊക്കെയുള്ള എന്റെ സുഹൃത്തുക്കളുമായിട്ട് ചര്‍ച്ച ചെയ്ത്, ഒരോ സര്‍ജറിയുടെ പ്രോസസുകളെ പറ്റി ഞാന്‍ പഠിച്ചു, അതിന് ശേഷമാണ് ഞാന്‍ ഈ ഒരു സര്‍ജറിക്ക് സമീപിക്കുന്നത്. ഇത് എന്തെ തന്നെയായാലും ഓവര്‍കം ചെയ്യാനുമുള്ള ഒരു ധൈര്യം സ്വയം ആര്‍ജിച്ചെടുത്തിരുന്നു. അത് പോലെ എല്ലാവര്‍ക്കും സാധിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല

ദൈവത്തിന്റെ അനുഗ്രഹത്താല്‍, എനിക്ക് സര്‍ജറി ബന്ധപ്പെട്ട് യാതൊരുവിധ പ്രശ്‌നങ്ങളും ഇപ്പോള്‍ വരെയുണ്ടായിട്ടില്ല. മനുഷ്യന്റെ കാര്യമാണ്, ആരോഗ്യ കാര്യത്തില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി എന്തെങ്കിലും വീഴ്ച സംഭവിച്ചേക്കാം. ഭാവിയില്‍ എന്താകുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ലെന്നും രഞ്ജു വ്യക്തമാക്കി.

അത്രയും ബോള്‍ഡായിട്ടുള്ള ഒരാളാണ് അനന്യ, മരിക്കുന്നതിന് തലേദിവസം ഇവിടെ വന്ന് ഭാവിയെ പറ്റിയാണ് സംസാരിക്കുന്നത്. സലൂണ്‍ തുടങ്ങണം, ദില്ലിയില്‍ പോയി റീസര്‍ജറി ചെയ്യണം. മറ്റേതെങ്കിലും മികച്ച ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്യണം. ഇതെല്ലാം നമ്മള്‍ പ്ലാന്‍ ചെയ്തുവച്ചിരിക്കുകയായിരുന്നു.

എല്ലാ കാര്യങ്ങളും ഓപ്പണായി സംസാരിച്ച്, എന്ത് തന്നെയായാലും ഞാന്‍ ഈ ഭൂമിയില്‍ തന്നെയുണ്ടാകും, ഇവിടെ ജീവിക്കാനുള്ള അവകാശമുള്ള ആളാണ് എന്നൊക്കെ പറഞ്ഞതാണ്. ഇങ്ങനെ തോന്നാനുള്ള കാരണം എന്താണെന്ന് അറിയാനായിട്ട്. അവളോടൊപ്പമുണ്ടായിരുന്ന, അവളുടെ പാട്ണര്‍ ഇപ്പോഴില്ലെന്ന് രഞ്ജു പറയുന്നു.

5 മണിക്കും 5.50ന് ഇടയിലും സംഭവിച്ച എന്തോ ഒരു ഇന്‍സിഡിന്റാണ് അവളെക്കൊണ്ട് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് രഞ്ജു പറയുന്നു. അനന്യയ്ക്ക് ഒരുപാട് ഫ്യൂച്ചര്‍ പ്ലാനുകളുണ്ടായിരുന്നു. പലരോടും അവള്‍ അതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും രഞ്ജു വ്യക്തമാക്കി. സര്‍ജറി ചെയ്ത ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി സമ്മതിച്ചെന്ന് അനന്യ പറഞ്ഞിട്ടുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോകുകയാണെന്ന് എന്നോട് പറഞ്ഞിരുന്നു. തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അനന്യയോട് പറഞ്ഞിരുന്നെന്ന് രഞ്ജു പറയുന്നു.

നീതി ലഭിക്കുക എന്നതാണ്. സര്‍ജറിക്ക് വന്ന പിഴവില്‍ ഒരു പരിഹാരം കാണുക, നിയമപരമായി മുന്നോട്ടുപോകാം എന്ന് അനന്യ തീരുമാനിച്ചതാണെന്നും രഞ്ജു വ്യക്തമാക്കി. 2020 ജൂണ്‍ മാസം 14ാം തീയതിയായിരുന്നു അനന്യ സര്‍ജറി ചെയ്തത്. ഭാവിയില്‍ ഒരു കുടുംബിനിയായി ജീവിക്കണമെന്ന ആഗ്രഹം അനന്യയ്ക്കുണ്ടായിരുന്നു. പക്ഷേ, സര്‍ജറി കഴിഞ്ഞതിന് ശേഷം അനന്യ മെന്റലി ഡിപ്രസ്ഡ് ആയിപ്പോയി,

സര്‍ജറി കഴിഞ്ഞ് വീട്ടിലേക്കാണ് വന്നത്, അന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. അന്ന് പരിശോധിച്ചപ്പോളാണ് രണ്ട് മൂന്ന് സ്ഥലത്ത് ഗ്യാസ് ട്രെബിള്‍ കണ്ടതും. വീണ്ടും ഒരു സര്‍ജറിയിലൂടെ ആ ഗ്യാസ് ട്രെബിള്‍ മാറ്റി 20 ദിവത്തോളം വീണ്ടും അവിടെ കിടക്കുകയുണ്ടായെന്നും രഞ്ജു വ്യക്തമാക്കുന്നു.

അടുത്ത സുഹൃത്തുക്കളെയും പരിചയക്കാരെയും കണ്ടിട്ടും കേട്ടിട്ടും ഒരിക്കല്‍ ചെയ്യാന്‍ പാടില്ലാത്തതാണ് ലിംഗ മാറ്റ ശസ്ത്രക്രിയ. പല പ്രോസസുകളും തരണം ചെയ്താണ് സര്‍ജറിയുമായി മുന്നോട്ടുപോകുന്നതെന്ന് രഞ്ജു പറയുന്നു. അപകട സാധ്യതകള്‍ ഏറ്റവും കൂടുതലുള്ളതാണ് ഇത്തരം സര്‍ജറിയെന്നും അവര്‍ വ്യക്തമാക്കി.

പല ഗ്രൂപ്പുകളിലും പറയുന്നത് കേട്ടിട്ടുണ്ട്, സര്‍ജറി ചെയ്തവര്‍ പല പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്. നേരിട്ട് ആരും തന്നോട് ഇത്തരത്തിലുള്ള പരാതി പറഞ്ഞിട്ടില്ലെന്ന് രഞ്ജു പറയുന്നു. ആലപ്പുഴ, കോഴിക്കോട് ഭാഗത്തുള്ളവര്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന്‍രെ കൃത്യമായ വിവരം തനിക്ക് അറിയില്ലെന്ന് രഞ്ജു വ്യക്തമാക്കി.

ഈ ശസ്ത്രക്രിയയ്ക്ക് വലിയ ചിലവുള്ളതാണ്. പലപ്പോഴും രണ്ട് ലക്ഷം രൂപ, രണ്ടര ലക്ഷം രൂപ ഇത്തരം സര്‍ജറിക്ക് ചിലവാകുന്നുണ്ട്. പലപ്പോഴും അതില്‍ കൂടാനാണ് സാധ്യത. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കും. സര്‍ജറി ചെയ്തതിന്റെ ബില്ല് കൊടുത്താല്‍ ഏകദേശം രണ്ടര ലക്ഷം രൂപ ബ്രസ്റ്റ് സര്‍ജറിക്കും ചേര്‍ത്ത് ലഭിക്കുന്നുണ്ട്. ഭാവിയില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ സര്‍ജറികള്‍ നടത്താനുള്ള സൗകര്യം ഉണ്ടായേക്കും. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ഇതിന്റെ ചര്‍ച്ചയിലാണെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications