ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വംശീയ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗം, പാസ്‌പോര്‍ട്ട് നിറംമാറ്റം ബുദ്ധിശൂന്യത: യൂത്ത് ലീഗ്
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് വംശീയ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗം
കോഴിക്കോട്: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വംശീയവിദ്വേഷം വളര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഇന്ത്യയിലെ മുസ്ലിങള്‍ അനര്‍ഹമായി പലതും നേടിയിരുന്നുവെന്നും എന്നാല്‍ മോദി വന്നതോടുകൂടി അതെല്ലാം നിര്‍ത്തലാക്കിയെന്നുമാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളില്‍ തീര്‍ഥാടനത്തിന് പോകുന്ന എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴാണ് ഹജ്ജിനുള്ള സബ്‌സിഡി മാത്രമായി എടുത്തുകളയുന്നത്. സാധാരണ നിരക്കിനെക്കാളും ഉയര്‍ന്ന നിരക്ക് വിമാനക്കൂലി ഈടാക്കുമ്പോഴാണ് ഹാജിമാര്‍ക്ക് ആശ്വാസമായി സബ്‌സിഡി നല്‍കിയിരുന്നത്. വിമാനക്കൂലി കുറയ്ക്കാതെ സബ്‌സിഡി നിര്‍ത്തലാക്കിയത് അംഗീകരിക്കാനാവില്ല. നാസി ജര്‍മനിയില്‍ ജൂതര്‍ക്ക് നേരെ വംശീയ വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം നടത്തിയ ഹിറ്റ്‌ലറെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിലും പാസ്‌പോര്‍ട്ടിന് രണ്ട് നിറംനല്‍കി പൗരന്‍മാരെ വേര്‍തിരിക്കുന്നതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് റിജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പികെ ഫിറോസ്.
പാസ്‌പോര്‍ട്ടിന് രണ്ടു നിറം നല്‍കാനുള്ള തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണം. വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഉന്നതവിദ്യാഭ്യാസം സാധ്യമാകാത്ത സാധാരണക്കാരെ പരിഹസിക്കുന്ന തീരുമാനമാണിത്. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള സാഹചര്യമാണ് ഒരു ഭരണകൂടം ഒരുക്കേണ്ടത്. അതിനു പകരം അവരെ തരംതിരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന്‍റെ ബുദ്ധിശൂന്യ ഇടപെടലുകളുടെ തുടര്‍ച്ചയാണെന്നും പികെ ഫിറോസ് പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍സി അബൂബക്കർ, പികെ സുബൈര്‍, പി ഇസ്മായില്‍, ആഷിഖ് ചെലവൂര്‍, എംഎ റസാഖ് മാസ്റ്റര്‍, നിഅമത്തുള്ള കോട്ടക്കല്‍, യൂസുഫ് പടനിലം, ഒപി നസീര്‍, കെകെ നവാസ്, പിപി റഷീദ് സംസാരിച്ചു.












Click it and Unblock the Notifications