നോട്ട് നിരോധനത്തിന് ശേഷം സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: നോട്ട് നിരോധനത്തിന് ശേഷം സഹകരണ മേഖലയെ തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എട്ടാമത് സഹകരണ കോണ്‍ഗ്രസ്സ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ച സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍.
വിവാദ ഭൂമി ഇടപാട്; എറണാകുളം-അങ്കമാലി അതിരൂപതയിൽ അടിമുടി മാറ്റം... ഞായറാഴ്ച സർക്കുലർ...
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്നും നോട്ട് നിരോധനത്തിലൂടെ കേരളം അത് കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ ഉന്നമനത്തിന് ഉതകേണ്ട കമ്മിഷനുകള്‍ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വൈദ്യനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കാത്തതും ഇതിന് ഉദാഹരണങ്ങളാണെന്നും. ഇതിനെ അതിജീവിച്ച് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ബാങ്ക് ഇതര സംസ്ഥാനങ്ങളും നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ കണ്‍സോഷ്യം വഴി കെഎസ്ആര്‍ടിസി യുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തമിഴ്‌നാട് സഹകരണമന്ത്രി സെല്ലൂര്‍ കെ രാജു, പുതുച്ചേരി സഹകരണ മന്ത്രി എം കന്തസാമി തുടങ്ങിയവര്‍ സംബന്ധിച്ചു. എട്ടാമത് സഹകരണ കോണ്‍ഗ്രസ് തിങ്കളാഴ്ച സമാപിക്കും.