ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു; 11 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. 11 ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രത നൽകിയിട്ടുള്ളത്. ഇന്നുച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായിട്ടാണ് കേരളത്തിൽ മഴ ലഭിക്കുന്നത്. ന്യൂനമർദ്ദം അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. പത്താം തീയതിയോടെ പുതിയ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഇന്ന് ആറ് ജില്ലകളിലായിരുന്നു നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഓറഞ്ച് അലർട്ടുകൾ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് പിൻവലിച്ചത്.11 ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രത നൽകിയിട്ടുള്ളത്. ഇന്നുച്ചയ്ക്ക് ശേഷം ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ ജാഗ്രതയാണ് നൽകിയിട്ടുള്ളത്. മറ്റന്നാൾ വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതിനിടെ, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ കുറവില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ കുറവില്ലാത്തതാണ് ജലനിരപ്പ് കുറയാതെ നിൽക്കുന്നത്. 138.65 അടിയാണ് നിലവിലെ ജലനിരപ്പ്.മുല്ലപ്പെരിയാറിൽ സ്പിൽവേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.
ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. പെരിയാർ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നതിനെതുടർന്ന് കഴിഞ്ഞ ദിവസം രാത്രി ജില്ല കളക്ടർ ഷിബ ജോർജ് വള്ളക്കടവിലെത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. മഴ ശക്തമായാൽ കൂടുതൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കി വിടാനാണ് ആലോചിക്കുന്നത്.












Click it and Unblock the Notifications