വയോധികയെ കബിളിപ്പിച്ച് ഭൂമിയും പണവും തട്ടിയെന്ന കേസ്; കൗൺസിലറെ സസ്പെന്റ് ചെയ്ത് സിപിഎം
ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി

നെയ്യാറ്റിൻകരയിൽ വയോധികയെ കബിളിപ്പിച്ച് ഭൂമിയും പണവും തട്ടിയെന്ന കേസിൽ കൗൺസിലറെ സസ്പെന്റ് ചെയ്ത് സിപിഎം.നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് സസ്പെന്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. അവിവാഹിതയാണ് ബേബി. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വൃദ്ധയുടെ വീട്ടില്‍ സുജിനും കുടുംബവും താമസമാക്കുകയായിരുന്നു. ഇതിനിടയിൽ പലപ്പോഴായി സുജിന്റെ ഭാര്യ ഗീതു അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ അണിഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു.
പിന്നീട് ഇതിൽ പലതും പണയം വെയ്ക്കുകയും ചിലത് വിൽക്കുകയും ചെയ്തത്രേ. പണവും കൈക്കലാക്കിയിട്ടുണ്ടെന്ന് പരാതിയിൽ ആരോപിച്ചു. സൗഹൃദം നടിച്ച് നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയയെന്നും ആരോപണമുണ്ട്.
ഒരിക്കൽ ആശുപത്രിയിൽ പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ കുടുംബം പിന്നെ തന്റെ വീട്ടിലേക്ക് മടങ്ങി വന്നില്ലെന്നും ബേബി ആരോപിക്കുന്നു. അതേസമയം പരാതി ഉയർന്നതോടെ സി പി എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയോഗം ചേരുകയും സംഭവം അന്വേഷിക്കാൻ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. നഗരസഭാ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്നതാണ് സമിതി. പാര്‍ട്ടിയുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications