ചിദംബരം മമതയുടെ ഏജന്റ്: കൊല്‍ക്കത്തയില്‍ ഗോബാക്ക് വിളികളുമായി കോണ്‍ഗ്രസ് അനുകൂല അഭിഭാഷകർ
കൊല്‍ക്കത്ത: മെട്രോ ഡയറി അഴിമതി കേസില്‍ സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് അഭിഭാഷകരുടെ പ്രതിഷേധം. കോടതിക്ക് പുറത്തിറങ്ങിയ ചിദംബരത്തെ അഭിഭാഷകര്‍ കരിങ്കൊടി കാണിച്ചു. മമത സക്കാറിനെതിരെ കോണ്‍ഗ്രസായിരുന്നു മെട്രോ ഡയറി അഴിമതിക്കേസില്‍ പരാതി നല്‍കിയത്. കേസില്‍ പി ചിദംബരം സർക്കാറിന് വേണ്ടി ഹാജരായത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. മമത ബാനര്‍ജിയുടെ അനുയായിയാണ് ചിദംബരമെന്നും നടപടി പാര്‍ട്ടിക്ക് നാണക്കേടായെന്നും അഭിഭാഷകര്‍ വിമർശിച്ചു.
മെട്രോ ഡെയറിയുടെ ഓഹരികൾ വിറ്റതിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ ചൗധരി കേസ് വാദിക്കുമ്പോൾ ചിദംബരം സർക്കാറിന് വേണ്ടി ഹാജരായത് ശരിയായ രീതിയല്ലെന്നും വിമർശകർ ആരോപിച്ചു. കോൺഗ്രസിന്റെ ഇപ്പോഴത്തെ ഈ സ്ഥിതിക്ക്"ഇതുപോലുള്ള നേതൃത്വമാണ് ഉത്തരവാദി" എന്ന് പറഞ്ഞ് അഭിഭാഷകർ ചിദംബരത്തെ പിന്തുടരുന്ന് ഗോ ബാക്ക് മുദ്രാവാക്യം ഉയർത്തി.
അതേസമയം, കോണ്‍ഗ്രസ് അഭിഭാഷകരുടേത് സ്വാഭാവികമായ പ്രതികരണമെന്ന് ന്യായീകരിച്ച പി സി സി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പ്രൊഷണല്‍ ലോകത്ത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി. മമത സർക്കാറിനെതിരെ സംസ്ഥാനത്ത് അതിശക്തമായി പോരാടുന്ന വ്യക്തിയാണ് അധിർ രഞ്ജന്‍ ചൗധരി. അതിനിടെ ചിദംബരത്തിന്റെ നീക്കത്തിനെതിരെ എ ഐ സി സിയെ സമീപിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.
1991ലാണ് പൊതു സ്വാകാര്യ പങ്കാളിത്തത്തോടെ ക്ഷീരോത്പാദന മേഖലയില്‍ മെട്രോ ഡയറി സ്ഥാപിക്കുന്നത്. 2017ല്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും, നാഷണല്‍ ഡയറി ഡവലപ്മെന്‍റ് ബോര്‍ഡും അവരുടെ ഓഹരികള്‍ കെവന്‍റേഴ്സ് എന്ന ഗ്രൂപ്പിന് നല്‍കുകയായിരുന്നു. ഈ കമ്പനി മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന്‍റെ 47 ശതമാനം ഓഹരി കെവന്‍റര്‍ ഗ്രൂപ്പിന് 85 കോടി രൂപയ്ക്കായിരുന്നു നല്‍കിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 15 ശതമാനം ഓഹരികള്‍ 135 കോടി കെവന്റർ ഗ്രൂപ്പ് ഒരു ഓസ്ട്രേലിയന്‍ ഗ്രൂപ്പിന് നല്‍കുകയായിരുന്നു.
കെവന്റർ ഗ്രൂപ്പിന് ഓഹരിവിറ്റ ഇടപാടില്‍ മമത ബാനർജിക്ക് വന്‍തുക കോഴ കിട്ടിയെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. പിന്നീട് പി സി സി അധ്യക്ഷന്‍ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യം. ബി ജെ പിയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്
Recommended Video