ജി സുധാകരന്റെ "പൂതന" പരാമർശം; കളക്ടറോടും ഡിജിപിയോടും റിപ്പോർട്ട് തേടി ടിക്കാറാം മീണ
തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ വിവാദ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഷാനിമോൾ ഉസ്മാന് എതിരായ ''പൂതന'' പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ റിപ്പോർട്ട് തേടി. ഡിജിപിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ടിക്കാറാം മീണ ആവശ്യപ്പെട്ടു.
നേരത്തെ ജി സുധാകരനെതിരെ ഷാനിമോൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കമ്മീഷന്റെ നടപടി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയത്. പെരുമാറ്റച്ചട്ടലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തൈക്കാട്ടുശേരിയിൽ നടന്ന കുടുംബ യോഗത്തിനിടെയായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. അരൂരിൽ ജയിക്കേണ്ടത് പൂതനമാരല്ലെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീർ പൊഴിച്ചുമാണ് യുഡിഎഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും സുധാകരൻ വിമർശിച്ചിരുന്നു. അരൂരിൽ ഒരു വികസനവും ഇല്ലെന്ന് പറയുന്ന ഷാനിമോൾ ഉസ്മാൻ എങ്ങനെയാണ് വികസനം കൊണ്ടുവരിക. അരൂരിന് ആവശ്യം ഒരു ഇടത് എംഎൽഎ ആണെന്നും ജി സുധാകരൻ കുടുംബയോഗത്തിൽ പറഞ്ഞു.
മന്ത്രിക്കെതിരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. അതേസമയം പരാമർശം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരൻ രംഗത്ത് എത്തിയിരുന്നു. ഷാനിമോൾ സഹോദരിയെ പോലെയാണെന്നും ഷാനിമോളെക്കുറിച്ച് അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications