'മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു; ന്യൂനപക്ഷത്തെ എതിർത്ത് ഭൂരിപക്ഷ വോട്ട് നേടാനുള്ള തന്ത്രം'
മുഖ്യമന്ത്രിയുടെ അഭിമുഖം ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയെന്ന് മുൻ എംപി കെ മുരളീധരൻ. ന്യൂനപക്ഷങ്ങളെ എതിർത്ത് ഭൂരിപക്ഷങ്ങളുടെ വോട്ട് വാങ്ങുകയാണ് പിണറായിയുടെ തന്ത്രം. പിആർ ഏജൻസിയും സർക്കാരും തമ്മിലുള്ള ബന്ധം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. പിവി അൻവൻ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിനെ സമീപിച്ചിട്ടില്ലെന്നും സമീപിക്കുമ്പോൾ യുഡിഎഫ് കൂട്ടായി ആലോചിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
'പിവി അൻവറിന്റെ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നതാണ് യുഡിഎഫിന്റെ ആവശ്യം. അല്ലാതെ അൻവറിന്റെ ഭാവി കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോൾ ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്യേണ്ട കാര്യവുമില്ല. അൻവർ ഞങ്ങളെ സമീപിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഇതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന കാര്യത്തിൽ എതിർപ്പില്ല. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരണിക്കോയെന്നൊക്കെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടം വന്നാൽ യുഡിഎഫ് കൂട്ടായി വിഷയം ആലോചിക്കും. ഈ മാസം നാലിന് നിയമസഭ ചേരുകയാണ്.അൻവറിന്റെ ആരോപണങ്ങളിൽ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം യുഡിഎഫ് സംഘടിപ്പിക്കും.

മുഖ്യമന്ത്രിക്ക് വേണ്ടി പിആർ വർക്ക് നടക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഹിന്ദുവിൽ വന്ന അഭിമുഖം. ഹിന്ദു പത്രക്കാർ മുഖ്യമന്ത്രിയെ അങ്ങോട്ട് സമീപിച്ചതല്ല.അങ്ങനെയൊരു അഭിമുഖം നടത്താൻ താത്പര്യമുണ്ടെന്ന് അവരെ അങ്ങോട്ട് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച് വന്ന അഭിമുഖമാണത്. പിആർ ഏജൻസിയുടെ രണ്ട് പേർ അവിടെ ഉണ്ടായിരുന്നു. മുൻ ഹരിപ്പാട് എംഎൽഎയുടെ മകൻ സുബ്രഹ്മണ്യൻ ഉൾപ്പെടെയാണ് അവിടെ ഉണ്ടായിരുന്നത്. അവരാണ് മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശങ്ങളൊക്കെ അഭിമുഖത്തിൽ ചേർത്ത് നൽകിയത്. അഭിമുഖത്തിലെ പരാമർശം മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചപ്പോഴാണ് ഹിന്ദു പത്രം പിആർ ഏജൻസിയെ കുറിച്ച് പറഞ്ഞത്. ഈ പിആർ കമ്പനിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാനുള്ള അവകാശം ഇവിടുത്തെ ജനങ്ങൾക്കുണ്ട്.
മുഖ്യമന്ത്രിയുടെ അഭിമുഖം ആർഎസ്എസിനെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിന്‌റെ ഭാഗമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ഇനി ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല , ഭൂരിപക്ഷ സമുദായത്തെ സ്വാധീനിച്ച് വോട്ട് നേടാം എന്ന ചിന്തയാണ് പിന്നിൽ. മുഖ്യമന്ത്രി മാത്രമല്ല പി ജയരാജൻ എഴുതാൻ പോകുന്ന പുസ്തകത്തിൽ പറയുന്നത് കേരളത്തിൽ ഐഎസ് കേന്ദ്രങ്ങൾ ഉണ്ടെന്നാണ്. ഇത് മുൻപ് ബിജെപിക്കാർ പറഞ്ഞ വാചകങ്ങളാണ്. മാർക്കിസ്റ്റുകാർ തങ്ങളുടെ ലൈൻ മാറ്റുകയാണ്. ഭൂരിപക്ഷ വർഗീയതയെ പിന്തുണച്ച് കൊണ്ട് കേരളത്തിലൊരു വർഗീയ ധ്രുവീകരണത്തിന് അവർ ശ്രമം നടത്തുകയാണ്. ന്യൂനപക്ഷങ്ങളെ എതിർത്ത് കൊണ്ട് ഭൂരിപക്ഷങ്ങളുടെ വോട്ട് വാങ്ങുകയെന്ന് പിണറായിയുടെ തന്ത്രം.
പി ശശിയും എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയുചെ കവചകുണ്ഡലങ്ങളാണ്. അവരെ മാറ്റി നിർത്തിയാൽ അവർ പല വെളിപ്പെടുത്തലും നടത്തും. പിണറായിക്ക് രാജിവെയ്ക്കേണ്ടി വരും. അതുകൊണ്ടാണ് പിണറായി ഇരുവരും പറയുന്നതിന് അപ്പുറത്ത് ചലിക്കില്ല. സിപിഐ എത്രയൊക്കെ ബഹളം വെച്ചാലും അജിത് കുമാറിനെ മുഖ്യമന്ത്രി കൈവിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications