'അമ്മാതിരി കമന്റൊന്നും വേണ്ട'; മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളസദസിന്റെ തുടര്‍ച്ചയായി നടക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ച് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ അവതാരക പറഞ്ഞ വാക്കുകളായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇൻസാഫ് എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മുസ്ലീം സംഘടന പ്രതിനിധികൾ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ വിദ്യാർത്ഥികൾ എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗിച്ച് താൻ മറ്റുള്ളവരുടെ സമയം അപഹരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'ഞാൻ ആ പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്കു പോകുന്നില്ല. നിങ്ങൾക്ക് സ്വാഭാവികമായും ഒട്ടേറെ കാര്യങ്ങൾ ഉന്നയിക്കാനുണ്ടാകും. അത് സാധാരണ ഗതിയിലൊരു 12.15 വരെ സമയമെടുത്ത് ആളുകൾ ഉന്നയിക്കുന്നതാകും നന്നാവുക. ഞാൻ കൂടുതൽ സമയം അപഹരിച്ചാൽ നിങ്ങളുടെ സമയം ചുരുങ്ങും എന്നതുകൊണ്ട് അതിലേക്ക് കൂടുതലായി കടക്കുന്നില്ല.ഈ പരിപാടിയിൽ എല്ലാവരും കാലത്തുതന്നെ എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു', എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇത് കഴിഞ്ഞയുടനെയാണ് 'നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്' എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതോടെ തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി തിരിഞ്ഞുനിന്ന് അവതാരകയെ ക്ഷുഭിമതമായി നോക്കി പ്രതികരിക്കുകയായിരുന്നു. 'അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നുണ്ടെങ്കിൽ ആളെ വിളിച്ചാൽ മതി', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉടൻതന്നെ അവതാരക റവന്യൂ മന്ത്രി കെ രാജനെ ആശംസ നേർന്ന് സംസാരിക്കുന്നതിനായി ക്ഷണിച്ചു.












Click it and Unblock the Notifications